ADVERTISEMENT

ബ്യൂണസ് ഐറിസ് ∙ ലോകം ആ വിഷാദവാർത്തയി‍ൽ തളർന്നു നിൽക്കുന്നു. ഫുട്ബോൾ ഇതിഹാസം ഡിയേഗോ അർമാൻഡോ മറഡോണ (60 ) അന്തരിച്ചു. തലച്ചോറിൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുകയായിരുന്ന മറഡോണയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു.

1986 ൽ അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത മറഡോണ ലോകഫുട്ബോളിലെ ജീവിക്കുന്ന ഇതിഹാസമായത് കളിക്കളത്തിലെ അനിതരസാധാരണമായ മാന്ത്രികത കൊണ്ടായിരുന്നു. 1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ 2–1 വിജയം നേടിയ മറഡോണയുടെ ‘ദൈവത്തിന്റെ കൈ ’ ഗോൾ ഫുട്ബോൾ പ്രേമികൾക്കിന്നുമൊരു വിസ്മയമാണ്.

മറഡോണയുടെ വിടവാങ്ങലിൽ അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ – താങ്കൾ നമ്മളെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. നമ്മളെ സന്തോഷത്തിൽ ആറാടിച്ചു. ഏവർക്കും മേൽ വലിയവനാണ് താങ്കൾ. ഇവിടെ ഉണ്ടായിരുന്നതിൽ നന്ദി ഡിയേഗോ. ഇത് നമ്മുടെ ജീവിതനഷ്ടമാണ്.

പോർചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചതിങ്ങനെ: ഇന്ന് ഞാൻ പ്രിയപ്പെട്ട ഒരു സുഹൃത്തിനു വിടപറയുന്നു; ലോകം നിത്യവിസ്മയമായ ഒരു പ്രതിഭയ്ക്കും. എക്കാലത്തെയും മികച്ചവരിൽ ഒരാൾ, താരതമ്യമില്ലാത്ത ഒരു മാന്ത്രികൻ. അദ്ദേഹം വളരെ വേഗം വിട പറഞ്ഞിരിക്കുന്നു, പക്ഷേ അദ്ദേഹം ബാക്കി വയ്ക്കുന്നത് അതിരുകളില്ലാത്ത ഒരു മഹാപൈതൃകമാണ്. അദ്ദേഹം അവശേഷിപ്പിക്കുന്ന ശൂന്യത ഒരിക്കലും നികത്താനാകില്ല. നിത്യശാന്തി, അങ്ങ് ഒരിക്കലും വിസ്മരിക്കപ്പെടില്ല.

പ്രഫഷനൽ ഫുട്ബോൾ അതിന്റെ ഗ്ലാമറുകളിലേക്കെത്തിയ 1980 കളിൽ ക്ലബ്ബ് ഫുട്ബോളിലും മറഡോണ താരമായി തിളങ്ങി.1987 ൽ നാപ്പോളിയെ പ്രഥമ ഇറ്റാലിയൻ സെറി എ കിരീടത്തിലേക്ക് നയിച്ചത് കൊച്ചു മറഡോണയായിരുന്നു. 1991 ൽ യുവേഫ കിരീടവും നാപ്പോളിക്ക് മറഡോണ നേടിക്കൊടുത്തു. ആകാശത്തിന്റെയും കടലിന്റെയും നിറമുള്ള അർജന്റീനയുടെ ജഴ്സിക്ക് സാർവദേശീയ അംഗീകാരം നേടിക്കൊടുത്ത കളിക്കാരനായിരുന്നു മറഡോണ.

Diego-Maradona
പരിശീലകകുപ്പായത്തിൽ മറഡോണ.

അർജന്റീന താരം ലയണൽ മെസ്സിയുടെ കുറിപ്പ്: അർജന്റീനയ്ക്കും ഫുട്ബോളിനും ദുഃഖഭരിതമായ ദിനം. അദ്ദേഹം മടങ്ങിയിരിക്കാം, പക്ഷേ വിടവാങ്ങുന്നില്ല, കാരണം, ഡിയാഗോ നിത്യമാണ്. അദ്ദേഹത്തോടൊപ്പം ചെലവിട്ട ഓരോ മധുരമിനിഷവും ഓർമിക്കുന്നു. 

അസാധാരണമായ ഡ്രിബ്ലിങ്,അതിവേഗത്തിലുള്ള മുന്നേറ്റം, ലക്ഷ്യത്തിലേക്കുള്ള ചടുലമായ പ്രയാണം എന്നിവയെല്ലാം മറഡോണയെ വ്യത്യസ്തനാക്കി. കളിക്കളങ്ങളിലെ അമാനുഷ ശരീരങ്ങൾക്കിടയിൽ മറഡോണ എന്ന കൊച്ചു മനുഷ്യൻ പന്തിനെ വരുതിയിലാക്കി നടത്തിയ മുന്നേറ്റങ്ങൾ അദ്ദേഹത്തിന് ലോകമെങ്ങും കോടിക്കണക്കിന് ആരാധകരെ നേടിക്കൊടുത്തു.

maradona

പത്താം നമ്പർ ജഴ്സിയുടെ മഹിമ കാത്ത മറഡോണയോടുള്ള ആദരസൂചകമായി നാപ്പോളി 2000 ൽ ആ ജഴ്സി മറ്റാർക്കും നൽകാതെ പിൻവലിച്ച ചരിത്രവുമുണ്ട്. ഫുട്ബോളിൽ നേട്ടങ്ങളുടെ കൊടുമുടി കയറിയപ്പോഴും വ്യക്തിജീവിതത്തിൽ മറഡോണ തിരിച്ചടികൾ സ്വയം വരുത്തിവച്ചു.1991 ൽ കൊക്കെയ്ൻ ഉപയോഗത്തിന് സസ്പെൻഷൻ വാങ്ങി. മൂന്നു വർഷത്തിനു ശേഷം അമേരിക്കൻ ലോകകപ്പിലും ലഹരി ഉപയോഗത്തിന് പുറത്താക്കപ്പെട്ടു.

Maradona
മറഡോണ.

ഹൃദയ സംബന്ധമായ അസുഖത്തിന് 2000 മുതൽ ചികിൽസയിലായിരുന്നു.1960 ഒക്ടോബർ 30 ന് അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജനനം .ജൂനിയർ തലത്തിൽ മികവു തെളിയിച്ച ശേഷം 1977 ൽ ദേശീയ ടീമിലെത്തി. ബൊക്ക ജൂനിയേഴ്സായിരുന്നു ആദ്യ പ്രഫഷണൽ ക്ലബ്ബ്.1982 ലോകകപ്പിനു പിന്നാലെ മറഡോണ യൂറോപ്പിന്റെ കളിത്തട്ടിലെത്തി. ബാർസിലോനയുടെ ജഴ്സിയണിഞ്ഞായിരുന്നു ആ തുടക്കം.

ബാർസയിൽ തിളങ്ങാൻ കഴിയാതെ പോയ മറഡോണ ഇറ്റലിയിൽ പെട്ടെന്നു പ്രശസ്തനായി.നാപ്പോളിയുടെ സ്ട്രൈക്കറിൽ നിന്ന് അർജന്റീനയുടെ ലോകകപ്പ് വിജയനായകനിലേക്ക് മറഡോണയെത്തുമ്പോൾ ലോകം ആ കളിവീരന്റെ കാൽക്കീഴിലായിരുന്നു. 1986 മെക്സിക്കോ ലോകകപ്പ് മറഡോണയുടെ മാത്രം ലോകകപ്പായിരുന്നു. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ കീഴ്പ്പെടുത്തിയ മറഡോണയുടെ ഗോൾ.

TOPSHOT - Former Argentinian football international Diego Maradona (L) and former Brazilian footballer Pele pose after a football match organised by Swiss luxury watchmaker Hublot at the Jardin du Palais Royal in Paris on June 9, 2016, on the eve of the Euro 2016 European football championships. / AFP PHOTO / PATRICK KOVARIK
മറഡോണയും പെലെയും.

പീറ്റർഷെൽട്ടനെ കീഴ്പ്പെടുത്തിയ മാന്ത്രിക നിമിഷം നൂറ്റാണ്ടിന്റെ ഗോളായി വാഴ്ത്തപ്പെട്ടു. ആ ലോകകപ്പിൽ മറഡോണ 5 ഗോൾ നേടി. 5 ഗോളിനു വഴിയൊരുക്കി. ലോകകപ്പ് ഫുട്ബോൾ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ കളർ ടിവിയിൽ കണ്ട വർഷമായിരുന്നു അത്.പുതിയ താരോദയത്തിന് അതു സാക്ഷ്യം വഹിച്ചു.

പെലെയുടെ ഇതിഹാസ മൽസരങ്ങൾ കാണാൻ കഴിയാതിരുന്ന ഫുട്ബോൾ ലോകം മറഡോണയിലെ മാന്ത്രികനെ വാഴ്ത്തിയ നാളുകൾ. പിന്നീട് രണ്ടു ലോകകപ്പുകൾ കൂടി മറഡോണ കളിച്ചു. 1990 ലും 1994 ലും.1990 ൽ ടീമിനെ ഫൈനൽ വരെ എത്തിച്ച മാന്ത്രികന് വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല. 1997 ൽ ഫുട്ബോളിൽ നിന്നു വിരമിച്ചു.2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ മെസ്സിയുൾപ്പെടെയുള്ള അർജന്റീന ടീമിനെ പരിശീലിപ്പിച്ച് കോച്ചായി മറഡോണയെത്തിയെങ്കിലും ടീം ക്വാർട്ടറിൽ വീണു.പിന്നീട് മറഡോണ ദുബായിലും മറ്റും ടീമുകളുടെ പരിശീലകനായെത്തി.

ഇടയ്ക്ക് മാരിയുവാന അടിച്ച് ജയിലിലായി. ഫുട്ബോളിൽ അനായാസ ചലനങ്ങളുമായി കുതിച്ചു പാഞ്ഞ മറഡോണ കളിക്കളത്തിനു പുറത്ത് വലിയ ശരീരവുമായി വേച്ചുവേച്ചു നീങ്ങി. എന്നിട്ടും മറഡോണയ്ക്ക് ലോകമെങ്ങും ആരാധകരുണ്ടായി. കൊൽക്കത്തയിലും കണ്ണൂരും പറന്നിറങ്ങിയ മറഡോണയെ ജനം ആവേശത്തോടെ വരവേറ്റു. ലോകഫുട്ബോളിൽ മറഡോണക്കു തുല്യം മറഡോണ മാത്രം. മാന്ത്രിക നീക്കങ്ങളുടെ കാൽപ്പന്തുകളികൾ ഇനി സ്മരണകളിൽ ഡ്രിബിൾ ചെയ്യട്ടെ.

ദൈവത്തിന്റെ കൈ; ഡിയേഗോയുടെ വികൃതികൾ

∙ ജനനം: 1960 ഒക്ടോബർ 30 ബ്യൂണസ് ഐറിസ്.

∙ 1979ൽ ജപ്പാനിൽ അർജന്റീന യൂത്ത് ലോകകപ്പ് നേടുമ്പോൾ ടീമംഗമായിരുന്നു മറഡോണ

∙ അർജന്റീനക്കു വേണ്ടി 91 മൽസരങ്ങൾ കളിച്ചു. 34 ഗോളുകൾ നേടി.16 കളിയിൽ ക്യാപ്റ്റനായി ലോകകപ്പ് മൽസരങ്ങൾ നയിച്ചു.

∙ രാജ്യത്തിനു വേണ്ടി 4 ലോകകപ്പുകൾ കളിച്ചു.1986ൽ അർജന്റീനക്കു കിരീടം നേടിക്കൊടുത്തു

∙നാപ്പോളിക്ക് വേണ്ടി 1987ലും 1990ലും ഇറ്റാലിയൻ സീരി എ ലീഗ് കിരീടം നേടി.

∙ ഹംഗറിക്കെതിരെ 1977 ഫെബ്രുവരി 27 ന് മറഡോണ ദേശീയ ടീമിൽ അരങ്ങേറി. പ്രായം വെറും 16

∙1986 മെക്സിക്കോ ലോകകപ്പിൽ 53 ഫൗളിന് മറഡോണ വിധേയനായി.1982 ഇറ്റലി ലോകകപ്പിൽ ഒരു കളിയിൽ 23 തവണ മറഡോണയെ ഫൗൾ ചെയ്തു വീഴ്ത്തി എതിരാളികൾ.

∙ 1986 മെക്സിക്കോ ലോകകപ്പ് ഫൈനലിൽ പശ്ചിമ ജർമനിയെ 3–2 നു തോൽപ്പിച്ചാണ് മറഡോണ അർജന്റീനക്കു വേണ്ടി ലോകകപ്പ് ഉയർത്തുന്നത്,

∙ 1994ലെ യുഎസ് ലോകകപ്പിൽ മറഡോണ രണ്ടു കളികൾ മാത്രമണ് കളിച്ചത്.ഗ്രീസിനെതിരെ ഗോളും നേടി.

∙ 1989 നവംബർ 7ന് ക്ലോഡിയ വിൽഫാനെയെ മറഡോണ വിവാഹം ചെയ്തു. 2004ൽ ബന്ധം വേർപിരിഞ്ഞു.

∙ 1990 ലോകകപ്പിൽ അർജന്റീന ടീമിൽ ആരൊക്കെയുണ്ട് എന്നു ചോദിച്ചപ്പോൾ കോച്ച് കാർലോസ് ബിർലാഡോ പറഞ്ഞത് മറഡോണയും 10 പേരും എന്നാണ് .

∙ മറഡോണയുടെ ചിരസ്മരണയിൽ പത്താം നമ്പർ ജഴ്സി മറ്റാർക്കും കൊടുക്കരുതെന്ന് അർജന്റീന ഫിഫയോട് ആവശ്യപ്പെട്ടെങ്കിലും ഫിഫ ചെവിക്കൊണ്ടില്ല.

Argentine footballer Diego Maradona gestures during a football workshop with school students in Barasat, around 35 Km north of Kolkata on December 12, 2017.
Maradona is on a private visit to India. / AFP PHOTO / Dibyangshu SARKAR
ഡിയേഗോ മറഡോണ.

∙ 2000 പിറന്നപ്പോൾ ഫിഫ നൂറ്റാണ്ടിന്റെ താരങ്ങൾ എന്ന പുരസ്കാരം മറഡോണയ്ക്കും പെലെയ്ക്ക് നൽകിയപ്പോൾ പെലെ പറഞ്ഞത് ഇങ്ങനെയാണ്:‘‘അയാളാണ് ലോകത്തിലെ മികച്ച ഫുട്ബോളറെന്ന് അയാൾ കരുതുന്നുവെങ്കിൽ അത് അയാളുടെ മാത്രം പ്രശ്നമാണ്. ലോകഫുട്ബോൾ വർഷങ്ങളായി കേൾക്കുന്ന ചിരവൈരി കഥയാണ് മറഡോണയോ പെലെയോ ആരാണ് മഹാനെന്ന്’’.

∙മറഡോണ ടെലിവിഷൻ അവതാരകനായി അരങ്ങേറിയപ്പോൾ ആദ്യത്തെ അതിഥിയായി വന്നത് പെലെ ആയിരുന്നു. മറഡോണ അറുപതാം വയസ്സിൽ വിടവാങ്ങി. പെലെ 80ാം വയസ്സിലും ജീവിച്ചിരിക്കുന്നു.

English Summary: Football Legend Diego Maradona Dies Of Heart Attack At 60

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com