‘100% ഫലപ്രാപ്തി; മഹാമാരിക്കെതിരെ ശക്തമായ ഉപകരണം, അനുമതി തേടും’
Mail This Article
വാഷിങ്ടൻ ∙ കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗാനുമതി തേടി യുഎസിലും യൂറോപ്പിലും ഉടൻ അപേക്ഷ നൽകുമെന്നു യുഎസ് കമ്പനി മൊഡേണ. കോവിഡിനെതിരെ വാക്സീന്റെ ഫലപ്രാപ്തി 94.1 ശതമാനമാണ്, ഗുരുതരമായ കേസുകളിൽ 100 ശതമാനം ഫലപ്രദമാണെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
‘ഞങ്ങളുടെ വാക്സീൻ കോവിഡ് മഹാമാരിക്കെതിരെ പുതിയതും ശക്തവുമായ ഉപകരണം നൽകുമെന്നാണു വിശ്വാസം. കഠിനമായ രോഗാവസ്ഥ, ആശുപത്രിവാസം , മരണം എന്നിവ തടയാനാകും.’ മൊഡേണ കമ്പനി സിഇഒ സ്റ്റെഫാനെ ബൻസെൽ പറഞ്ഞു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചാൽ, വാക്സീന്റെ രണ്ടു ഡോസുകളിൽ ആദ്യത്തേതു ഡിസംബർ പകുതിയോടെ ദശലക്ഷക്കണക്കിന് അമേരിക്കക്കാരിൽ കുത്തിവയ്ക്കും.
യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത മൊഡേണ വാക്സീൻ യുഎസിൽ 30,000ലേറെ പേരിലാണു പരീക്ഷിക്കുന്നത്. സാധാരണയുണ്ടാകുന്ന പാർശ്വഫലങ്ങല്ലാതെ ഗുരുതരമായ സുരക്ഷാ ആശങ്കകളൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണു കമ്പനി പറയുന്നത്. അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ഫൈസറും ജർമനിയുടെ ബയോഎൻടെക്കും കഴിഞ്ഞയാഴ്ച സമാനമായ അംഗീകാരത്തിനായി അപേക്ഷിച്ചിട്ടുണ്ട്.
English Summary: Moderna Says Vaccine 100% Effective In Severe Cases, Seeks Clearance