മലബാർ ദേവസ്വം ക്ഷേത്ര ജീവനക്കാരുടെ നിരാഹാര സമരം മൂന്നാഴ്ച പിന്നിട്ടു
Mail This Article
കോഴിക്കോട് ∙ 12 വർഷമായി വേതന പരിഷ്കരണം നടത്താത്തതിലും കോവിഡ് പ്രതിസന്ധിയിൽ നിത്യചെലവിന് ബുദ്ധിമുട്ടുന്നവർക്ക് സഹായം നൽകാത്തതിലും പ്രതിഷേധിച്ചു ക്ഷേത്ര ജീവനക്കാർ നടത്തുന്ന റിലേ നിരാഹാര സമരം മൂന്നാഴ്ച പിന്നിട്ടു. മലബാർ ദേവസ്വം ബോർഡിനു കീഴിലുളള ക്ഷേത്രങ്ങളിലെ ജീവനക്കാരാണ് ദേവസ്വത്തിന്റെ കേന്ദ്ര ഒാഫിസിനു സമീപം നവംബർ 3 മുതൽ സമരം നടത്തുന്നത്.
കേരള ടെംപിൾ എംപ്ലോയിസ് ഒാർഗനൈസേഷന്റെയും അഖില കേരള ശാന്തിക്ഷേമ യൂണിയന്റെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ ദിവസവും വിവിധ ഭാഗങ്ങളിൽ നിന്നുള്ള 5 ജീവനക്കാരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ജീവനക്കാർക്കുള്ള തുച്ഛവേതനം പലർക്കും നാലും അഞ്ചും വർഷമായി കുടിശ്ശികയാണ്. മഹാമാരിക്കാലത്തു ക്ഷേത്രങ്ങളിലെ വരുമാനം നിലച്ചതോടെ പലർക്കും മാസങ്ങളായി നിത്യവേതനവും ഇല്ല.
സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നു സംഘടനകൾ ആവശ്യപ്പെടുന്നു. പുഷ്പക ബ്രാഹ്മണ സേവാസംഘം, യോഗക്ഷേമസഭ, മാരാർ ക്ഷേമസഭ, വാരിയർ സമാജം എന്നീ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. എം.കെ.രാഘവൻ എംപി ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ സമരപ്പന്തൽ സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തു.
ബിഎംഎസ് പ്രതിനിധികളും സമരക്കാരുമായി ചർച്ച നടത്തി. സംഘടന മറ്റു ട്രേഡ് യൂണിയനുകളുടെ സഹായവും തേടിയതായി സംഘടനാ നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാണിച്ച് സമരം തടയാൻ ചില നീക്കങ്ങൾ നടന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു. വർഷങ്ങളായി നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ തങ്ങൾക്കു സാമാന്യനീതി ലഭ്യമാക്കണമെന്നു ജീവനക്കാർ ആവശ്യപ്പെടുന്നു.
English Summary: Malabar devaswom board employees protest