ഹെൽമറ്റില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും; ആദ്യം പിഴയും ബോധവൽക്കരണവും
Mail This Article
തിരുവനന്തപുരം ∙ ഹെല്‍മറ്റ് വയ്ക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന കേന്ദ്ര നിർദേശം സംസ്ഥാനത്ത് ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മോട്ടര്‍ വാഹനവകുപ്പ്. ആദ്യത്തെ ഒരു മാസം പിഴ ഈടാക്കുകയും ബോധവല്‍ക്കരണം നല്കി വിട്ടയയ്ക്കുകയും ചെയ്യും. അതിനുശേഷം നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.
വാഹനാപകടങ്ങളില്‍ ജീവന് നഷ്ടപ്പെടുന്നവരില്‍ 50 ശതമാനവും ഇരുചക്ര വാഹനക്കാരായതിനാലാണ് മോട്ടര്‍ വാഹന നിയമത്തില്‍ കേന്ദ്രം പുതിയ ഭേദഗതി കൊണ്ടുവന്നത്. ഹെല്‍മറ്റ് വയ്ക്കാത്തവര്‍ക്ക് 500 രൂപ പിഴയായിരുന്നു ഉണ്ടായിരുന്നത്. ഇനി മുതല്‍ പിഴയ്ക്ക് പുറമെ മൂന്നു മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണം. രണ്ടാമത് വീണ്ടും ഹെല്‍മറ്റില്ലാതെ പിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കണമെന്നാണ് നിര്‍ദേശം.
എന്നാല്‍ സംസ്ഥാനത്ത് ഒരു മാസത്തെ സാവകാശം നല്‍കിയശേഷം നടപ്പാക്കിയാല്‍ മതിയെന്നാണ് മോട്ടര്‍ വാഹന വകുപ്പിന്റെ തീരുമാനം. പിന്നിലിരിക്കുന്നവര്‍ ഹെല്‍മറ്റ് വച്ചില്ലെങ്കിലും വാഹനം ഓടിക്കുന്നയാളിന്റെ ലൈസന്‍സ് പോകും. റോഡ് അപകടങ്ങള്‍ വിലയിരുത്തുന്ന സുപ്രീം കോടതി കമ്മിറ്റി, നിയമലംഘകരുടെ ലൈസന്‍സ് റദ്ദാക്കാത്തതില് കേരളത്തെ വിമര്‍ശിച്ചിരിക്കുന്നു.
English Summary: No helmet; Driving licence will be suspended for three months