‘റെയ്ഡുകൾ പ്രതിപക്ഷത്തിന് എതിരെ മാത്രം; മോദിക്കൊപ്പം ഭരിക്കുന്നത് ക്യാപിറ്റലിസ്റ്റുകൾ’
Mail This Article
ന്യൂഡൽഹി∙ കഴിഞ്ഞ ആറു വർഷത്തിനിടെ നികുതി, എൻഫോഴ്സ്മെന്റ് ഏജൻസികൾ റെയ്ഡ് നടത്തിയത് പ്രതിപക്ഷ നേതാക്കൾക്ക് എതിരെയെന്ന് കോൺഗ്രസ്. ഈ വർഷങ്ങൾക്കിടയിൽ ഏതെങ്കിലും ബിജെപി നേതാക്കളെ റെയ്ഡ് ചെയ്തിട്ടുണ്ടോയെന്നും ഗോവയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഗുണ്ടു റാവു ചോദിച്ചു.
‘ബിജെപി സർക്കാർ വൈകാരികത ഉയർത്തിവിടാൻ ശ്രമിക്കുകയാണ്. കാരണം പാർട്ടിയുടെയും സർക്കാരിന്റെയും ഒരു പദ്ധതികളും പ്രാധാന്യം അർഹിക്കുന്നവയല്ല. സമ്പദ്‌വ്യവസ്ഥ താഴെ വീണു, അതിർത്തികളിൽ ഭീഷണിയുയരുന്നു, വിദേശകാര്യ നയം തകർന്നു, അയൽപ്പക്കത്ത് സൗഹൃദരാജ്യങ്ങളില്ല, ദലിതർക്കും സ്ത്രീകൾക്കും യാതൊരു സുരക്ഷയുമില്ല.
ഇഡിയും ആദായനികുതി വകുപ്പും എല്ലാ ദിവസവും പ്രതിപക്ഷ നേതാക്കളെ റെയ്ഡ് ചെയ്യുന്നു. നിരവധി സംസ്ഥാന സർക്കാരുകളെ ഇവർ അട്ടിമറിച്ചു. ഈ ശ്രമങ്ങൾക്കായി നൂറു കണക്കിന് കോടി രൂപയാണ് ഇറക്കിയത്. ഐടി, ഇഡി ഏജൻസികൾക്ക് എന്താണ് നടക്കുന്നതെന്ന് അറിയില്ലേ? സിബിഐക്കും അറിയില്ലേ എന്താണ് സംഭവിക്കുന്നതെന്ന്?
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഗൂഢാലോചനയുമായി ക്യാപിറ്റലിസ്റ്റുകളാണ് രാജ്യം ഭരിക്കുന്നത്. ഇത് ജനാധിപത്യമല്ല. രാജ്യത്തെ മനുഷ്യരെയും പ്രകൃതി വിഭവങ്ങളെയും ഉപയോഗിച്ച് അവർ ലാഭം കൊയ്യുകയാണ്. ഇതു വിനാശകരമായ അവസ്ഥയാണ്’ – റാവു കൂട്ടിച്ചേർത്തു.
English Summary: Income Tax, ED rarely raided BJP leaders in last six years: Congress