ADVERTISEMENT

റിയാദ് ∙ ജി–20 ഉച്ചകോടിക്ക് ശനിയാഴ്ച തുടക്കം കുറിക്കാനിരിക്കെ, ഇന്ത്യയുടെ അതിർത്തികളെ തെറ്റായി ചിത്രീകരിച്ച് പുറത്തിറക്കിയ പുതിയ കറൻസി സൗദി പിൻവലിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ അഭ്യർഥന പ്രകാരമാണ് കശ്മീരിനെയുടെ ലഡാക്കിനെയും ഇന്ത്യയിൽനിന്ന് വേർതിരിച്ച് കാണിച്ച് പുറത്തിറക്കിയ കറൻസി സൗദി പിൻവലിച്ചത്. 

കശ്മീരിനെ പ്രത്യേക രാജ്യമായി അടയാളപ്പെടുത്തി സൗദി പുറത്തിറക്കിയ പുതിയ 20 റിയാൽ കറൻസിയാണ് പിൻവലിച്ചത്. കറൻസിയിലെ ഭൂപടത്തിലെ തെറ്റ് തിരുത്തണമെന്ന് ഇന്ത്യ റിയാദ് അംബാസഡറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കറൻസി പിൻവലിക്കുകയും പ്രിന്റിങ് നിർത്തിവയ്ക്കുകയും ചെയ്തതായാണു സൂചന.

പുതിയതായി പുറത്തിറക്കിയ കറൻസിയിൽ സൽമാൻ രാജാവും ജി20 ഉച്ചകോടിയുടെ ലോഗോയും ഒരു വശത്തും ലോകഭൂപടം മറുവശത്തുമുള്ളതാണ്. പാക്ക് അധിനിവേശ കശ്മീർ പാക്കിസ്ഥാന്റേതാണെന്ന മുൻനിലപാടും സൗദി തിരുത്തിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ജി20 ഉച്ചകോടിക്ക് സൗദി തലസ്ഥാനമായ റിയാദ് വേദിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ലോകനേതാക്കൾ വെർച്വലായി ഉച്ചകോടിയിൽ പങ്കെടുക്കും. 

കോവിഡ് മഹാമാരിയിൽനിന്നു സമഗ്രവും സുസ്ഥിരവും ഊർജസ്വലവുമായ ഭാവിനിർമിതിയുടെ സാധ്യതകളായിരിക്കും ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയം. ഇന്ത്യൻ സമയം വൈകിട്ട് ആറരയ്ക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷ പ്രസംഗത്തോടെ ഉച്ചകോടിക്ക് തുടക്കമാകും. തുടർന്നു മഹാമാരിക്കെതിരെയുള്ള തയാറെടുപ്പുകളും പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ചർച്ച നടക്കും.

കോവിഡ് വാക്സീനുള്ള ധനസഹായവും ഗുരുതര സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായവും നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും. ഉച്ചകോടിക്ക് മുന്നോടിയായുള്ള ധനകാര്യ മന്ത്രിമാരുടെ യോഗത്തിൽ സാമ്പത്തിക സഹായം ചർച്ചാ വിഷയമായിരുന്നു. ആദ്യമായാണ് സൗദി ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

English Summary : India, Saudi Arabia resolve incorrect map issue ahead of G20 Summit, Riyadh withdraws banknote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com