മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന് 10 വർഷം തടവ്
Mail This Article
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് പാക്കിസ്ഥാൻ കോടതി. ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് ശിക്ഷ വിധിച്ചത്. ലാഹോറിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് വിധി. ഭീകര സംഘടനകളായ ലഷ്‌കറെ തോയ്ബ, ജമാത്ത് ഉദ്ദവ എന്നിവയുടെ സ്ഥാപകനാണ് ഹാഫിസ് സയീദ്.
സഹായികളായ സഫർ ഇഖ്ബാൽ, യഹ്‌യ മജീദ്, എന്നിവർക്ക് 10 വർഷവും അബ്ദുൽ റഹ്മാൻ മക്കിക്ക് ആറ് മാസവും തടവ് ശിക്ഷ വിധിച്ചു. ഭീകരപ്രവർത്തനത്തിന് സാമ്പത്തിക സഹായം ചെയ്തുവെന്ന കുറ്റം ചുമത്തി 11 വർഷം ഹാഫിസ് സയീദിനും കൂട്ടാളികൾക്കും കോടതി മുൻപ് ശിക്ഷ വിധിച്ചിരുന്നു. 2008ലാണ് മുംബൈ ഭീകരാക്രമണം നടന്നത്.
ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയും സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര സമ്മർദത്തെത്തുടർന്ന് പാക്കിസ്ഥാൻ സയീദിനെ കഴിഞ്ഞ വർഷം ജൂലൈയിൽ അറസ്റ്റ് ചെയ്തു. ലാഹോറിലെ അതിസുരക്ഷാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
Content highlights: Mumbai attacks mastermind Hafiz Saeed gets 10-year jail