ADVERTISEMENT

കൊച്ചി∙ ലഹരി സംഘത്തെ തേടി എറണാകുളം പനങ്ങാട് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണം എത്തിയത് ആലപ്പുഴ പൂച്ചാക്കലിലെ ഒരു വിവാഹ വീട്ടിൽ. പ്രതികൾക്ക് ലഹരി ഉപയോഗത്തിന് പണം നൽകിയവരിൽ വരൻ കൂടി ഉൾപ്പെട്ടതോടെ അന്വേഷണം സംഘം വധൂഗൃഹത്തിലുമെത്തി. ലഹരി വസ്തുവിന് ഗൂഗിൾ പേയിലൂടെ പണം നൽകിയ വരൻ വധൂഗൃഹത്തിലെ വിരുന്നിലായതിനാൽ തൽക്കാലം ചോദ്യം ചെയ്ത് വിട്ടയച്ചു.

കേസിൽ ഇതിനകം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പനങ്ങാട് സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർ അനന്തലാൽ മനോരമ ഓൺലൈനോടു പറഞ്ഞു. പ്രതികളിൽ നിന്ന് എംഡിഎംഎ ലഹരി പദാർ‍ഥം കണ്ടെത്തിയതോടെയായിരുന്നു അന്വേഷണവും അറസ്റ്റും. വിവാഹ വീട്ടിലെ ആഘോഷത്തിന് എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് അപകടമാണെന്ന് ഇൻസ്പെക്ടർ അനന്തലാൽ പറഞ്ഞു. 

വാട്സാപ്പിലെ ‘തലതെറിച്ചവർ’

ലഹരി സംഘത്തിന്റെ കണ്ണികൾ തേടി പൊലീസ് വീടുകളിൽ എത്തുമ്പോൾ ചില മാതാപിതാക്കൾക്ക് ഞെട്ടലാണെങ്കിൽ മറ്റു ചിലർക്ക് നിസംഗതയാണുള്ളതെന്ന് പൊലീസ് പറയുന്നു. ലഹരിക്കേസിൽ പിടികൂടി അകത്താക്കുമ്പോൾ മക്കളുടെ പഠനം, സഹോദരിയുടെ വിവാഹം എന്നെല്ലാം പറഞ്ഞ് കരയുന്ന മാതാപിതാക്കളുണ്ട്. തെളിവുകളോടെ പിടിക്കപ്പെടുമ്പോൾ അവരെ അറസ്റ്റു ചെയ്യാതെ പൊലീസിനും എക്സൈസിനും നിവർത്തിയില്ലെന്നു വരുന്നു.  കഴിഞ്ഞ ദിവസം പനങ്ങാട് വച്ച് പൊലീസ് പിടികൂടിയ എംഡിഎംഎ ലഹരി സംഘത്തിലെ അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പിന്റെ പേര് ‘തലതെറിച്ചവർ’. ഇവരിൽ എല്ലാവരും തന്നെ സാമ്പത്തികമായി  താഴ്ന്ന നിലയിലുള്ളവരാണ്. 

malappuram-drug-mafia
പ്രതീകാത്മക ചിത്രം

‘നിങ്ങൾ കൊണ്ടു പൊയ്ക്കോ സർ’

മക്കളെ അറസ്റ്റ് ചെയ്യാനെത്തുമ്പോൾ നിസംഗതയോടെ പെരുമാറുന്ന മാതാപിതാക്കളുണ്ട്. ‘നിങ്ങൾക്ക് അവനെ നന്നാക്കാമെങ്കിൽ കൊണ്ടു പൊയ്ക്കോ’ എന്നു പറയുന്നവർ. ലഹരി ഉപയോഗിച്ച് വീട്ടിൽ ഇവർ നിത്യശല്യക്കാരായി മാറുന്നതാണ് ഇതിനു കാരണം. അസമയത്തെല്ലാം കൂട്ടുകാർ വീട്ടിലെത്തുന്നത് ചോദിച്ചാൽ ആക്രമിക്കാനും മുതിരുന്ന മക്കൾ. പലർക്കും പ്രതികരിക്കാനാവാത്ത സാഹചര്യമാണെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലാകുന്നവരെല്ലാം 18 വയസ് മുതൽ 25 വയസു വരെ മാത്രം പ്രായമുള്ളവരാണ്.

കൊച്ചിയുടെ തെക്കൻ മേഖലകളിൽ ലഹരി ഉപയോഗം കൂടുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം. അരൂർ, ചേർത്തല, പൂച്ചാക്കൽ, കുമ്പളം, പനങ്ങാട് പ്രദേശങ്ങളിൽ എംഡിഎംഎ വിതരണം നടക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. എംഡിഎംഎയുമായി മൂന്നു പേർ വലയിലായതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു.

െബംഗളൂരുവിൽ നിന്ന് ഇടനിലക്കാർ വഴിയെത്തുന്ന രാസലഹരിക്ക് ഇവിടെ ആവശ്യക്കാർ ഏറി വരികയാണ്. ലോക്ഡൗൺ പിൻവലിക്കപ്പെട്ടതോടെ യുവാക്കളുടെ ആഘോഷങ്ങളും ഒത്തുചേരലുകളും പതിവായി. കൂടുതൽ പേരെ ലഹരി സംഘത്തിൽ കണ്ണികളാക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജോമോൻ, എടപ്പാളിൽ എത്തി അവിടെ നിന്ന് െബംഗളൂരുവുമായി ബന്ധമുള്ള ആളിൽ നിന്ന് ലഹരി മരുന്നു വാങ്ങി കൊച്ചിയിൽ എത്തിക്കുകയായിരുന്നു. വാട്സാപ് ഗ്രൂപ്പുകളിലൂടെ നടത്തിയ ഇവരുടെ ഇടപാടുകൾ ഇതിനകം പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. 

1200-drug-mafia-new
പ്രതീകാത്മക ചിത്രം

ലഹരി ഇടപാടുകാരായി വിദേശികളും

കേരളത്തിൽ രാസ ലഹരി മൊത്തവിൽപനയ്ക്ക് വിദേശ രാജ്യക്കാർ ഉൾപ്പടെയുള്ളവർ എത്തുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. കഴിഞ്ഞ മാസം ഇടപ്പള്ളിയിൽ ഹോംസ്റ്റേയിൽ ലഹരി വിതരണം നടത്തിയ നൈജീരിയൻ സ്വദേശിയെ ബെംഗളൂരുവിൽ വച്ച് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോവയിൽ നിന്നും െബംഗളൂരുവിൽ നിന്നും ലഹരി എത്തിച്ച് മൊത്തക്കച്ചവടം നടത്തിയിരുന്ന അമാം ചുക്കു ഒക്കേക്കെ എന്നയാളെയായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അബുജയിൽ നിന്ന് ഫുട്ബോൾ കളിക്കാരൻ എന്ന വ്യാജേന എത്തിയായിരുന്നു ലഹരി വ്യാപാരം. 

ആദ്യം ഗോവ താവളമാക്കിയ ഇയാൾക്കെതിരെ പനാജിയിൽ ഉൾപ്പടെ കേസുകൾ വന്നതോടെ അവിടെ നിന്നു മുങ്ങി. ഇതിനിടെ കഴിഞ്ഞ മാർച്ചിൽ ഇടപ്പള്ളിയിലെ ഹോംസ്റ്റേയിൽ നിന്ന് 21 ഗ്രാം എംഡിഎംഎ പിടികൂടിയതോടെ പൊലീസ് വലവിരിച്ചു. ആലുവ സ്വദേശികളിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ബെംഗളൂരുവിലെത്തി ഇവരുടെ സുഹൃത്തിനെ പിടികൂടിയതോടെ നൈജീരിയക്കാരനായ അമാം ചുക്കു ഒക്കേക്കേയിലേയ്ക്ക് പൊലീസ് എത്തിച്ചേർന്നു. പലതവണ ഇദ്ദേഹം കേരളത്തിൽ രാസ ലഹരി എത്തിച്ചിരുന്നതായി ഇയാൾ പൊലീസിനു മൊഴി നല്‍കി. യുവാക്കളെ കേന്ദ്രീകരിച്ചാണ് കൊച്ചിയിൽ ലഹരിവ്യാപാരം കൊഴുക്കുന്നത്.  ലഹരിക്കടത്തിന് തടയിടുന്നതിന് വ്യാപകമായി അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.

Content highlights: Drug racket Kochi: Youth held for smuggling MDMA

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com