ADVERTISEMENT

പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ 94 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് ആറ് വരെ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അന്തിമകണക്കിൽ മാറ്റം ഉണ്ടായേക്കാം. 2015 നിയമസഭാ തിരഞ്ഞെടുപ്പിൽ 56.9 ശതമാനമായിരുന്നു പോളിങ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് (രാഘോപുർ), സഹോദരൻ തേജ് പ്രതാപ് യാദവ് (ഹസൻപുർ) ബോളിവുഡ് താരം ശത്രുഘ്നൻ സിൻഹയുടെ മകൻ ലവ് സിൻഹ (കോൺഗ്രസ്- ബങ്കിപ്പുർ) ഉൾപ്പെടെയുള്ളവർ രണ്ടാംഘട്ടത്തിൽ ജനവിധി തേടി.

എൻ‍ഡിഎയിൽ ബിജെപി 46, ജെഡിയു 43, മഹാസഖ്യത്തിൽ ആർജെഡി 56, കോൺഗ്രസ് 24 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന മണ്ഡലങ്ങൾ. ഗവർണർ ഫാഗു ചൗഹാൻ, മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, ആർജെഡി നേതാവ് തേജസ്വി യാദവ്, എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

11 സംസ്ഥാനങ്ങളിലെ 54 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും ചൊവ്വാഴ്ച നടന്നു. ഉപതിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളും സീറ്റുകളും: മധ്യപ്രദേശ് (28), ഗുജറാത്ത് (8), ഉത്തർപ്രദേശ് (7), കർണാടക, ജാർഖണ്ഡ്, മണിപ്പുർ, നാഗാലാൻഡ്, ഒഡീഷ (2 സീറ്റ് വീതം), ഛത്തീസ്ഗഡ്, ഹരിയാന, തെലങ്കാന (1). മധ്യപ്രദേശിൽ 66.37% പോളിങ് രേഖപ്പെടുത്തി. ഛത്തീസ്ഗഡ്: 71.99%, ഗുജറാത്ത്: 57.98%, ഹരിയാന: 68%, ജാർഖണ്ഡ്: 62.51%, കർണാടക: 51.3%, നാഗാലാൻഡ്: 83.69%, ഒഡീഷ: 68.08%, തെലങ്കാന: 81.44%, ഉത്തർപ്രദേശ്: 51.57% എന്നിങ്ങനെയാണ് ഉപതിരഞ്ഞെടുപ്പിലെ പോളിങ്.

അതിനിടെ, ബിഹാറിലെ മധുബനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരേ ഒരാൾ ‘ഉള്ളി’ എറിഞ്ഞു. മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൊറീന ജില്ലയിൽ കോൺഗ്രസ്–ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ജ‌ദ്‌വാര പോളിങ് ബൂത്തിലായിരുന്നു സംഭവം. അജ്ഞാതനായ ഒരാൾ വെടിയുതിർത്തതിനെ തുടർന്ന് ഒരാൾക്ക് പരുക്കേറ്റതായി പൊലീസ് സൂപ്രണ്ട് അനുരാഗ് സുജാനിയ പറഞ്ഞു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൻഡിഎയെ വീണ്ടും തിരഞ്ഞെടുക്കാൻ ബിഹാർ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ഞു. ബിഹാറിലെ അരാരിയായിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു നാലാം തവണയാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന

English Summary: Bihar Election Phase 2 - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com