‘ഓഗസ്റ്റിൽ ഇന്ത്യയിൽ കോവിഡ് ബാധിതർ 74 ദശലക്ഷത്തിലേറെ; 10 ശതമാനം വർധന’
Mail This Article
ന്യൂഡൽഹി ∙ ഓഗസ്റ്റിൽ ഇന്ത്യയിൽ 74 ദശലക്ഷത്തിലേറെ ആളുകൾക്കു കോവിഡ് ബാധിച്ചതായി ഐസിഎംആർ. പത്തു വയസ്സിനും അതിനു മുകളിലുള്ളവരുമായ രാജ്യത്തെ ജനസംഖ്യയുടെ 7 ശതമാനത്തോളം പേർക്കാണു രോഗമുണ്ടായത്. ഐസിഎംആറിന്റെ രണ്ടാമത്തെ ദേശീയ സിറോ സർവേയിലാണു കണ്ടെത്തൽ. 74.3 ദശലക്ഷത്തോളം ഇന്ത്യക്കാരാണ് ഓഗസ്റ്റിൽ രോഗബാധിതരായതെന്നു ലാൻസറ്റ് ഗ്ലോബൽ ഹെൽത്ത് റിപ്പോർട്ട് ചെയ്യുന്നു. സിറോ സർവേകൾ പ്രകാരം 10 ശതമാനത്തിൽ താഴെ ആളുകൾക്കാണു രാജ്യത്ത് വൈറസ് ബാധിച്ചത്. വലിയൊരു വിഭാഗം ജനത എപ്പോൾ വേണമെങ്കിലും രോഗം വരാമെന്ന സ്ഥിതിയിലാണ്.
‘രാജ്യം ആർജിത പ്രതിരോധശേഷി കൈവരിക്കുന്നതുവരെ മിക്ക സംസ്ഥാനങ്ങളിലും രോഗപ്പകർച്ച തുടരുമെന്നു തന്നെയാണു പ്രതീക്ഷിക്കുന്നത്. സ്വാഭാവിക രോഗവ്യാപനം വഴിയോ വാക്സിനേഷൻ വഴിയോ പ്രതിരോധശേഷി നേടുന്നതുവരെ ഇതു സംഭവിക്കാം.’– റിപ്പോർട്ടിൽ പറയുന്നു. ഒൻപതിൽ ഒരാൾക്ക് എന്ന കണക്കിൽ യാതൊരു ലക്ഷണവുമില്ലാതെ കോവിഡ് വന്നുപോയിട്ടുണ്ടെന്നാണു സിറോ സർവേയിൽ വ്യക്തമായത്. ലക്ഷണമില്ലാത്ത കോവിഡ് വലിയ തോതിൽ രാജ്യത്തു പടരുന്നുണ്ട് എന്നാണിതു കാണിക്കുന്നത്. കോവിഡ് ബാധിതരുമായി സമ്പർക്ക ചരിത്രം ഇല്ലാത്തവർക്കും രോഗം വന്നെന്നു സർവേയിൽ കണ്ടെത്തി.
‘പ്രകടമായ ലക്ഷണങ്ങളില്ലാത്തവരിലും കോവിഡ് പരിശോധന നടത്തണമെന്നാണു ഞങ്ങളുടെ പക്കലുള്ള ഡേറ്റ വ്യക്തമാക്കുന്നത്. പരിശോധനകൾ കൂട്ടണം, അതിനുള്ള മാനദണ്ഡങ്ങൾ പുതുക്കണം. സിറോപോസിറ്റീവായ 3 ശതമാനം പേരിൽ മാത്രമാണു രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. സാർവത്രിക പ്രതിരോധ നടപടികളുടെ പ്രാധാന്യത്തിലേക്കാണ് ഇക്കാര്യം വിരൽ ചൂണ്ടുന്നത്’– റിപ്പോർട്ടിൽ പറയുന്നു. 10 വയസ്സിനു മുകളിലുള്ള 15 പേരിൽ ഒരാൾ വീതം കോവിഡ് ബാധിച്ചവരാണ്. മേയ് മാസത്തിനും ഓഗസ്റ്റിനും ഇടയിൽ മുതിർന്നവരിലെ രോഗവ്യാപനത്തിൽ 10 ശതമാനം വർധനയുണ്ടായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
English Summary: India Had Estimated 74 Million Covid Cases by August: Report