ആരോപണം വ്യാജം: ബിജു രമേശിനെതിരെ മാനനഷ്ടക്കേസിന് രമേശ് ചെന്നിത്തല
Mail This Article
തിരുവനന്തപുരം∙ ബിജു രമേശിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. ബാര്‍ കോഴക്കേസില്‍ വിജിലന്‍സില്‍ മൊഴി നല്‍കരുതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ബിജുരമേശ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉപദ്രവിക്കരുതെന്ന് താനോ ഭാര്യയോ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എതിരേ ബിജു രമേശിന്റെ ആരോപണം പുറത്തുവന്നത് രാവിലെയാണ്. ബാര്‍ കോഴക്കേസില്‍ പേര് പറയാതിരിക്കാന്‍ രമേശ് ചെന്നിത്തല സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ബിജു പറഞ്ഞു. പിണറായി വിജയന്‍, കെ.എം മാണിയുമായി ചേര്‍ന്ന് ബാര്‍ക്കോഴ കേസ് അട്ടിമറിച്ചു. ഭര്‍ത്താവിനെ ഉപദ്രവിക്കരുതെന്ന് രമേശിന്റെ ഭാര്യയും അഭ്യര്‍ഥിച്ചതോടെയാണ് രഹസ്യമൊഴിയില്‍ നിന്ന് രമേശിന്റെ പേര് ഒഴിവാക്കിയത്. വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും കേന്ദ്ര അന്വേഷണം വേണമെന്നും ബിജുരമേശ് ആവശ്യപ്പെട്ടിരുന്നു.
Content highlights: Ramesh Chennithala defamation suit