ADVERTISEMENT

ന്യൂഡൽഹി∙ ബിഹാർ‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിനു ‘പരിഹാസവർഷം’. പ്രതിപക്ഷ നേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവ്, എൽജെപി നേതാവ് ചിരാഗ് പാസ്വാൻ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും മുൻ ജെഡിയു നേതാവുമായ പ്രശാന്ത് കിഷോർ തുടങ്ങിയവരാണ് നിതീഷിനെ പരിഹസിച്ച് രംഗത്തെത്തിയത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ 15 അംഗ മന്ത്രിസഭ ഗവർണർ ഫാഗു ചൗഹാൻ മുൻപാകെ തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്.

രണ്ട് പതിറ്റാണ്ടിനിടെ ഏഴാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിൽ പരിഹാസരൂപേണ ചില കാര്യങ്ങളും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു. ബിജെപിയാണ് നിതീഷിനെ നാമനിർദേശം ചെയ്തത്. ക്ഷീണിതനും രാഷ്ട്രീയമായി തരംതാഴ്ത്തപ്പെവനുമായ ഒരാൾ മുഖ്യമന്ത്രിയായി, ബിഹാർ ഏതാനും വർഷങ്ങൾ കൂടി മോശം ഭരണത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് പ്രശാന്ത് പറഞ്ഞു. ഏകദേശം നാല് മാസങ്ങൾക്കുശേഷമുള്ള പ്രശാന്തിന്റെ ആദ്യ ട്വീറ്റാണ് ഇത്. ജെഡിയു വൈസ് പ്രസിഡന്റായിരുന്ന പ്രശാന്തിനെ നിതീഷുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്ന് ജനുവരിയിലാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്.

1200-tejashwi-chirag-nithish
തേജസ്വി യാദവ്, ചിരാഗ് പാസ്വാൻ, നിതീഷ് കുമാർ

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നടപടികളിൽ ക്രമക്കേട് ആരോപിച്ച ആർജെഡി നേതാവ് തേജസ്വി യാദവ് വീണ്ടും നിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു. മുഖ്യമന്ത്രിയായി നിതീഷ് തിരഞ്ഞെടുക്കപ്പെട്ടതിനേക്കാൾ ഉപരി, ആ സ്ഥാനത്തേക്കു നാമനിർദേശം ചെയ്യപ്പെടുകയായിരുന്നെന്ന് തേജസ്വി സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു. നിതീഷിനെ പോലെയുള്ള ഒരുനേതാവ് അധികാരത്തേക്കാൾ മുൻഗണന ബിഹാറിലെ ജനങ്ങളുടെ ആഗ്രഹത്തിന് നൽകുമെന്നാണ് പ്രതീക്ഷയെന്നും തേജസ്വി പറഞ്ഞു.

prashant-kishor-nithish-kumar
പ്രശാന്ത് കിഷോറും നിതീഷ് കുമാറും (ഫയൽ ചിത്രം)

വോട്ടെണ്ണിലെ ക്രമക്കേട് ആരോപിച്ച് മഹാസഖ്യം നേതാക്കൾ സത്യപ്രതിജ്‍ഞാ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. നിതീഷ് കുമാർ ‘എൻഡിഎ മുഖ്യമന്ത്രി’ ആയി തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു ചിരാഗ് പാസ്വാന്റെ ഒളിയമ്പ്. ‘വീണ്ടും മുഖ്യമന്ത്രിയായതിന് ബഹുമാനപ്പെട്ട നിതിഷ്കുമാർജിക്ക് അഭിനന്ദനങ്ങൾ. സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും താങ്കൾ എൻ‌ഡി‌എ മുഖ്യമന്ത്രിയായി തുടരുമെന്നും പ്രതീക്ഷിക്കുന്നു’– ചിരാഗ് ട്വീറ്റ് ചെയ്തു. ബിജെപിയേക്കാൾ 31 സീറ്റ് കുറവ് നേടിയ ജെഡിയുവിന്റെ അധ്യക്ഷൻ മുഖ്യമന്ത്രിയായതിനെ പരിഹസിച്ചായിരുന്നു ചിരാഗിന്റെ പരാമർശം.

English Summary: After becoming CM again, Nitish faces barbs from oppn and rivals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com