ADVERTISEMENT

കണ്ണൂർ∙ വെൽഫെയർ പാർട്ടി നേതൃത്വവുമായി യുഡിഎഫ് കൺവീനർ എം.എം.ഹസൻ കൂടിക്കാഴ്ച നടത്തിയതു പാർട്ടിയുടെ അറിവോടെയാണെന്നും എന്നാൽ അതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സന്ദർശനമല്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് കൺവീനർ എന്ന നിലയിൽ അവരുടെ പരാതികളും പ്രയാസങ്ങളും അറിയാൻ വേണ്ടിയാണു പോയത്.

മലബാറിലെ സന്ദർശനത്തിന്റെ ഭാഗമായി പാണക്കാട് തങ്ങളെയും താമരശ്ശേരി ബിഷപ്പിനെയുമെല്ലാം ഹസൻ കണ്ടിരുന്നു. വെൽഫെയർ പാർട്ടിയുമായി ധാരണ വേണോ എന്നതിൽ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ തനിക്കു വ്യക്തമായ അഭിപ്രായമുണ്ട്. അതു പാർട്ടിയുടെയും മുന്നണിയുടെയും വേദിയിൽ പറയും. കോൺഗ്രസോ യുഡിഎഫോ ഇക്കാര്യത്തിൽ ചർച്ച നടത്തുകയോ, തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. ധാരണയുണ്ടെന്ന വെൽഫെയർ പാർട്ടി നേതൃത്വത്തിന്റെ പ്രസ്താവന തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല.

ബാർ കോഴക്കേസിൽ ബിജു രമേശിന്റെ ആരോപണങ്ങളെല്ലാം വ്യാപാര താൽപര്യം മുൻനിർത്തിയുള്ളതാണെന്നും ഇരു സർക്കാരുകളും നന്നായി അന്വേഷിച്ചു കഴമ്പില്ലെന്നു കണ്ടെത്തിയതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഐ ഗ്രൂപ്പിനെതിരെ മാത്രമാണല്ലോ ആരോപണം എന്ന ചോദ്യത്തിന്, അബ്കാരി മുതലാളി ഉന്നയിക്കുന്ന ആരോപണത്തിനൊന്നും മറുപടി പറയേണ്ട കാര്യമില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിൽ അന്തഃഛിദ്രമില്ല.

അതേസമയം, വെൽഫെയർ പാർട്ടിയുടെ പിന്തുണ തള്ളാതെയായിരുന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ പ്രതികരണം. യുഡിഎഫ് സംവിധാനത്തോട് ആര് ഐക്യദാർഢ്യം പ്രഖ്യാപിച്ചാലും സ്വാഗതം ചെയ്യുമെന്നു സുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരായ ജനവികാരം ക്രോഡീകരിക്കുകയാണു ലക്ഷ്യം. ആർക്കും യുഡിഎഫിനെ പിന്തുണയ്ക്കാമെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിളിച്ചു ചേർത്ത പാർട്ടി നേതൃയോഗത്തിനെത്തിയതായിരുന്നു ഇരുവരും.

Content Highlights: Indian National Congress, MM Hassan, Welfare Party, Mullappally Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com