ADVERTISEMENT

ന്യൂഡൽഹി∙ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പുസ്തകത്തിൽ മുന്‍ പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങിനെ ഏറെ പ്രശംസിച്ചുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ശശി തരൂർ.

പുസ്തകത്തിൽ ബറാക് ഒബാമ രാഹുൽ ഗാന്ധിയെക്കുറിച്ച് നടത്തിയ പരാമർശം ചർച്ചയാക്കുന്ന നിലപാടുകൾക്കെതിരെയാണ് തരൂരിന്റെ ട്വിറ്ററിലെ കുറിപ്പ് വിലയിരുത്തപ്പെടുന്നത്. ‘വിഷയം നേരെ അറിയാതിരിക്കുമ്പോഴും, അധ്യാപകനെ ആകർഷിക്കാൻ ശ്രമിക്കുന്ന വിദ്യാർഥിയെ പോലെ’യാണ് രാഹുൽ എന്നായിരുന്നു പുസ്തകത്തിൽ ഒബാമയുടെ വിലയിരുത്തൽ. ഇത് ഏറെ ചർച്ചയായിരുന്നു.

ബറാക് ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാൻഡ്’ എന്ന പുസ്തകത്തിന്റെ മുൻകൂർ കോപ്പി സംഘടിപ്പിക്കാനായെന്നും ഇതിന്റെ 902 പേജിൽ ഒരിടത്തുപോലും നരേന്ദ്ര മോദിയെ പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ലോകനേതാക്കളെക്കുറിച്ച് ഒബാമയുടെ വിലയിരുത്തല്‍ ഉൾപ്പെടുന്ന പുസ്തകത്തിൽ മൻമോഹൻ സിങ്ങിനെയും രാഹുൽ ഗാന്ധിയേയും കുറിച്ച് ഒബാമയുടെ പരാമർശങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. പുസ്തകത്തിന്റെ ഗ്രന്ഥസൂചികയിൽ ഇന്ത്യയെ പരാമർശിക്കുന്ന ഇടങ്ങളെല്ലാം വായിച്ചെന്നും അതിലൊന്നും മോദി കടന്നുവരുന്നില്ലെന്ന് തരൂർ സൂചിപ്പിച്ചു.

ഇതേക്കുറിച്ച് തുടർച്ചയായി നൽകിയ ട്വീറ്റുകളിൽ തരൂർ കുറിച്ചതിങ്ങനെ

∙ ഇതിലും വലിയൊരു വാർത്തയില്ല. ഒബാമയുടെ പുസ്തകത്തിന്റെ 902 പേജുകളിലൊന്നും നരേന്ദ്ര മോദിയെ പേരെടുത്തു പരാമർശിച്ചിട്ടില്ല. അതേസമയം മന്‍മോഹൻ സിങ്ങിനെക്കുറിച്ച് ഏറെ നന്നായി പ്രശംസിച്ചിട്ടുണ്ട്.

∙ ബുദ്ധിശാലിയായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനും അസാധാരണ ജ്ഞാനവും മര്യാദയും ഉള്ള മനുഷ്യൻ എന്നാണ് മൻമോഹൻ സിങ്ങിനെക്കുറിച്ച് ഒബാമയുടെ പരാമർശം. വിദേശനയങ്ങളിൽ ഏറെ ജാഗ്രത പുലർത്തിയിരുന്ന അദ്ദേഹത്തോടൊപ്പം ഊഷ്മളമായ ബന്ധം ആസ്വദിച്ചു. അദ്ദേഹത്തെക്കുറിച്ച് ഒബാമയ്ക്കുള്ള പരിഗണനയും ബഹുമാനവും വാചകങ്ങളിലുടനീളം നിഴലിക്കുന്നു.

∙ എല്ലാറ്റിനുമുപരിയായി, ഇന്ത്യയോടുള്ള ഒബാമയുടെ താൽപര്യം മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലിങ്കൺ, മാർട്ടിൻ ലൂഥർ കിങ്, മണ്ടേല എന്നിവരോടൊപ്പം ഗാന്ധിയും ചിന്തയെ ആഴത്തിൽ സ്വാധീനിച്ചതായി പറയുന്ന ഒബാമ ഇന്ത്യയിലെ അക്രമം, അത്യാർത്തി, അഴിമതി, ദേശീയത, വർഗീയത, മതപരമായ അസഹിഷ്ണുത തുടങ്ങിയവയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നു.

∙ വളർച്ചാനിരക്കിലും മറ്റും പ്രശ്നങ്ങൾ വരുമ്പോഴും ഒരു നേതാവ് ഉയർന്നു വരുമ്പോഴും അവർ ജനങ്ങളുടെ വികാരം കൊണ്ടും നീരസം ഉയർത്തിയും ഇടപെടാൻ കാത്തിരിക്കുന്നവരാണ്. ഈ സാഹചര്യങ്ങളിൽ അവർക്കിടയിൽ ഒരു മഹാത്മാഗാന്ധി ഇല്ലാതായിപ്പോയി.

ഒബാമയുടെ ഈ അഭിപ്രായപ്രകടനങ്ങളെല്ലാം വിസ്മരിച്ച് അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിലെ ഒരു വാചകം വെച്ച് സംഘികൾ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ മാനസികാവസ്ഥ മനസിലാക്കാൻ പ്രയാസമാണ്. ഒബാമ സ്ഥാനമൊഴിഞ്ഞ ശേഷം, മൻമോഹൻ സിങ്ങിനു ശേഷമുള്ള ഇന്ത്യയുടെ കാലഘട്ടം പ്രതിപാദിക്കുന്ന ഒരു രണ്ടാം ഭാഗം ഒബാമയുടെ പുസ്തകത്തിനുണ്ടായാൽ അവരുടെ മാനസികാവസ്ഥ ഊഹിക്കാൻ കഴിയുന്നില്ലെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.

English Summary: Obama Praised Manmohan Singh, No Mention Of PM Modi: Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com