രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണം; അനുമതി നൽകി മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ ബാറുടമ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. മൂന്നു പേർക്കും പണം കൈമാറിയിട്ടുണ്ടെന്ന ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിക്കായി മുന്‍ മന്ത്രി കെ.ബാബുവിന്‍റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍നിന്നു 10 കോടി പിരിച്ചെടുത്തെന്നും ഒരുകോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ.ബാബുവിനും 25 ലക്ഷം വി.എസ്.ശിവകുമാറിനും കൈമാറിയെന്നായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍. ഇതില്‍ രഹസ്യാന്വേഷണം നടത്തി പ്രാഥമികാന്വേഷണത്തിന് അനുമതി തേടി ഫയല്‍ വിജിലന്‍സ് സര്‍ക്കാരിനു കൈമാറുകയായിരുന്നു.
പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നതിനാൽ അന്വേഷണാനുമതി തേടി ഫയല്‍ വിജിലൻസിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗൾ ഗവര്‍ണര്‍ക്ക് കൈമാറിയെങ്കിലും ഗവർണർ ഫയലിൽ തീരുമാനം അറിയിച്ചിട്ടില്ല. ഗവർണറുടെ അനുമതി കൂടി ലഭിച്ച ശേഷമാകും അന്തിമ തീരുമാനം.
എന്നാല്‍, ആരോപണത്തില്‍നിന്നു പിന്‍മാറാന്‍ ജോസ് കെ.മാണി 10 കോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്‍റെ ആരോപണത്തില്‍ അന്വേഷണം ഉണ്ടാകില്ലെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയും ചെയ്തതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ കടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
English Summary: Bar Bribery Case, Vigilance probe against Ramesh Chennithala