ADVERTISEMENT

പട്ന ∙ ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിനെ എൻഡിഎ തിരഞ്ഞെടുത്തു. തുടർച്ചയായി നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്. നാളെ രാവിലെ 11.30ന് സത്യപ്രതി‍ജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. നിതീഷ് ഉടന്‍ ഗവര്‍ണറെ കാണും. ബിഹാര്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ ഭാഗമായി എന്‍ഡിഎ യോഗം ചേര്‍ന്ന് നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ മേല്‍നോട്ടത്തിലായിരുന്നു യോഗം. ബിജെപിയുടെ സുശീൽ മോദി ഉപമുഖ്യമന്ത്രിയായി തുടരും. 243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ ഭരണം പിടിച്ചത്.

സുശീല്‍ മോദിക്ക് പകരം ആര്‍എസ്എസ് നേതാവ് കാമേശ്വര്‍ ചൗപാല്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി മന്ത്രിസഭയിലേയ്ക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

ബിഹാർ മുഖ്യമന്ത്രിയാകാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആരാകുമെന്ന് എൻഡിഎ നേതൃത്വം തീരുമാനിക്കുമെന്നും നിതീഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജനവിധി എന്‍ഡിഎയ്ക്കൊപ്പമാണെന്നും ജെഡിയു നേതൃയോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. സഖ്യകക്ഷിയായ ബിജെപിക്കാണ് ജെഡിയുവിനേക്കാൾ സീറ്റ് കിട്ടിയത്.

അതേസമയം, മഹാസഖ്യത്തിന് അനുകൂലമായ ജനവിധി ബിജെപി അട്ടിമറിച്ചുവെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഒത്താശയോടെ ബിജെപി വോട്ടെണ്ണല്‍ അട്ടിമറിച്ചു. വളരെ കുറച്ച് വോട്ടിനാണ് 20 സീറ്റുകള്‍ ആര്‍ജെഡിക്ക് നഷ്ടമായത്. തപാല്‍വോട്ടുകള്‍ എണ്ണിയതില്‍ ക്രമക്കേടുണ്ട്. 900 ത്തോളം തപാല്‍വോട്ട് അസാധുവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് ഭിന്നത രൂക്ഷമാണ്. ബാഗല്‍പുര്‍ എംഎല്‍എ അജീത് ശര്‍മയെ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബഗേലിനെയാണ് പ്രശ്നപരിഹാരത്തിനായി നിയോഗിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് എംഎല്‍എമാരെ എന്‍ഡിഎ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

English Summary : Nitish Kumar elected as Bihar's Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com