ADVERTISEMENT

കൊച്ചി∙ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്നു വിമാനങ്ങളിലായി ദുബായിൽനിന്നെത്തിയ മൂന്നു യാത്രക്കാരിൽനിന്ന് മൂന്നു കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഇതിന് വിപണിയിൽ 1.20 കോടി രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. എയർ ഏഷ്യ, എമിറേറ്റ്സ്, എയർ അറേബ്യ വിമാനങ്ങളിൽ എത്തിയവരിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇത് നാലാം തവണയാണ് വലിയ അളവിൽ സ്വർണം പിടികൂടുന്നത്. കഴിഞ്ഞ 27നും 28നും പരിശോധനയിൽ നാലരക്കിലോ സ്വർണം പിടികൂടിയിരുന്നു. ദണ്ഡുരൂപത്തിലാക്കി വാതിൽ പൂട്ടിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 950 ഗ്രാം സ്വർണവും കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടിയത് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച മലപ്പുറം, കോഴിക്കോട് സ്വദേശികളിൽനിന്നു രണ്ടരക്കിലോ സ്വർണം പിടികൂടി. പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണവും പോക്കറ്റിലിട്ട് സ്വർണക്കട്ടിയായും കൊണ്ടുവന്ന സ്വർണവും ഇതിൽ ഉൾപ്പെടും.

ഒരാഴ്ചയ്ക്കിടെ പത്തു കിലോയിൽ ഏറെ സ്വർണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ് പിടികൂടിയത്. ഇക്കൊല്ലം നെടുമ്പാശേരിയിൽ ഇതുവരെ 90 കിലോ സ്വർണം പിടികൂടിയതായാണ് കണക്ക്. 25 കോടി രൂപയിലേറെ ഈ ഇനത്തിൽ മാത്രം പിഴയീടാക്കിയിട്ടുണ്ടെന്നാണു കണക്ക്.

English Summary: 3 KG Gold seized from Nedumbassery Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com