ഡൽഹിയിൽ തെരുവിലുറങ്ങുന്നത് 70,000 ബാല്യങ്ങൾ; സർക്കാർ രേഖകളിൽ ഇവരുണ്ടോ?
Mail This Article
ന്യൂഡൽഹി∙ തലസ്ഥാന നഗരത്തിൽ തെരുവിൽ കഴിയുന്നതു 70,000ത്തിലേറെ കുട്ടികൾ. പഠനത്തിനും മറ്റുമുള്ള സാഹചര്യമില്ലാതെ ഒട്ടേറെ കുട്ടികൾ വിവിധ സംസ്ഥാനങ്ങളിൽനിന്നു ഡൽഹിയിലെത്തുന്നുവെന്നാണു ഡൽഹി ബാലാവകാശ സംരക്ഷണ കമ്മിഷന്റെ (ഡിസിപിസിആർ) കണ്ടെത്തൽ. നഗരത്തിലെ ചെറുകിട ഫാക്ടറികളിൽ ജോലി ചെയ്യുകയാണു ചിലരെങ്കിൽ മറ്റു ചിലർ ഭിക്ഷാടനം നടത്തി ജീവിക്കുന്നു.
നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനു സമീപത്തു ചായക്കടയിലാണു ബിഹാർ സ്വദേശിയായ 12കാരന്റെ ജോലി. ബിഹാറിലെ ഗ്രാമത്തിൽ ദിവസവേതനക്കാരാണു മാതാപിതാക്കൾ. 7 പേരുടെ കുടുംബത്തിനു ഇവരുടെ പണം തികയാതെ വന്നപ്പോൾ 2 വർഷം മുൻപ് 6–ാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് ഡൽഹിക്കു വണ്ടി കയറി.
ഭൂരിഭാഗം കുട്ടികൾക്കും തിരിച്ചറിയൽ കാർഡോ മറ്റു വിലാസ രേഖയോ കൈവശമില്ല. ജന്മദിനമോ മറ്റു വിശദാംശങ്ങളോ അറിയില്ല. അതുകൊണ്ടു തന്നെ സർക്കാർ രേഖകളിൽ ഇവരുണ്ടാകാനും സാധ്യത കുറവ്. കഴിഞ്ഞവർഷമാണു ഡിസിപിസിആറിന്റെ നേതൃത്വത്തിൽ പഠനം നടത്തി തെരുവു കുട്ടികളെ കണ്ടെത്തിയത്. ഇതിൽ 46,000 പേർ ആറിനും 14നും ഇടയിൽ പ്രായമുള്ളവർ. സൗത്ത് ഡൽഹിയിലാണ് ഏറ്റവുമധികം കുട്ടികൾ– 17,051 പേർ. കോവിഡ് പശ്ചാത്തലത്തിലും മറ്റും ഇവരുടെ എണ്ണത്തിൽ മാറ്റമുണ്ടാകാമെന്നും അധികൃതർ പറയുന്നു.
English Summary : On Delhi’s streets, 70,000 children have nowhere to go