ADVERTISEMENT

ചെന്നൈ∙ പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍. കൃഷ്ണന്‍(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ചെന്നൈയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതത്തിലെ വയലിന്‍ ത്രയങ്ങളില്‍ ലാല്‍ഗുഡി ജയരാമനും എം.എസ്. ഗോപാലകൃഷ്ണനുമൊപ്പം എഴുതപ്പെട്ട പേരാണ് ടി. എന്‍. കൃഷ്ണന്‍. ഫിഡില്‍ഭാഗവതര്‍ എന്നറിയപ്പെട്ടിരുന്ന ഭാഗവതര്‍ മഠത്തില്‍ എ.നാരായണ അയ്യരുടേയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബര്‍ 6ന് തൃപ്പൂണിത്തുറയിലാണ് ടി.എന്‍.കൃഷ്ണനെന്ന തൃപ്പുണിത്തുറ നാരായണയ്യര്‍ കൃഷ്ണന്‍ ജനിച്ചത്.

സംഗീതത്തിലും വയലിനിലും മറ്റു വാദ്യോപകരണങ്ങളിലും ജ്ഞാനമുണ്ടായിരുന്ന പിതാവിന്റെ കീഴിൽ നാലാം വയസുമുതൽ വയലിനിൽ പരിശീലനം തുടങ്ങി. എട്ടാം വയസില്‍ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ അരങ്ങേറ്റം പിന്നീട് ആലപ്പി കെ.പാര്‍ത്ഥസാരഥി, അരയാംകുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നിവരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. ചെറുപ്രായത്തില്‍ തന്നെ അരയാംകുടി രാമാനുജ അയ്യങ്കാര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, മുസിരി സുബ്രമണ്യ അയ്യര്‍, ആലത്തൂര്‍ സഹോദരങ്ങള്‍, എം.ഡി രാമനാഥന്‍, മഹാരാജപുരം വിശ്വനാഥ അയ്യര്‍ എന്നീ മഹാപ്രതിഭകള്‍ക്കൊപ്പം നിരവധി കച്ചേരികള്‍ക്ക് വയലിന്‍ പക്കം വായിച്ചിരുന്നു.

1940കളുടെ തുടക്കത്തിൽ കുടുംബം തിരുവനന്തപുരത്തെത്തി. അവിടെ മ്യൂസിക് അക്കാദമി പ്രിന്‍സിപ്പലായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശ്രദ്ധയിൽ കൃഷ്ണൻ പെട്ടു.തുടർന്ന് ശെമ്മാങ്കുടിയുടെ നിർദ്ദേശപ്രകാരം മദ്രാസിലെത്തിയതോടെയാണ് ടി.എൻ.കൃഷ്ണൻ സംഗീതലോകത്ത് ഉയർച്ചയുടെ പടവുകൾ കയറിത്തുടങ്ങിയത്.

പ്രഗത്ഭരായ സംഗീതഞ്ജര്‍ക്കു വേണ്ടിയെല്ലാം ടി.എൻ.കൃഷ്ണൻ പക്കം വായിച്ചു. ശെമ്മാങ്കുടി, അരിയക്കുടി, വി.വി. സദഗോപന്‍ തുടങ്ങി ഒട്ടെല്ലാ പ്രഗത്ഭരുടെയും അകമ്പടിക്കാരനായി. പാലക്കാട് മണിഅയ്യര്‍, പാലക്കാട് രഘു, ടി.കെ. മൂര്‍ത്തി തുടങ്ങിയവരൊക്കെയായിരുന്നു പക്കമേളക്കാരുടെ ടീം. രാജ്യത്തിന് അകത്തും പുറത്തും നിരവധി സോളോയും വായിച്ചിട്ടുണ്ട്. റഷ്യന്‍ പര്യടനത്തിനിടെ അന്‍പത്തഞ്ചോളം സോളോകള്‍ അവതരിപ്പിച്ചു.

മദ്രാസ് സംഗീത കോളജില്‍ വയലിന്‍ അധ്യാപകനായിരുന്നു. 1978ല്‍ പ്രിന്‍സിപ്പലായി .1985ല്‍ ഡല്‍ഹി സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മ്യൂസിക് ആന്‍ഡ ്‌ഫൈന്‍ ആര്‍ട്‌സിലെ പ്രൊഫസറും ഡീനുമായി . 1991 -1993 കാലഘട്ടത്തില്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷനായിരുന്നു.

പത്മശ്രീ (1973), പത്മഭൂഷൺ (1992), കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും (1974) സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും (2006) കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് (1974), മദ്രാസ് സംഗീത അക്കാദമി നല്‍കുന്ന സംഗീത കലാനിധി പുരസ്‌കാരം( 1980), ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നല്‍കുന്ന സംഗീത കലാശിഖാമണി പുരസ്‌കാരം (1999), ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം (2017) തുടങ്ങിയ നിരവധി അംഗീകരങ്ങൾ നേടി.

കമലയാണ് ഭാര്യ. മക്കളായ വിജി കൃഷ്ണനും ശ്രീറാം കൃഷ്ണനും അറിയപ്പെടുന്ന വയലിന്‍ വാദകരാണ്. വയലിന്‍ വാദനത്തില്‍ പ്രശസ്തയായ എന്‍ രാജം കൃഷ്ണന്റെ സഹോദരിയാണ്.

English Summary: Violinist TN Krishnan Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com