ADVERTISEMENT

തിരുവല്ല ∙ മാർത്തോമ്മാ സഭാ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത (89) ഓർമയായി. സഭാ ആസ്ഥാനമായ പുലാത്തീൻ സ്ഥിതിചെയ്യുന്ന എസ്‌സിഎസ് ഹിൽസിലെ ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഹാളിൽ പൊതുദർശനത്തിനുവച്ച ഭൗതിക ശരീരത്തിൽ നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ അന്തിമോപചാരം അർപ്പിച്ചു. കബറടക്കം പൂർണ ഒൗദ്യോഗിക ബഹുമതികളോടെ സഭാ ആസ്ഥാനത്ത് ബിഷപ്പുമാർക്കായുള്ള പ്രത്യേക കബറിടത്തിൽ വൈകിട്ട് അഞ്ചരയോടെ നടന്നു. ശുശ്രൂഷകൾക്കു ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ്‍ സഫ്രഗൻ മെത്രാപ്പൊലീത്ത നേതൃത്വം നൽകി.

സഭയിലെ മറ്റു ബിഷപ്പുമാർ സഹകാർമികരായി. പാൻക്രിയാസ് കാൻസറിനെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മെത്രാപ്പൊലീത്ത ഇന്നലെ പുലർച്ചെ 2.38നായിരുന്നു അന്തരിച്ചത്. മെത്രാപ്പൊലീത്തയുടെ ആഗ്രഹപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരുന്നു പൊതുദർശനം. കബറടക്കത്തിന്റെ ഭാഗമായ 2 ശുശ്രൂഷകൾ ഇന്നലെ പൂർത്തിയായി. ഇന്നു രാവിലെ 8.30നും ഉച്ചയ്ക്കുശേഷം മൂന്നിനും തുടർന്നുള്ള ശുശ്രൂഷകൾ നടന്നു.

dr-joseph-marthoma-metropolita
ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ കബറടക്കത്തിനു മുൻപ് നടന്ന നഗരികാണിക്കൽ. ചിത്രം: അരവിന്ദ് വേണുഗോപാൽ

1957 ഒക്ടോബർ 18നു വൈദികനായ പി.ടി.ജോസഫ് എന്ന ജോസഫ് മാർത്തോമ്മാ, സഭാധ്യക്ഷ സ്ഥാനത്ത് 13 വർഷം പൂർത്തിയാക്കി മറ്റൊരു ഒക്ടോബർ 18ന് ആണ് വിട ചൊല്ലിയത്. 1931 ജൂൺ 27നു മാരാമൺ പാലക്കുന്നത്ത് തറവാട്ടിൽ കടോൺ ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായാണ് ജനനം. 2007 ഒക്ടോബർ 2 മുതൽ മാർത്തോമ്മാ സഭയുടെ അധ്യക്ഷനാണ്. ആരോഗ്യ കാരണങ്ങളാൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് 2007 ഒക്ടോബർ 2ന് ആണ് മാർത്തോമ്മാ മെത്രാപ്പൊലീത്തയായി ചുമതലയേറ്റത്.

Content Highlight: Dr Joseph Mar Thoma Metropolitan, Mar Thoma Church, Funeral Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com