ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വാക്‌സിന്‍ ഗവേഷണ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ശനിയാഴ്ച നടത്തിയ സന്ദർശനത്തെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ വെട്ടിലായി. വാക്സീൻ ഗവേഷണ കേന്ദ്രങ്ങളിലെ പ്രധാനമന്ത്രിയുടെ സന്ദർശനം കോവിഡ് പോരാളികളുടെ യശസ്സ് ഉയർത്തുന്നതാണെന്ന മുതിർന്ന കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശർമയുടെ ട്വീറ്റിനെതിരെ കോൺഗ്രസ് പാളയത്തിൽനിന്ന് മുറവിളി ഉയർന്നു. 

കോൺഗ്രസിൽ സജീവ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റിൽ േകന്ദ്രത്തിനു കത്തയച്ച 23 നേതാക്കളിൽ ഒരാളായ ശർമയുടെ ട്വീറ്റിനെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതോടെ വിശദീകരണവുമായി ശർമ രംഗത്തെത്തി. 

‘ട്വീറ്റിലെ ഒരു വരിയാണ് ആശയക്കുഴപ്പത്തിനു കാരണമായത്. പതിറ്റാണ്ടുകൾക്കു മുമ്പ് സ്ഥാപിതമായതാണു വാക്സീൻ ഗവേഷണ കേന്ദ്രങ്ങൾ. ഇവ അഭിമാനകരമായ നേട്ടം രാജ്യത്തിനു സമ്മാനിക്കുമെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗവേഷണ കേന്ദ്രങ്ങളായി മാറുമെന്നും’ പുതിയ ട്വീറ്റിൽ ആനന്ദ് ശർമ തിരുത്തി. 

കർഷകസമരം ശക്തിയാർജ്ജിക്കുന്ന സമയത്ത് കർഷകരെ നേരിൽ കാണാൻ തയാറാകാതെ വാക്സീൻ കേന്ദ്രങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ കോൺഗ്രസ് ശക്തമായ വിമർശനം ഉന്നയിക്കുമ്പോഴാണ് മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ മോദിയുടെ സന്ദർശനം ‘രാജ്യത്തിനു ഉറപ്പു നൽകുന്ന നടപടി’ എന്നു ട്വീറ്റിൽ വിശേഷിപ്പിച്ചത്. ഇതോടെ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചു. ബിജെപി കേന്ദ്രങ്ങൾ ആനന്ദ് ശർമയെ ആഘോഷിക്കുകയും ചെയ്തു. 

കോൺഗ്രസ് അനുകൂലികൾക്കിടയിൽ ട്വീറ്റ് ആശയക്കുഴപ്പം ഉണ്ടാക്കിയതോടെ നേതൃത്വം ഇടപെട്ടു. ഉടൻ തന്നെ ശർമ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. കർഷകസമരത്തിൽ പാർട്ടി ബിജെപിക്കെതിരെ ശക്തമായ വിമർശനം ഉന്നയിക്കുമ്പോൾ മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടായതിനെതിരെ മുതിർന്ന നേതാക്കൾ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. 

അഹമ്മദാബാദിലെ ചാങ്കോദറിൽ സൈഡസ് കാഡില ഫാർമസ്യൂട്ടിക്കൽസിന്റെ സൈഡസ് ബയോടെക്ക് പാർക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ ജീനോംവാലിയിലെ പ്ലാന്റ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സീൻ ഉൽപാദക കമ്പനികളിലൊന്നായ പുണെ സീറം ഇൻസ്റ്റിറ്റ്യൂ‌ട്ടിന്റെ ഹഡപ്സറിലെ പ്ലാന്റ് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സന്ദർശനം നടത്തിയത്.  

English Summary: Congress Leader Anand Sharma Clears Confusion Over Tweet On PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com