ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മുതലാളിത്ത സുഹൃത്തുക്കളെ’ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു നോട്ടുനിരോധനമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ തീരുമാനം ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയായിരുന്നില്ല എന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നോട്ടുനിരോധനത്തിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച ഓൺലൈൻ ക്യാംപെയ്‌നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും നല്ല സമ്പദ്ഘടനകളിൽ ഒന്നായിരുന്ന ഇന്ത്യയെ ബംഗ്ലദേശ് സമ്പദ്ഘടന എങ്ങനെയാണ് മറികടന്നതെന്ന് രാഹുൽ ചോദിച്ചു. കേന്ദ്ര സർക്കാർ പറയുന്ന കാരണം കോവിഡ് വ്യാപനമാണ്. എന്നാൽ കോവിഡ് ബംഗ്ലദേശിലും ലോകത്ത് എല്ലായിടത്തുമുണ്ട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകരാനുള്ള പ്രധാന കാരണം നോട്ടുനിരോധനവും ജിഎസ്ടിയുമാണ്.

‘നാല് വർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരെ ആക്രമണം ആരംഭിച്ചു. അദ്ദേഹം കർഷകരെയും തൊഴിലാളികളെയും ചെറുകിട വ്യവസായികളെയും ദ്രോഹിച്ചു. സമ്പദ്‌വ്യവസ്ഥയ്ക്ക് രണ്ട് ശതമാനം നഷ്ടമുണ്ടാകുമെന്നു മൻ‌മോഹൻ സിങ് പറഞ്ഞു. അത് അങ്ങനെതന്നെ സംഭവിച്ചു. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പക്ഷേ അതു നുണയായിരുന്നു. അദ്ദേഹത്തിന് നിങ്ങളുടെ പണം തന്റെ രണ്ട്, മൂന്ന് മുതലാളിത്ത സുഹൃത്തുക്കൾക്ക് നൽകണമായിരുന്നു. നിങ്ങളാണ് ക്യൂവിൽ നിന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളല്ല. നിങ്ങളുടെ പണം ബാങ്കിലെത്തിയപ്പോൾ മോദിയുടെ സുഹൃത്തുക്കളുടെ 3,50,000 കോടിയുടെ വായ്പ എഴുതിത്തള്ളി.’ – രാഹുൽ ഗാന്ധി പറഞ്ഞു.

ജിഎസ്ടി നടപ്പാക്കിയതും മോദിയുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിനു വേണ്ടിയാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. ജിഎസ്ടി നടപ്പാക്കിയതോടെ ചെറുകിട വ്യവസായികൾ ദുരിതത്തിലായി. മൂന്നു പുതിയ നിയമങ്ങളുമായി കർഷകരാണ് മോദിയുടെ പുതിയ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു. ഇന്ത്യയുടെ അഭിമാനത്തെയും സമ്പദ്‌വ്യവസ്ഥയെയും മോദി നശിപ്പിച്ചു. ഇനി നമ്മൾ ഒത്തൊരുമിച്ച് അതു പുനർനിർമിക്കേണ്ടതുണ്ടെന്നും രാഹുൽ പറഞ്ഞു. നോട്ടുനിരോധന ദിവസമായ നവംബർ 8 കോൺഗ്രസ് ‘വഞ്ചനാ ദിനം’ ആയാണ് ആചരിക്കുന്നത്. 2016 നവംബർ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലുണ്ടായിരുന്ന 500, 1000 കറൻസി നോട്ടുകൾ നിരോധിച്ചത്.

English Summary: Demonetisation 'destroyed' economy, helped few crony capitalists, alleges Rahul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com