ADVERTISEMENT

തിരുവനന്തപുരം∙ മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന പൊലീസ് നിയമഭേദഗതി ഓർഡിനൻസ് കേരളം പിൻവലിക്കുമ്പോൾ സമാനമായ ചരിത്രം രാജസ്ഥാനുമുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള അഴിമതി അന്വേഷണവും മാധ്യമപ്രവർത്തനവും നിയന്ത്രിക്കുന്ന വിവാദ ഓർഡിനൻസാണ് ബിജെപിയുടെ വസുന്ധര രാജെ സർക്കാർ 2017ൽ കൊണ്ടുവന്നത്. കേരളത്തിലുണ്ടായതു പോലെ കനത്ത പ്രതിഷേധം ഉയർന്നതോടെയാണ് പിൻവാങ്ങാൻ സർക്കാർ സന്നദ്ധമായത്. 

സർവീസിലുള്ളവരും വിരമിച്ചവരുമായ ന്യായാധിപന്മാർ, സർക്കാർ ജീവനക്കാർ എന്നിവർക്കെതിരെയുള്ള അഴിമതി അന്വേഷണങ്ങൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നതായിരുന്നു വിവാദനിയമം. സർക്കാർ അനുമതി ലഭിക്കുംവരെ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതും വിലക്കി. 2017 സെപ്റ്റംബർ ആറിന് കൊണ്ടുവന്ന ഓർഡിനൻസിനു പകരമുള്ള ബിൽ ഒക്ടോബർ 23ന് നിയമസഭയിൽ അവതരിപ്പിച്ചു. 

എന്നാൽ വ്യാപകമായ പ്രതിഷേധത്തിനിടെ ബിൽ സിലക്‌ട് കമ്മിറ്റിക്കു വിട്ടു. ഓർഡിനൻസിനു 42 ദിവസത്തെ കാലാവധിയാണുണ്ടായിരുന്നത്. ഡിസംബർ മൂന്നിന് ഇത് അസാധുവായി. യഥാർഥത്തിൽ ഓർഡിനൻസ് സ്വയം കാലഹരണപ്പെടാൻ സർക്കാർ വിട്ടുകൊടുക്കുകയായിരുന്നു. ഒടുവിൽ 2018 ഫെബ്രുവരി 19ന് നിയമം പിൻവലിച്ചതായി വസുന്ധര രാജെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നിയമം നടപ്പാക്കാനാവില്ലെന്ന് പറയാൻ കഴിയില്ല

പ്രാബല്യത്തിലുള്ള നിയമം പിൻവലിക്കുന്നതിനു പകരം നടപ്പാക്കില്ലെന്നു പറയാൻ സർക്കാരിനാകില്ലെന്ന് വ്യക്തമാക്കി മുൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി.ഹരനുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി വിധി. പൊലീസ് ഭേദഗതി തുടക്കത്തിൽ നടപ്പാക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.

Pinarayi Vijayan | Sitaram Yechury
പിണറായി വിജയൻ, സീതാറാം യച്ചൂരി

പ്രാബല്യത്തിലുള്ള നിയമം പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാതെ തൽക്കാലികമായി മരവിപ്പിക്കാൻ കഴിയില്ല. തുടർന്നാണ് പിറ്റേന്ന് പിൻവലിക്കൽ ഓർഡിനൻസിലേക്ക് സർക്കാർ കടന്നത്. 2008ൽ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിൽ ഇളവനുവദിക്കുന്ന വ്യവസ്‌ഥ മരവിപ്പിച്ച നിവേദിത പി. ഹരന്റെ ഉത്തരവിനെയാണ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്.

ഭരണഘടനാ വ്യവസ്‌ഥകൾ ലംഘിച്ചു സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവു കോടതി അസാധുവാക്കുകയും ചെയ്‌തു.

ഭരണസംവിധാനത്തെപ്പറ്റിയുള്ള സെക്രട്ടറിയുടെ അജ്‌ഞതയാണ് ഇതിൽ പ്രകടമാകുന്നതെന്നായിരുന്നു ജസ്‌റ്റിസ് വി.ഗിരിയുടെ കണ്ടെത്തൽ. കേരള ഭൂപരിഷ്‌കരണ നിയമത്തിൽ 2005ൽ വരുത്തിയ ഭേദഗതി പ്രകാരം കൈവശഭൂമിയിൽ അവകാശം സാധൂകരിക്കുന്നതിനു കൊണ്ടുവന്ന ഏഴ് (ഇ) വകുപ്പു മരവിപ്പിക്കാൻ സർക്കുലർ ഇറക്കിയ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നടപടി അധികാരപരിധി ലംഘിച്ചുള്ളതാണെന്നു കോടതി അന്ന് വിധിച്ചു.

English Summary: Controversial amendment to the Police Act in Kerala and Rajasthan's controversial 'media gag' ordinance 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com