ADVERTISEMENT

ശ്രീനഗർ∙ ഇന്ത്യയിലേക്ക് നുഴ‍ഞ്ഞുകയറാൻ പാക്ക് ഭീകരര്‍ ഉപയോഗിച്ചിരുന്ന അതിർത്തിയിലെ ഭൂഗർഭ തുരങ്കം അതിർത്തിരക്ഷാ സേന (ബിഎസ്എഫ്) കണ്ടെത്തി. ഇതിലൂടെ 200 മീറ്റർ പാക്കിസ്ഥാന് ഉള്ളിലേക്കും സൈനികർ പ്രവേശിച്ചു. ജമ്മുവിലെ നർഗോട്ടയിൽ നുഴഞ്ഞുകയറിയ നാലു ജയ്ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയതെന്ന് ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

തങ്ങളുടെ സൈനികരും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ രാജ്യാന്തര അതിർത്തിയോടു ചേർന്ന് പാക്കിസ്ഥാന്‍ ഭാഗത്തുനിന്ന് ആരംഭിച്ച് ഇന്ത്യൻ ഭാഗത്ത് അവസാനിക്കുന്ന തുരങ്കം സാംബ ജില്ലയിലെ രംഗൽ പോസ്റ്റിനടുത്ത് കണ്ടെത്തിയതായി ബിഎസ്എഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അതിർത്തിയിൽനിന്ന് 160 കിലോ അകലെ, അതിർത്തി വേലിക്കടുത്തുനിന്ന് 70 മീറ്റർ മാറി, 25 മീറ്ററോളം താഴ്ചയിലായിരുന്നു തുരങ്കം.

നവംബർ 19നാണ് ജയ്ഷ് ഭീകരരെ സൈന്യം വധിച്ചത്. ഇതിനുപിന്നാലെ ഇവർ നുഴഞ്ഞുകയറിയ വഴി കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ച് രാജ്യാന്തര അതിർത്തിയിൽ തിരച്ചിൽ നടത്തിയിരുന്നു. ഭീകരരിൽനിന്ന് കണ്ടെടുത്ത മൊബൈലിലെ ഇലക്ട്രോണിക്, ജ്യോഗ്രഫിക്കൽ ഡാറ്റ ഉപയോഗിച്ചാണ് ബിഎസ്എഫ് പരിശോധന നടത്തിയത്.

തുരങ്കം കണ്ടെത്തിയതിനു പിന്നാലെ ബിഎസ്എഫ് സംഘം 200 മീറ്റർ പാക്കിസ്ഥാനിലേക്ക് കടന്നുകയ​റി. തുരങ്കത്തിനുള്ളിലെ ദൃശ്യങ്ങൾ വിഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു. ഈ ഓപ്പറേഷൻ ശക്തവും രഹസ്യാന്വേഷണം അടിസ്ഥാനമാക്കിയതുമായിരുന്നുവെന്ന് അവർ വ്യക്തമാക്കി.

മണ്ണും ചെടികളുമുപയോഗിച്ച് ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം സൈന്യം അടച്ചു. കറാച്ചി മാർക്കിങ്സ് ഉള്ള മണൽ സഞ്ചികളുപയോഗിച്ച് തുരങ്ക കവാടം അടച്ചുവെന്നും സൈനികരെ വിന്യസിച്ചിട്ടുണ്ടന്നും വാർത്താക്കുറിപ്പിൽ പറയന്നു. ഈ ടണൽ നിർമിച്ചിട്ട് അധികകാലം ആയിട്ടില്ല. ആദ്യമായിട്ട് ഉപയോഗിക്കുന്നതാണെന്നാണ് പരിശോധനയിൽ വ്യക്തമായത്. അത്യാധുനിക ഉപകരണങ്ങളുടെ സഹായം ഉണ്ടായിരുന്നതായി മനസിലാക്കാമെന്നും ബിഎസ്എഫ് വ്യക്തമാക്കുന്നു. ചക് ബഹുര, രജബ് ഷാഹിദ്, അസിഫ് ഷാഹിദ് എന്നിവയാണ് തുരങ്കത്തിനോടു ചേർന്ന പാക്ക് സൈനിക പോസ്റ്റുകൾ.

English Summary: Border Force Walked 200 Metres Inside Pak To Find Tunnel: Official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com