ADVERTISEMENT

ന്യൂ‍ഡൽഹി∙ അതിർത്തിയിൽനിന്ന് 2 കിലോമീറ്റർ ഉള്ളിലായി ഭൂട്ടാന്റെ പ്രദേശം കയ്യേറി ചൈന സ്വന്തം ഗ്രാമം സ്ഥാപിച്ചെന്ന റിപ്പോർട്ടിനെ സാധൂകരിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ദോക്‌ലായിൽനിന്ന് 9 കിലോമീറ്റർ അകലെ പുതുതായി നിർമിച്ച ഗ്രാമത്തിനു പുറമെ പ്രദേശത്തു റോഡും ചൈന ഒരുക്കിയതായി ഉപഗ്രഹ ചിത്രങ്ങൾ നിരത്തി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് ഭൂട്ടാൻ ആദ്യം നിഷേധിച്ചിരുന്നു.

2017ൽ ചൈനയുടെയും ഇന്ത്യയുടെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായ പ്രദേശമായ ദോക്‌ലായിലെ സോംപൽറി (ജംഫേരി) മുനമ്പ് വരെ ചൈനീസ് സൈന്യത്തിന് എത്താവുന്ന സമാന്തര പാതയാണ് പുതിയ റോഡെന്നാണു നിഗമനം. മാക്സർ ടെക്നോളജീസിന്റെ ഉപഗ്രഹ ചിത്രങ്ങളാണ് എൻഡിടിവി പുറത്തുവിട്ടത്. പുതുതായി നിർമിച്ച പാങ്ഡ ഗ്രാമത്തിന്റെ ഉപഗ്രഹ ചിത്രം ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിജിടിഎൻ ന്യൂസിൽ പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകനും ട്വീറ്റ് ചെയ്തിരുന്നു. വിവാദമായതോടെ പിന്നീട് പിൻവലിച്ചു.

ദോക്‌ലായിൽ അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളത്തെ ഇന്ത്യ നേരിട്ടത് 2017 ജൂൺ 17 മുതൽ ഓഗസ്റ്റ് 28 വരെ നീണ്ട ‘ഓപ്പറേഷൻ ജുനിപർ’ എന്ന നടപടിയിലൂടെയാണ്. റോഡ് നിർമിക്കാനായി ബുൾഡോസർ അടക്കമുള്ള നിർമാണ സാമഗ്രികൾ എത്തിച്ചാണ് അന്നു ചൈന കടന്നുകയറിയത്. ദോക്‌ലാ കടന്ന് ജംഫേരി മുനമ്പിലെത്തിയാൽ, ബംഗാളിലെ സിലിഗുരി വരെ നിരീക്ഷിക്കാനും ബംഗാളിനെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ‘ചിക്കൻസ് നെക്ക്’ എന്നറിയപ്പെടുന്ന ഇടുങ്ങിയ ഇന്ത്യൻ പ്രദേശം നിയന്ത്രിക്കാനുമാവും.

road-construction-along-torsa-river
ടോർസ് നദിയോടു ചേർന്ന ചൈന നിർമിക്കുന്ന റോഡ്. ചിത്രത്തിനു കടപ്പാട്: Maxar Technologies 2020

റോയൽ ഭൂട്ടാൻ ആർമിയുടെ അഭ്യർഥന മാനിച്ച്, ചൈനയുടെ നീക്കത്തിനെതിരെ കേന്ദ്ര സർക്കാർ നിർദേശപ്രകാരം ജൂൺ 18ന് 300 സൈനികർ കാൽനടയായി ദോക്‌ലായിലേക്കു നീങ്ങി. ഭൂട്ടാൻ സർക്കാരിന്റെ അനുമതിയോടെ രാജ്യത്തിനകത്തു പ്രവേശിച്ച സേനാംഗങ്ങൾ ചൈനീസ് സൈനികർക്കു മുന്നിൽ മനുഷ്യമതിൽ തീർത്തു. പിന്നാലെ ചൈനയും കൂടുതൽ സൈനികരെ എത്തിച്ച് ഇന്ത്യൻ സേനയ്ക്കു മുഖാമുഖമായി നിർത്തി. ഒട്ടേറെ ചർച്ചകൾക്കുശേഷം സമാധാനപരമായി പിൻമാറാൻ ഓഗസ്റ്റ് 28ന് ഇരു രാജ്യങ്ങളും ധാരണയിലെത്തി. ചൈന 200 മീറ്റർ പിന്നിലേക്കു മാറുകയും പതാകകൾ നീക്കം ചെയ്യുകയും ചെയ്തു.

എന്നാൽ മൂന്നു വർഷത്തിനിപ്പുറം, ചൈനീസ് നിർമാണ ജോലിക്കാർ ടോർസ നദീതീരത്തോടു ചേർന്ന് പുതിയ റോഡ് നിർമിക്കുകയാണു ചെയ്തത്. ദോക് ലാ സംഘർഷം നടന്ന പ്രദേശത്തേക്കു 10 കിലോമീറ്ററിൽ താഴെ ദൂരമേ പുതിയ റോഡിലേക്കുള്ളൂ എന്നതും ഉപഗ്രഹ ചിത്രങ്ങൾ സഹിതമുള്ള റിപ്പോർട്ടിൽ പറയുന്നു. ‘ടോർസ നദിയുടെ താഴ്‍വര പ്രദേശത്ത് പുതിയ റോഡ്, കെട്ടിട നിർമാണങ്ങൾ ഒരു വർഷമായി നടക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാകുന്നത്. ഇതോടൊപ്പം പുതിയ സൈനിക സംഭരണ ബങ്കറുകളും ദോക് ലാ പ്രദേശത്തോടു ചേർന്നു നിർമിച്ചിട്ടുണ്ട്.’– മാക്സർ വ്യക്തമാക്കി.‌

chinese-village-pangda
ചൈന ഭൂട്ടാനിൽ നിർമിച്ച ഗ്രാമം. ചിത്രത്തിനു കടപ്പാട്: Maxar Technologies 2020

ഭൂട്ടാനിൽ ചൈനയുടെ ഗ്രാമങ്ങളില്ലെന്നു പറഞ്ഞ ഇന്ത്യയിലെ ഭൂട്ടാൻ അംബാസഡർ മേജർ ജനറൽ വെട്സോപ് നംഗ്യെലിന്റെ പ്രസ്താവനയ്ക്കു വിരുദ്ധമായ കാര്യമാണിത്. ചൈനയുടെ നീക്കങ്ങളെ അതീവ ശ്രദ്ധയോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. ഗൽവാൻ താഴ്‍വരയിൽ ഈ വർഷം ജൂണിൽ ചൈനയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. തുടർന്ന് ഇരുരാജ്യങ്ങളും കൂടുതൽ സൈനികരെ കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ വിന്യസിച്ചിരിക്കുകയാണ്.

English Summary: Satellite Images Hint At Renewed China Threat In Doklam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com