ADVERTISEMENT

തിരുവനന്തപുരം ∙ കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിനെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായ ഫാലി എസ്.നരിമാനെ നിയമോപദേശത്തിന് സമീപിക്കും. കരടു റിപ്പോര്‍ട്ടില്‍ ഇല്ലാത്ത കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതും കിഫ്ബിക്ക് വായ്പയെടുക്കാന്‍ അനുമതിയില്ലെന്ന സിഎജി വാദവും നിയമപരമായി നേരിടാനാണ് നീക്കം.

സിഎജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് രാഷ്ട്രീയ പ്രതിരോധം ഉയര്‍ത്തുന്നതിനൊപ്പം നിയമപോരാട്ടം നടത്താനുമാണ് തീരുമാനം. അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിയമനടപടിയുടെ സാധ്യത പരിശോധിക്കാന്‍ ഇന്നുള്ളവരില്‍ ഏറ്റവും മുതിര്‍ന്ന ഭരണഘടനാ വിദഗ്ധനായ അഭിഭാഷകന്‍ ഫാലി എസ്.നരിമാനെ സമീപിക്കാന്‍ തീരുമാനിച്ചത്. 

ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ റിപ്പോര്‍ട്ടിനെ എങ്ങനെ നിയമപരമായി നേരിടുമെന്ന കാര്യമാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. കരടു റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ സര്‍ക്കാരിന് വിശദീകരണത്തിന് അവസരം നല്‍കാതെ അന്തിമ റിപ്പോര്‍ട്ടില്‍ സിഎജി ഉള്‍പ്പെടുത്തിയത് തെറ്റാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് സാധാരണഗതിയിലുള്ള റിപ്പോര്‍ട്ടായി കാണാന്‍ സാധിക്കില്ല. നടപടിക്രമങ്ങള്‍ തെറ്റിച്ച് തയാറാക്കിയ റിപ്പോര്‍ട്ടാണെന്നും സര്‍ക്കാര്‍ കരുതുന്നു.

കിഫ്ബിക്ക് വായ്പയെടുക്കാന്‍ നിയമസഭയുടെ അനുമതിയില്ലെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം സഭയെ അവഹേളിക്കുന്നതാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ ഫാലി എസ്.നരിമാന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി. കിഫ്ബിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസിലും ഉപദേശം തേടും. ഭരണഘടനാ വിദഗ്ധരായ മുതിര്‍ന്ന അഭിഭാഷകരെ തന്നെ ഹൈക്കോടതിയിലെ കേസ് വാദിക്കാന്‍ എത്തിക്കും.

English Summary : Kerala government to take legal advice against CAG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com