ബിഹാറിൽ ഇടതുകൊടി പാറിച്ച് ജെഎൻയുവിലെ ഈ മുൻ വിദ്യാർഥി നേതാവും
Mail This Article
പട്ന∙ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല മുന്‍ വിദ്യാർഥിയും സിപിഐഎംഎല്‍ (ലിബറേഷന്‍) സ്ഥാനാർഥിയുമായ സന്ദീപ് സൗരവിന് ബിഹാർ തിരഞ്ഞെടുപ്പിൽ മിന്നും ജയം. പാലിഗഞ്ച് മണ്ഡലത്തില്‍ നിന്നുമാണ് സന്ദീപ് ജനവിധി തേടിയത്. ജെഡിയു സ്ഥാനാർഥി ജയ്‌വര്‍ധന്‍ യാദവിനെയാണ് സന്ദീപ് പരാജയപ്പെടുത്തിയത്.
സന്ദീപ് സൗരവിന് പുറമേ മനോജ് മന്‍സില്‍, അഫ്താബ് ആലം, രഞ്ജിത് റാം, ജിതേന്ദ്ര പാസ്വാന്‍, അജിത് കുശ്വാഹരേ എന്നീ വിദ്യാർഥി നേതാക്കളും ബിഹാറില്‍ മത്സരിച്ചിരുന്നു. ഇത്തവണ ആർജെഡി സഖ്യത്തിനൊപ്പം സിപിഎം – 4, സിപിഐ – 6, സിപിഐ–എംഎൽ(ലിബറേഷൻ) – 19 എന്നിങ്ങനെ 29 സീറ്റുകളിലാണ് ഇടതു കക്ഷികൾ മൽസരിച്ചത്. എന്നാൽ മഹാസഖ്യം അധികാരത്തിൽ വന്നാലും ഭരണത്തിന്റെ ഭാഗമാകില്ലെന്ന് ഇടതുപാർട്ടികൾ വ്യക്തമാക്കിയിരുന്നു.
2010 ൽ സിപിഐ ഒരു സീറ്റ് നേടിയതൊഴിച്ചാൽ കാര്യമായ മുന്നേറ്റം കാഴ്ചവയ്ക്കാൻ ഇടതുകക്ഷികൾക്ക് ആയിരുന്നില്ല. 2015 ൽ സിപിഐ–എംഎൽ(ലിബറേഷൻ) മൂന്നു സീറ്റുകൾ നേടിയപ്പോൾ മറ്റു രണ്ടു ഇടതു പാർട്ടികൾക്കും അക്കൗണ്ട് തുറക്കാനായിരുന്നില്ല. ഈ നിലയിൽ നിന്നാണ് പത്തിലേറെ സീറ്റുകളിൽ വിജയവുമായി ഇടതുകക്ഷികൾ ഇത്തവണ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചത്.
English Summary: Former JNU Leader Sandeep Saurav Wins In Bihar