ADVERTISEMENT

പത്തനംതിട്ട ∙ കോവിഡ് വൈറസിനെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കാമെന്നു കരുതി, വിപണിയിൽ ലഭിക്കുന്ന തേൻ വാങ്ങിക്കൂട്ടുന്നവർക്കു മുന്നറിയിപ്പുമായി ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ). വിപണിയിൽ ലഭ്യമായ പല തേനുകളും ഗുണനിലവാരം കുറഞ്ഞതാണെന്നും ഇവയിൽ പഞ്ചസാരലായനിയുടെ അമിത സാന്നിധ്യം കണ്ടെത്തിയെന്നും സിഎസ്ഇ മേധാവി സുനിതാ നാരായൺ. പരിശോധനയ്ക്കു വിധേയമാക്കിയവയിൽ 77 ശതമാനവും ഗുണനിലവാരമില്ലാത്തവയായിരുന്നു. ഇന്ത്യയിലെയും ജർമനിലെയും പരീക്ഷണശാലകളിൽ നടത്തിയ എൻഎംഎ‍ർ എന്ന ആണവകാന്തിക (ന്യൂക്ലിയർ മാഗ്നെറ്റിക് റെസണൻസ് സ്പെക്ട്രോസ്കോപ്പി) പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന ഫലമെന്നും സുനിതാ നാരായൺ പറഞ്ഞു.

ഇന്ത്യൻ പരിശോധനയെ അട്ടിമറിക്കാൻ സിറപ്പുകൾ ചൈനയിൽനിന്ന്

ഇന്ത്യയിലെ പരിശോധനാ സംവിധാനങ്ങളെ മറികടക്കുന്ന വിധത്തിലുള്ള സിറപ്പുകൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്നും അതിനാൽ ഇന്ത്യയിലെ പരിശോധനാ ഏജൻസികൾക്ക് ഈ മായംചേർക്കൽ കണ്ടുപിടിക്കാനാവില്ലെന്നും സിഎസ്ഇയിലെ ഗവേഷകർ പറഞ്ഞു. യഥാർഥ തേനിനു രോഗങ്ങളെ ചെറുക്കാൻ തക്ക ഔഷധ ശേഷിയുള്ളതിനാൽ കോവിഡ് കാലത്ത് ധാരാളം പേർ വിപണിയിൽ ലഭിക്കുന്ന തേൻ വാങ്ങിയിരുന്നു. അവ കഴിച്ചാൽ അധിക മധുരം കഴിക്കുന്നതു മൂലമുള്ള പൊണ്ണത്തടി ഉൾപ്പെടെ പലതരം ജീവിതശൈലീ രോഗങ്ങൾക്കും സാധ്യതയുണ്ട്.

കോളകളിലെ പ്രശ്നത്തേക്കാൾ ഗുരുതരം തേനിലെ വ്യാജമധുരം

ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന കോളകൾ ഉൾപ്പെടെയുള്ള സോഫ്റ്റ്ഡ്രിങ്കുകളിലെ, ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങളെപ്പറ്റി 2003, 2006 വർഷങ്ങളിൽ നടത്തിയ പഠനത്തേക്കാൾ ഗൗരവമുള്ളതാണ് തേനിലെ അതിമധുരാംശം സംബന്ധിച്ച പഠനമെന്നും കോവിഡ് ബുദ്ധിമുട്ട് വർധിപ്പിക്കാനേ ഇത് ഉപകരിക്കൂ എന്നും സുനിതാ നാരായൺ വ്യക്തമാക്കി. ഗുജറാത്തിലെ ദേശീയ ക്ഷീരവികസന (ഡെയറി ഡവലപ്മെന്റ്) ബോർഡിന്റെ ‘സെന്റർ ഫോർ അനലൈസ് ആൻഡ് ലേണിങ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡ്’ പരീക്ഷണശാലയിൽ നടത്തിയ ആദ്യ പരിശോധനയിൽ മിക്ക തേൻ ബ്രാൻഡുകളും നിലവാരമുള്ളവയാണെന്നു കണ്ടെത്തി. ശർക്കര ചേർത്ത ഏതാനും ചില പ്രാദേശിക തേൻ മാത്രമാണ് നിലവാരമില്ലാത്തവായി മാറ്റിവയ്ക്കപ്പെട്ടത്. എന്നാൽ ജർമനിയിലെ എൻഎംആർ ലാബിൽ എത്തിച്ച് അത്യാധുനിക രീതിയിലുള്ള പരിശോധന നടത്തിയപ്പോളാണ് മിക്ക തേനുകളും പരാജയപ്പെട്ടത്.

അധികൃതർ കണ്ണടയ്ക്കുന്നോ എന്നു സംശയം

ഞെട്ടിപ്പിക്കുന്ന കണ്ടെത്തലായിരുന്നു ഇതെന്ന് സിഎസ്ഇ ഭക്ഷ്യസുരക്ഷാ മായം ചേർക്കൽ വിഭാഗം മേധാവി അമിത് ഖുറാന പറഞ്ഞു. മായം ചേർത്ത തേനിനേക്കാൾ മായം ചേർക്കൽ കണ്ടുപിടിക്കപ്പെടാതിരിക്കാനുള്ള തട്ടിപ്പ് വികസിപ്പിച്ചു എന്നതാണ് ഗൗരവം. ഈ വർഷം ഓഗസ്റ്റ് മുതൽ കയറ്റുമതി ചെയ്യുന്ന തേൻ എൻഎംആർ പരിശോധനയ്ക്കു വിധേയമാക്കണമെന്നു കേന്ദ്രസർക്കാർ വ്യവസ്ഥ കൊണ്ടുവന്നു. ഈ തട്ടിപ്പിനെപ്പറ്റി സർക്കാരിനും ബോധ്യമുണ്ടെന്നതാണ് ഇതു നൽകുന്ന സൂചന. ഗോൾഡൻ സിറപ്പ്, ഇൻവേർട്ട് ഷുഗർ, റൈസ് സിറപ്പ് തുടങ്ങിയ പേരുകളിൽ ഇറക്കുമതി ചെയ്യുന്ന മധുരം മുഴുവനും തേനിൽ ചേർക്കുന്നുണ്ടെന്നു ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ബന്ധപ്പെട്ട ഭക്ഷ്യ കമ്മിഷണർമാർക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ചൈനീസ് കമ്പനികളുമായി ഇടപെട്ടു; വ്യാജമധുരം ഇറക്കുന്നത് പെയിന്റെന്ന പേരിൽ

എന്നാൽ ചൈനീസ് കമ്പനികൾ ഫ്രക്ടോസ് എന്ന പേരിലാണ് ഇവ ഇറക്കുമതി ചെയ്യുന്നതെന്ന് സിഎസ്ഇ നടത്തിയ അന്വേഷണത്തി‍ൽ കണ്ടെത്തി. പിന്നെ ഇത്തരമൊരു ഉത്തരവ് എന്തിനു എഫ്എസ്എസ്എ ഐ പുറപ്പെടുവിച്ചു എന്ന ചോദ്യമാണ് സിഎസ്ഇ ഉന്നയിക്കുന്നത്. തുടർന്നു ചൈനീസ് കമ്പനികളുമായി ബന്ധപ്പെട്ട് സിഎസ്ഇ നടത്തിയ ഇടപാടിൽ, 50 മുതൽ 80 ശതമാനം വരെ ചേർത്താലും ഇന്ത്യയിലെ പരിശോധനാ ലാബുകളിൽ കണ്ടുപിടിക്കാനാവാത്ത തരം ഷുഗറുകൾ എത്തിക്കാമെന്ന് അവർ ഉറപ്പു നൽകി. കസ്റ്റംസിനെ വെട്ടിക്കാൻ ഇത് പെയിന്റ് പിഗ്മെന്റ് എന്ന പേരിലാണ് ഇറക്കുമതി ചെയ്യുന്നതെന്നും സിഎസ്ഇ കണ്ടെത്തി. ഈ രീതിയിൽ സിഎസ്ഇ ലാബിൽ നിർമിച്ച വ്യാജതേൻ എഫ്എസ്എസ്എസ്ഐയുടെ 2020 ലേ തേൻ മാനദണ്ഡ പരിശോധനകളിൽ പിടിക്കപ്പെട്ടില്ലെന്നും അമിത് ഖുറാന വെളിപ്പെടുത്തി.

തേനും തേനീച്ചയും ഇല്ലെങ്കിൽ പ്രകൃതിയിലെ ഭക്ഷ്യസുരക്ഷ തകരും

ശുദ്ധമായ തേൻ ഉൽപാദനം നിലനിൽക്കുകയും വർധിക്കുകയും ചെയ്യേണ്ടത് പ്രകൃതിയുടെ ആവശ്യം കൂടിയാണെന്നു സുനിതാ നാരായൺ അഭിപ്രായപ്പെട്ടു. തേനീച്ചകളില്ലെങ്കിൽ ചെടികളിൽ പരാഗണമില്ല. ഇതു ഭക്ഷ്യസുരക്ഷയെ ബാധിക്കും– അവർ മുന്നറിയിപ്പു നൽകി.

ചൈനയിൽ നിന്നുള്ള തേൻ–മധുര ഇറക്കുമതി നിർത്തിവയ്ക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. തേനീച്ച കർഷകർ മുതൽ പരിസ്ഥിതി സംരക്ഷണം വരെ ഈ പദ്ധതിയുടെ ഭാഗമാക്കണം. ലബോറട്ടറികൾ ആധുനികമാക്കണം. ഇന്ത്യൻ മാനദണ്ഡമനുസരിച്ച് കുറച്ചു പഞ്ചസാര ചേർക്കാമെന്ന വാദവുമായി തേൻ കമ്പനികൾ എത്തിയേക്കാം. പക്ഷേ ഇത് അപകടത്തിലേക്കാണ് നമ്മെ നയിക്കുന്നതെന്നും സുനിതാ നാരായൺ പറഞ്ഞു.

English Summary: Adulteration in Honey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com