ADVERTISEMENT

ലണ്ടൻ ∙ വീണ്ടും കോവിഡിന്റെ പിടിയിലായ ബ്രിട്ടനിൽ വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക് വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവശ്യ സർവീസുകളെയും മാത്രമാണ് ലോക്ഡൗണിൽനിന്ന് ഒഴിവാക്കിയത്. അത്യാവശ്യമല്ലാത്ത ഷോപ്പുകളും ഹോസ്പിറ്റാലിറ്റി സേവനങ്ങളും പൂർണമായും നിലയ്ക്കും. ഒട്ടേറെ ഗതാഗത നിയന്ത്രണങ്ങളും ഉൾപ്പെടുന്നതാണ് രണ്ടാംഘട്ട ലോക്ഡൗൺ. ക്രിസ്മസിനു മുമ്പ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബർ രണ്ടുവരെ നീളുന്ന രണ്ടാം ലോക്ഡൗൺ പ്രഖ്യാപിച്ചത്.

സ്കൂളുകൾ, കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയെ ഒഴിവാക്കിയുള്ള സ്റ്റേ അറ്റ് ഹോം ഓർഡർ ഇംഗ്ലണ്ടിൽ വ്യാഴാഴ്ച മുതൽ നിലവിൽ വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. സൂപ്പർ മാർക്കറ്റുകൾ പതിവുപോലെ തുറക്കും. ഹോട്ടലുകൾ പബ്ബുകൾ, റസ്റ്ററന്റുകൾ എന്നിവ അടയ്ക്കും. ടേക് എവേ, ക്ലിക്ക് ആൻഡ് കലക്ട്  സർവീസ് മാത്രം തുടരും. വ്യത്യസ്ത വീടുകളിൽനിന്നുള്ള രണ്ടുപേർക്കേ ഒരുസമയം പുറത്ത് സമയം ചെലവഴിക്കാനാകൂ. ചൈൽഡ് കെയറുമായും രോഗീപരിചരണവുമായും  ബന്ധപ്പെട്ട് മാത്രമാകും മറ്റു വീടുകളിൽ ആളുകൾക്ക് സന്ദർശനാനുമതി.

ഫാക്ടറികളും കൺസ്ട്രക്ഷൻ മേഖലയും മുടക്കമില്ലാതെ പ്രവർത്തിക്കും. ജോലി നഷ്ടപ്പെടുന്നവർക്ക് ശമ്പളത്തിന്റെ 80 ശതമാനം നൽകുന്ന ഫർലോ സ്കീം ലോക്ഡൗൺ അവസാനിക്കുന്നതു വരെ തുടരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങൾ നേരത്തെതന്നെ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഏപ്രിൽ-മേയ് മാസങ്ങളിൽ ഉണ്ടായതിനേക്കാൾ മരണസംഖ്യ ഉയരുമെന്ന ശാസ്ത്രജ്ഞരുടെയും മറ്റു വിദഗ്ധരുടെയും മുന്നറിയിപ്പാണ് രണ്ടാം ലോക്ഡൗണിന് സർക്കാരിനെ നിർബന്ധിതരാക്കിയത്. ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഡിസംബറോടെ പ്രതിദിനം നാലായിരം പേർ വീതം മരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ചില പഠനങ്ങൾ സർക്കാരിന് മുന്നറിയിപ്പ് നൽകി.

രോഗബാധയുടെ മൂർധന്യത്തിൽ ഏപ്രിൽ അവസാനത്തോടെ ബ്രിട്ടനിൽ പ്രതിദിനം ആയിരത്തിലേറെ പേർ മരിക്കുന്ന സ്ഥിതിയായിരുന്നു. ഇതിനേക്കാൾ രൂക്ഷമാകും കൊടുംതണുപ്പിലെ രണ്ടാം രോഗവ്യാപനം എന്നാണ് എല്ലാ പഠനങ്ങളും മുന്നറിയിപ്പു നൽകിയത്. രോഗികളുടെ എണ്ണം അനുദിനം കുതിച്ചുയരുന്ന ബെൽജിയം, ഫ്രാൻസ്. ജർമനി എന്നീ യൂറോപ്യൻ രാജ്യങ്ങൾ ഇതിനോടകം പുതിയ രീതിയിലുള്ള ലോക്ക്ഡൌൺ പ്രാബല്യത്തിലാക്കിക്കഴിഞ്ഞു.

ദിവസേന അമ്പതിനായിരത്തോളം പേർ രോഗികളാകുകയും ശരാശരി മുന്നൂറിലേറെ പേർ മരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോൾ ബ്രിട്ടനിൽ നിലവിലുള്ളത്. 24 മണിക്കൂറിനിടെ മരിച്ചത് 326 പേരാണ്. രോഗികളായത് 21,915 പേരും. ഇതുവരെ രാജ്യത്ത് ആകെ രോഗികളായവരുടെ എണ്ണം പത്തുലക്ഷം കഴിഞ്ഞു. സർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം ആകെ മരിച്ചത് 46,555 പേരും.

ഈ സാഹചര്യത്തിൽ രണ്ടാമതൊരു ദേശീയ ലോക്ഡൗണിനുള്ള സമയം അതിക്രമിച്ചെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. ഇതിനൊപ്പം വിദഗ്ധരുടെ മുന്നറിയിപ്പുകൂടി പരിഗണിച്ചാണ് അടുത്തയാഴ്ച മുതലുള്ള  രണ്ടാം ലോക്ഡൗണിന് സർക്കാർ തയാറായതും. ഒന്നാംഘട്ട ലോക്ഡൗണിനേക്കാൾ ദുഷ്കരമാകും രണ്ടാംഘട്ട ലോക്ഡൗൺ എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മാർച്ച് 24ന് പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ഡൗൺ വസന്തകാലത്തിന്റെ ഊഷ്മളതകൊണ്ടാണ് ഒരു പരിധിവരെ ആളുകൾ  മറികടന്നത്.  കൊടുംതണുപ്പും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്ന നവംബർ- ഡിസംബർ മാസത്തെ നിർബന്ധിത ഏകാന്തവാസത്തെ ബ്രിട്ടിഷ് ജനത എങ്ങനെ മറികടക്കും എന്നത് വലിയ ചോദ്യം തന്നെയാകും.

English Summary: Boris Johnson Announces Month-Long Virus Lockdown For England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com