പിപിഇ കിറ്റ് ധരിച്ച് മോദി; വാക്സീൻ ‘സിറ്റി’കൾ സന്ദർശിച്ചു, നിർമാണം വിലയിരുത്തി
Mail This Article
ന്യൂഡൽഹി∙ കോവിഡ് വാക്സീനുകളുടെ നിര്‍മാണപുരോഗതി നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രധാന മൂന്ന് വാക്സീൻ നിർമാണ കേന്ദ്രങ്ങളായ അഹമ്മദാബാദ്, ഹൈദരബാദ്, പുണെ എന്നീ നഗരങ്ങളിലെ വാക്സീന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സന്ദർശിച്ച് സന്ദർശിച്ചു. ഗുജറാത്തിലെ പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സൈഡസ് കാഡില, ഹൈദരാബാദിലെ ഭാരത് ബയോടെക്, പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളാണ് മോദി സന്ദർശനം നടത്തിയത്.
പ്രമുഖ മരുന്നു നിർമാണക്കമ്പനിയായ സൈഡസ് കാഡിലയുടെ പ്ലാന്റ് ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചത്. പത്തുമണിയോടെ അഹമ്മദാബാദിലെ ചന്തോഡർ വ്യാവസായിക മേഖലയിലുള്ള സൈഡസ് കാഡിലയിൽ എത്തിയ പ്രധാനമന്ത്രി വാക്‌സിൻ ഗവേഷണ പുരോഗതി നേരിട്ട് കണ്ട് വിലയിരുത്തി. ഗവേഷകരുമായി അദ്ദേഹം ചർച്ച നടത്തി. പിപിഇ കിറ്റ് ധരിച്ച് പ്രധാനമന്ത്രി ലബോറിറ്ററിയും സന്ദര്‍ശിച്ചു.
ZyCoV-D കോവിഡ് വാക്സീന്റെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം പൂര്‍ത്തിയായെന്നും ഓഗസ്റ്റിൽ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് കോവാക്സിൻ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഭാരത് ബയോടെക്കിലും മോദി സന്ദർശനം നടത്തി. ഹൈദരാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ഭാരത് ബയോടെക് സ്ഥിതിചെയ്യുന്നത്.
തുടർന്ന് വൈകിട്ടോടെ പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (സിഐഐ)യിലും മോദി എത്തി. ആഗോള മരുന്നുനിർമാണക്കമ്പനിയായ അസ്ട്രാസെനക, ഓക്സ്ഫഡ് സര്‍വകലാശാല എന്നിവരുമായി വാക്സീൻ നിർമാണ പങ്കാളി കൂടിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്. മൂന്ന് പരീക്ഷണകേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞരുമായി സംസാരിച്ചുവെന്നും അവരുടെ കഠിനാധ്വാനത്തെ പ്രശംസിക്കുന്നതായും മോദി ട്വീറ്റ് ചെയ്‍തു.
English Summary: PM Modi Visits Serum Institute In Pune, Last Stop Of 3-City Vaccine Tour