ADVERTISEMENT

ബെയ്ജിങ് ∙ ചൈനയുടെ കാർമികത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ തുറന്ന വിപണി (ഫ്രീ ട്രേഡ്) കരാർ യാഥാർഥ്യത്തിലേക്ക്. 15 ഏഷ്യ– പസിഫിക് രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ വലിയ സാമ്പത്തിക സംയോജനമെന്ന പതിറ്റാണ്ടു മുൻപേയുള്ള ചൈനയുടെ ആഗ്രഹമാണു സഫലീകരിക്കുന്നത്. സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ (ആർസിഇപി) ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) മൂന്നിലൊന്നിലേക്കുള്ള പ്രവേശനമാണു ചൈനയ്ക്കു കിട്ടുന്നത്.

രാജ്യങ്ങളിലെ തീരുവകൾ കുറയ്ക്കുക, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക, ഇ–കൊമേഴ്സ് മേഖല പുതുക്കുക തുടങ്ങിയവ കരാറിന്റെ ഭാഗമാണ്. 16 രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്ന ആർസിഇപിയിൽ, പരിഹരിക്കപ്പെടേണ്ട ഒട്ടേറെ ആശങ്കകൾ ചൂണ്ടിക്കാട്ടി ഇന്ത്യ ഒഴിവായിരുന്നു. ചില യുഎസ് കമ്പനികൾക്കും മറ്റു ആഗോള ഭീമന്മാർക്കും ആർസിഇപി തിരിച്ചടിയായേക്കും. ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ പങ്കാളികളാണ്.

‘മേഖലയിലെ രാജ്യങ്ങളെ അവഗണിക്കാനോ വിമർശിക്കാനോ ആണ് ഇനിയും യുഎസ് തീരുമാനമെങ്കിൽ ‘സ്വാധീന പെൻഡുലം’ ചൈനയ്ക്ക് അനുകൂലമാകും. ജോ ബൈഡനു വിശ്വസനീയമായ പദ്ധതിയുണ്ടെങ്കിൽ ഇവിടങ്ങളിലെ യുഎസ് സ്വാധീനവും സാന്നിധ്യവും തിരിച്ചുപിടിക്കാം’– വാഷിങ്ടനിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസിലെ സീനിയർ അഡ്വൈസർ വില്യം റെയിൻഷ് അഭിപ്രായപ്പെട്ടു.

കർഷകർ, തൊഴിലാളി സംഘടനകൾ, വ്യവസായ കൂട്ടായ്മകൾ, പൊതുസമൂഹം എന്നിവ ഒരുമിച്ച് എതിർത്തപ്പോഴാണ് ആർസിഇപിയിൽ പങ്കാളിയാകേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചത്. നിയമസഭയിൽ പ്രമേയം പാസാക്കിയ കേരളം ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങളുടെ എതിർപ്പും ശക്തമായിരുന്നു. ആർസിഇപി രാജ്യങ്ങൾ തീരുവകൾ ഉദാരമാക്കാൻ ധാരണയായിട്ടുണ്ട്. ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്ന തീരുവകളിൽ 90 ശതമാനവും ചൈനയിൽ നിന്നുള്ളവയ്ക്ക് 80 ശതമാനവും ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ഇങ്ങനെ ചെയ്യുന്നത് ഇന്ത്യയുടെ കാർഷിക, ഉൽപാദന മേഖലകൾക്ക് ഏറെ ദോഷമാകുമായിരുന്നു. ഇതോടൊപ്പം ചൈനീസ് ഉൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിലെ സ്വാധീനം കൂട്ടാനേ ആർസിഇപി ഉപകരിക്കൂ എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

അനിയന്ത്രിത ഇറക്കുമതി തടയാനുള്ള സംവിധാനം (ഓട്ടോ ട്രിഗർ), സുപ്രധാന ഡേറ്റ അതാതു രാജ്യങ്ങളിൽത്തന്നെ സൂക്ഷിക്കുക (ഡേറ്റ ലോക്കലൈസേഷൻ), അംഗരാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർ തർക്കപരിഹാരത്തിനു രാജ്യാന്തര ട്രൈബ്യൂണലിനെ സമീപിക്കുന്നത് ഒഴിവാക്കാനുള്ള വ്യവസ്ഥ തുടങ്ങിയവയാണു കഴിഞ്ഞ ദിവസം മന്ത്രിതല ചർച്ചയിൽ ഇന്ത്യ ഉന്നയിച്ച പ്രധാന സംഗതികൾ. ചൈനയിൽനിന്നുള്ളതിൽ 50% ഇറക്കുമതിക്കെങ്കിലും ഓട്ടോട്രിഗർ വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്.

ചൈനയുടെ വിപണിയിലേക്ക് ഇന്ത്യയ്ക്ക് അൽപംപോലും കടന്നുകയറാനായിട്ടില്ല. എന്നാൽ അവർ നമ്മുടെ വിപണി കയ്യടക്കുന്നതു തുടരുന്നു. അതേസമയം, ആർസിഇപിയിലുള്ള 15ൽ 12 രാജ്യങ്ങളുമായി ഇന്ത്യയ്ക്കു സ്വതന്ത്ര വ്യാപാര കരാറുണ്ടെന്നും ഈ വിപണികളെല്ലാം നമുക്കു പ്രാപ്യമാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.

English Summary: Anchored By China, Deal Nears For World's Biggest Free Trade Zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com