ADVERTISEMENT

തിരുവനന്തപുരം∙ ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള അന്വേഷണാനുമതിയുടെ കാര്യത്തിൽ ധൃതി പിടിച്ചുള്ള തീരുമാനം വേണ്ടെന്നു രാജ്ഭവൻ. എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമേ തീരുമാനം സർക്കാരിനെ അറിയിക്കുകയുള്ളൂ. അതേസമയം, കോഴ വാങ്ങിയെന്ന ആരോപണം ഉയർന്ന സമയത്ത് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്നതിനാൽ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും സർക്കാരിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്.

രമേശ് ചെന്നിത്തല ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് എന്ന പദവി വഹിക്കുന്നതിനാലാണ് അന്വേഷണത്തിനു ഗവർണറുടെ അനുമതി കൂടി സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ ആരോപണം ഉയർന്ന സമയത്ത് ചെന്നിത്തലയ്ക്ക് ക്യാബിനറ്റ് പദവിയില്ലാത്തതിനാൽ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും സർക്കാരിൽ അഭിപ്രായം ഉയർന്നു. രാജ്ഭവനിലെ ചില മുതിർന്ന ഉദ്യോഗസ്ഥരും വാക്കാൽ ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണു സൂചന. അതായത്, രാജ്ഭവൻ അനുമതി വൈകിയാൽ അന്വേഷണവുമായി മുന്നോട്ടു പോകാൻ സർക്കാർ വിജിലൻസിനു അനുമതി നൽകിയേക്കും.

ബാർ കോഴയിൽ മുൻപ് നടന്ന അന്വേഷണങ്ങളും തെളിവില്ലെന്നുള്ള അന്തിമ റിപ്പോർട്ടുകളമടക്കമുള്ള എല്ലാ നിയമവശങ്ങളും പരിശോധിച്ച‌ശേഷം മാത്രം തീരുമാനം സർക്കാരിനെ അറിയിക്കാമെന്നാണ് രാജ്ഭവൻ നിലപാട്. എന്നാൽ, വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരെയുള്ള അന്വേഷണത്തിനുള്ള തീരുമാനം ഗവർണറുടെ ഭാഗത്തുനിന്നുണ്ടായേക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും കെ.ബാബുവിന് 50 ലക്ഷവും വി.എസ്.ശിവകുമാറിനു 25 ലക്ഷവും നൽകിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.

Content Highlights: Bar bribery case against Ramesh Chennithala, Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com