ADVERTISEMENT

പട്ന∙ കേരളത്തിൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് 2.02 കോടി പേരാണ്. അതിനേക്കാളും ഏറെ വോട്ടർമാരാണ് ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ മാത്രം വോട്ടു ചെയ്യാനെത്തുന്നത്– 2.14 കോടി പേർ! 28നു നടക്കുന്ന വോട്ടെടുപ്പിൽ ജനവിധി തേടുന്നത് 1066 സ്ഥാനാർഥികൾ. 71 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ സജ്ജമാക്കിയിരിക്കുന്നത് 31,371 പോളിങ് സ്റ്റേഷനുകൾ.

കോവിഡ് കാലത്ത് ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ ഈ വലിയ തിരഞ്ഞെടുപ്പിൽ കൊറോണയ്ക്കെതിരെ പ്രതിരോധ നടപടികളും ശക്തമാണ്. എല്ലാ പോളിങ് ബൂത്തുകളും സാനിട്ടൈസ് ചെയ്തു കഴിഞ്ഞു. കോവിഡിനെ പ്രതിരോധിച്ചുള്ള സുഗമമായ വോട്ടെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട് (കോവിഡ് കാലത്തെ ബിഹാർ തിരഞ്ഞെടുപ്പിനെപ്പറ്റി അറിയേണ്ടതെല്ലാം സ്പെഷൽ ഗ്രാഫിക്‌സ് സൈറ്റിൽ കാണാം. ചുവടെയുള്ള ബാനറിൽ ക്ലിക്ക് ചെയ്യുക)

ബിഹാർ ഒന്നാം ഘട്ട വോട്ടെടുപ്പ്; അറിയേണ്ട 10 കാര്യങ്ങൾ

1) 31,371 വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് ഒന്നാം ഘട്ടത്തിൽ സജ്ജമാക്കിയിരിക്കുന്നത്. എല്ലാ പോളിങ് കേന്ദ്രങ്ങളിലും അർധസൈനിക വിഭാഗം സുരക്ഷയ്ക്കായുണ്ട്. വോട്ടിങ് യന്ത്രങ്ങളെല്ലാം വോട്ടെടുപ്പിന് മുൻപും ശേഷവും സാനിട്ടൈസ് ചെയ്യും. 

Bihar-Booth-Sanitize
പോളിങ് സാമഗ്രികൾ എത്തിക്കും മുൻപ് ബൂത്ത് സാനിട്ടൈസ് ചെയ്യുന്നു.

2) പോളിങ് ബൂത്തുകളിൽ തെര്‍മൽ സ്കാനർ ഉപയോഗിച്ചു പരിശോധനയുണ്ടാകും. പോളിങ് ഉദ്യോഗസ്ഥർക്ക് മാസ്‌കും മറ്റ് കോവിഡ് പ്രതിരോധ വസ്തുക്കളും ഉറപ്പാക്കും. വോട്ടു ചെയ്യാനെത്തുന്നവർക്കെല്ലാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന കയ്യുറ നൽകും. ബൂത്തിനു പുറത്ത് കൈ കഴുകാൻ സോപ്പും വെള്ളവും സാനിട്ടൈസറും ലഭ്യമാക്കും.

3) 2.14 കോടി പേരാണ് ആദ്യഘട്ടത്തിൽ വോട്ട് ചെയ്യുക. ഇതിൽ 1.12 കോടി പേർ പുരുഷന്മാരും 1.01 കോടി പേർ വനിതകളുമാണ്. തേഡ് ജെൻഡർ വിഭാഗത്തിലെ 599 പേരും. ചയ്ൻപുർ ആണ് ഏറ്റവും വലിയ മണ്ഡലം. ഏറ്റവും കൂടുതൽ വോട്ടര്‍മാരുള്ളത് ഹിസ്വ മണ്ഡലത്തിലും. ബാർബിഘയാണ് ഏറ്റവും കുറവ് വോട്ടർമാരുള്ള മണ്ഡലം.

4) മുൻ തിരഞ്ഞെടുപ്പുകളിൽ ഒരു പോളിങ് ബൂത്തിൽ പരമാവധി 1600 പേരെയാണ് അനുവദിച്ചിരുന്നത്. എന്നാൽ കോവിഡ്‌‌പ്രതിരോധം കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായി ഇത്തവണ അത് 1000ത്തിലേക്കു കുറച്ചു. 

5) 1066 സ്ഥാനാർഥികളിൽ 952 പേർ പുരുഷന്മാരും 114 പേർ വനിതകളുമാണ്. ഗയ ടൗൺ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ– 27 പേർ. ഏറ്റവും കുറവ് കട്ടോരിയ മണ്ഡലത്തിലും– 5 പേർ. മത്സരിക്കുന്നവരിൽ 406 പേർ സ്വതന്ത്ര സ്ഥാനാർഥികളാണ്.

6) ആദ്യഘട്ടത്തിലുള്ള 71 സീറ്റുകളിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 35 സീറ്റുകളിൽ മത്സരിക്കുന്നു. എൻഡിഎ സഖ്യകക്ഷിയായ ബിജെപി 29 സീറ്റുകളിലും. പ്രതിപക്ഷ പാർട്ടികളായ ആർജെഡി 42 സീറ്റുകളിലും കോൺഗ്രസ് 21 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 

7) അവസാന നിമിഷം എൻഡിഎ വിട്ട എൽജെപിയുടെ 41 സ്ഥാനാർഥികൾ ആദ്യഘട്ടത്തിൽ മത്സരിക്കുന്നുണ്ട്. ബിജെപി സ്ഥാനാർഥികള്‍ക്കെതിരെ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച എൽജെപിയുടെ ചിരാഗ് പാസ്വാൻ പക്ഷേ ജെഡിയുവിന്റെ 35 സ്ഥാനാർഥികൾക്കെതിരെയും സ്വന്തം സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.

Gaya-Polling-Booth
ഗയയിലെ പോളിങ് ബൂത്തുകളിലൊന്ന്.

8) കോമൺവെൽത്ത് ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ ശ്രേയസി സിങ് (27) ജാമുയ് മണ്ഡലത്തിൽനിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശ്രേയസിക്ക് ജാമുയ് എംപി കൂടിയായ ചിരാഗ് പാസ്വാനും എൽജെപിയും സമ്പൂർണ പിന്തുണയാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. ശ്രേയസിക്ക് എതിരെ മത്സരിക്കുന്നത് ആർജെഡിയുടെ വിജയ് പ്രകാശ് യാദവാണ്. നിലവിലെ എംഎൽഎ കൂടിയായ വിജയ് പ്രകാശ് മുൻ കേന്ദ്രമന്ത്രി ജയപ്രകാശ് നാരായണൻ യാദവിന്റെ സഹോദരനാണ്. പാർട്ടി സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തന്‍ കൂടിയായ വിജയ് പ്രകാശിന് മണ്ഡലം നിലനിര്‍ത്തുകയെന്നത് ജീവന്മരണപ്പോരാട്ടം കൂടിയാണ്.

9) ആറു മന്ത്രിമാരാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്– ബിജെപിയുടെ പ്രേം കുമാർ, വിജയ് കുമാർ സിൻഹ, റാം നാരായൺ മണ്ഡൽ എന്നിവരും ജെഡിയുവിന്റെ കൃഷ്ണാനന്ദൻ പ്രസാദ് വർമ, ജയ്കുമാർ സിങ്, സന്തോഷ് കുമാർ നിരാല എന്നിവരും. സംവരണ മണ്ഡലമായ ഇമാംഗഞ്ചിൽ കനത്ത പോരാട്ടമാണു കാത്തിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച അധ്യക്ഷനുമായ ജിതന്‍ റാം മാഞ്ചിയാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. എതിർവശത്ത് ആർജെഡിയുടെ ഉദയ് നാരായൺ ചൗധരിയും. ജെഡിയു വിട്ട് ഏതാനും വർഷം മുൻപാണ് ഉദയ് ആർജെഡിക്കൊപ്പം ചേർന്നത്.

bihar-security
ബിഹാറിലെ പോളിങ് ബൂത്തുകളിലൊന്നിനു മുന്നിൽനിന്നുള്ള കാഴ്ച.

10) കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പോളിങ് സമയം ഒരു മണിക്കൂർ നീട്ടിയിട്ടുണ്ട്. രാവിലെ 7 മുതൽ വൈകിട്ട് ആറു വരെയായിരിക്കും പോളിങ്. എന്നാൽ നക്സൽ ബാധിത മണ്ഡലങ്ങളില്‍ വ്യത്യാസമുണ്ട്. 71ൽ 35 മണ്ഡലങ്ങൾ നക്സൽ ബാധിത മേഖലകളിലാണ്. അതിൽ ചായ്ൻപുർ, നബിനഗര്‍, കുട്ടുംബ, റാഫിഗഞ്ച് മണ്ഡലങ്ങളിൽ പോളിങ് വൈകിട്ട് 3 വരെയായിരിക്കും. മറ്റ് അഞ്ച് നക്സൽ ബാധിത പ്രദേശങ്ങളിൽ വൈകിട്ട് അഞ്ചു വരെയും. 26 നക്സൽ ബാധിത മണ്ഡലങ്ങളിൽ വൈകിട്ട് നാലിന് പോളിങ് അവസാനിപ്പിക്കും.

English Summary: First phase of Bihar assembly elections on October 28; All You Need to Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com