യുഡിഎഫിന്റെ ‘വെൽഫെയർ’ ബന്ധം ആയുധം; പ്രതിപക്ഷത്തെ നേരിടാൻ സിപിഎം
Mail This Article
തിരുവനന്തപുരം ∙ മുന്നണിക്കു പുറത്തുള്ള പാർട്ടികളുമായുള്ള യുഡിഎഫിന്റെ ബന്ധം തദ്ദേശ തിരഞ്ഞെടുപ്പില്‍ ആയുധമാക്കാൻ സിപിഎം. എം.എം.ഹസന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ജമാഅത്തെ ഇസ്‌ലാമി അമീര്‍ കൂട്ടുകെട്ടിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫിന്റെ നേതൃത്വം കൈമാറിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
ആര്‍എസ്എസുമായും പ്രാദേശിക കൂട്ടുകെട്ടിനു യുഡിഎഫ് നീക്കം നടത്തുന്നതിനാല്‍ മതനിരപേക്ഷ കേരളം സംരക്ഷിക്കാന്‍ എല്‍ഡിഎഫിനു വോട്ടു ചെയ്യണമെന്ന പ്രചാരണം നടത്താനാണു സിപിഎം തീരുമാനം. സ്വര്‍ണക്കടത്ത്–ലൈഫ് മിഷന്‍ കേസുകളും കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും ഉന്നയിച്ചുള്ള പ്രതിപക്ഷ പ്രചാരണം നേരിടാന്‍, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയുന്നതിനു പുറമെ യുഡിഎഫിന്റെ ഈ പാർട്ടി ബന്ധങ്ങള്‍ വിഷയമാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
യുഡിഎഫ് നേതൃത്വം മുസ്‌ലിം ലീഗിനെ ഏല്‍പ്പിക്കുന്ന അവസ്ഥയാണെന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസ് കാര്യാലയങ്ങള്‍ കയറി ഇറങ്ങുകയാണ്. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കുന്നത് തടയാന്‍ ഇടതുമുന്നണി ഇനിയും വിപുലീകരിക്കാന്‍ തയാറാണ്. എന്നാല്‍ വര്‍ഗീയ ശക്തിയായ ലീഗുമായി സഖ്യമുണ്ടാക്കില്ലെന്നും കോടിയേരി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക അടുത്തയാഴ്ച പുറത്തിറക്കും. 31നകം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി നവംബര്‍ അഞ്ചിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വാധീന മേഖലകളില്‍ അര്‍ഹമായ പരിഗണന വേണമെന്ന് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്ന് ജോസ് കെ.മാണി പറഞ്ഞു. പാലാ സീറ്റിന്റെ കാര്യത്തില്‍ ബലം പിടിക്കാനില്ലെന്ന് ജോസ് കെ.മാണി വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ പറയാനില്ലെന്ന് മാണി സി.കാപ്പന്‍ പ്രതികരിച്ചു.
English Summary : CPM to use UDF alliance with Welfare party politically