ADVERTISEMENT

ന്യൂഡൽഹി ∙ നടപ്പാക്കുന്ന കാര്യത്തിലും നയപരമായും ഇന്ത്യയിൽ മതനിരപേക്ഷത അപകടകരമായ അവസ്ഥയിലാണെന്നു കോൺഗ്രസ് എംപി ശശി തരൂർ. ‘വിദ്വേഷ ശക്തികൾക്ക്’ രാജ്യത്തിന്റെ ഈ മതനിരപേക്ഷതയിൽ മാറ്റം വരുത്താനാകില്ല. പുതിയ പുസ്തകമായ ‘ദ് ബാറ്റിൽ ഓഫ് ബിലോങ്ങിങ്’ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ടു വാർത്താ ഏജൻസി പിടിഐയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വ സിദ്ധാന്തങ്ങളെ വിമർശനപരമായി സമീപിക്കുകയാണ് പുസ്തകത്തിൽ. എന്നാൽ മതപരമായ സിദ്ധാന്തങ്ങളെയല്ല, മറിച്ച് രാഷ്ട്രീയപരമായ സിദ്ധാന്തങ്ങളെയാണു താൻ വിമർശിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്വന്തമാക്കിയ 37% വോട്ട് എന്നത് ഭൂരിപക്ഷമല്ല. മറ്റു പിന്തിരിപ്പൻ പ്രത്യയശാസ്ത്രങ്ങളെപ്പോലെ ‘ഹിന്ദുത്വ’യും മറ്റുള്ളവരുടെ ഭയത്തെ വിജയകരമായി ചൂഷണം ചെയ്ത് നേടിയെടുത്തതാണ്.

the-battle-of-belonging
തരൂരിന്റെ പുതിയ പുസ്തകമായ ‘ദ് ബാറ്റിൽ ഓഫ് ബിലോങ്ങിങ്’. ചിത്രം: ട്വിറ്റർ

ദേശീയതയുടെ പേരിൽ, സ്വതന്ത്ര സ്ഥാപനങ്ങളായ തിരഞ്ഞെടുപ്പ് കമ്മിഷനും റിസർവ് ബാങ്കിനും വിവരാവകാശ കമ്മിഷനും വരെ തുരങ്കം വയ്ക്കാൻ ഇന്ന് അധികാരത്തിലുള്ളവർക്ക് യാതൊരു മനഃസാക്ഷിക്കുത്തുമില്ല. പാർലമെന്റിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ട്. എന്നാൽ വ്യത്യസ്താഭിപ്രായങ്ങളെ അടിച്ചമർത്താനാണ് ബിജെപി അധികസമയം ചെലവഴിക്കുന്നത്.

അതിന് ഇന്ത്യയിൽ പിന്തുണ ലഭിക്കുമെന്നു തോന്നുന്നില്ല. മൃദുഹിന്ദുത്വത്തെ പരിപോഷിപ്പിച്ച് ‘ബിജെപി–ലൈറ്റ്’ വേർഷൻ ആകാനില്ലെന്ന് കോൺഗ്രസ് നേതാക്കൾ തീരുമാനിച്ച കാര്യമാണ്. അത്തരമൊരു നീക്കമുണ്ടായാൽ അത് ‘കോൺഗ്രസ് സീറോ’യിലായിരിക്കും അവസാനിക്കുക. എങ്ങനെ നോക്കിയാലും ബിജെപിയല്ല കോൺഗ്രസ് എന്നു വ്യക്തമാകും.

the-battle-of-belonging-book
തരൂരിന്റെ പുതിയ പുസ്തകമായ ‘ദ് ബാറ്റിൽ ഓഫ് ബിലോങ്ങിങ്’. ചിത്രം: ട്വിറ്റർ

കോൺഗ്രസുമായി ഒരു തരത്തിലും സാമ്യം കാണാനാകാത്ത ഒന്നിന്റെ ‘മൃദു’ വേർഷനായി മാറേണ്ട ആവശ്യവും പാർട്ടിക്കില്ല. അങ്ങനെ ഒരു ശ്രമം നടക്കുന്നില്ലെന്നാണു കരുതുന്നത്. ഹൈന്ദവികതയും (Hinduism) ഹിന്ദുത്വവും (Hindutva) തമ്മിൽ കോൺഗ്രസ് വേർതിരിവ് സൃഷ്ടിച്ചിട്ടുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്നതും മറ്റുള്ളവരെ മുൻധാരണകളില്ലാതെ സമീപിക്കുന്നതുമാണ് കോൺഗ്രസിന്റെ ഹൈന്ദവികത.

എന്നാൽ ഒരു നിശ്ചിത വിഭാഗത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ സിദ്ധാന്തമാണ് ഹിന്ദുത്വ. ഒരു തരത്തിലുള്ള ഹിന്ദുത്വ സംഹിതയെയും അത് മൃദുവാണെങ്കിലും അതിശക്തമാണെങ്കിലും അംഗീകരിക്കില്ലെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ക്ഷേത്രങ്ങൾ ഉൾപ്പെടെ സന്ദർശിച്ച് ഹൈന്ദവികതയിലെ തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതുമാണ്. തന്റെ ഹൈന്ദവ വിശ്വാസങ്ങളിൽനിന്നു മാറി നിൽക്കുന്നതാണ് രാഷ്ട്രീയപരമായ ഹിന്ദുത്വയെന്നും തരൂർ വ്യക്തമാക്കി.

പുരോഗമന ചിന്തയ്ക്കും പുരോഗതിക്കും എല്ലായിപ്പോഴും സ്വാഗതമോതുന്നതാണ് ഹൈന്ദവികത. അതിനാലാണ് 4000 വർഷത്തിലേറെയായി അതിന്നും ശക്തമായി നിലകൊള്ളുന്നത്. എന്നാൽ ഹിന്ദുത്വ എന്നത് പിന്തിരിപ്പനും സമൂഹത്തെ പിന്നോട്ടടിക്കുന്നതുമാണ്. 1920കളിൽ ഇന്ത്യയിൽ ഫാഷിസത്തിന്റെ വിത്തുവിതയ്ക്കുന്നതിലേക്കു നയിച്ച ജാതി–മത–വർഗീയ ചിന്തകളിലാണ് അതു വേരുറപ്പിച്ചിരിക്കുന്നത്.

അതിനാലാണ് ഈ നൂറ്റാണ്ട് കടന്നും ഹിന്ദുത്വ നിലനിൽക്കുമോയെന്ന് പലരും സംശയിക്കുന്നതും. മതങ്ങളിൽനിന്ന് അകന്നു നിൽക്കുകയല്ല, എല്ലാം വളരാൻ അനുവദിക്കുന്നതാണ് കോൺഗ്രസിന്റെ രീതി. അതുവഴി മതനിരപേക്ഷതയ്ക്കു വേണ്ടിയും പാർട്ടി നിലകൊള്ളുന്നു. കോൺഗ്രസിനകത്തും രാജ്യത്താകമാനവും കാലങ്ങളായി മതനിരപേക്ഷതയെന്നതിന്റെ സത്ത നിലനിൽക്കുന്നുണ്ട്.

അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ തടയാനുള്ള ശ്രമവും നാം ദിവസവും നടത്തുന്നുണ്ട്. കേന്ദ്രം ഭരിക്കുന്നവർ ഭരണഘടനയിൽനിന്നു തന്നെ മതനിരപേക്ഷത എന്ന വാക്ക് മായ്ച്ചു കളയാനാണു ശ്രമിക്കുന്നത്. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന ഘടന പ്രകാരംതന്നെ മതനിരപേക്ഷത എന്ന വാക്കിനെ എടുത്തുമാറ്റിയാലും അതിനു മതനിരപേക്ഷമായി തുടരാനാകുമെന്നും തരൂർ വ്യക്തമാക്കി.

English Summary: Congress Party are very clear that we cannot allow ourselves to become a BJP-Lite: Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com