ADVERTISEMENT

വെള്ളച്ചാട്ടം കാണാനുള്ള വിലക്കു നീങ്ങിയതോടെ അതിരപ്പിള്ളി ഉണർന്നു. വെള്ളച്ചാട്ടം അടുത്തു നിന്നു കാണാൻ പാകത്തിൽ ടൂറിസം കേന്ദ്രങ്ങൾ 11ന് തുറക്കാനും തീരുമാനമായതോടെ സഞ്ചാരികൾക്കും അതിരപ്പിള്ളിയിലെ വ്യാപാരികൾക്കും ആശ്വാസമായി.

സംസ്ഥാനത്തെ ഒട്ടുമിക്ക ടൂറിസം കേന്ദ്രങ്ങളുടെയും പ്രവർത്തനം ഓഗസ്റ്റ് 19ന് പുനരാരംഭിച്ചെങ്കിലും അതിരപ്പിള്ളിയിലെ വിനോദ കേന്ദ്രങ്ങൾ തുറന്നിരുന്നില്ല. ഇതേ തുടർന്ന് അവധി ദിവസങ്ങളിലടക്കം നിരവധി സഞ്ചാരികളാണ് അതിരപ്പിള്ളിയിലെത്തി നിരാശരായി മടങ്ങിയിരുന്നത്. വെറ്റിലപ്പാറയിൽ ആളുകളെ പൊലീസും വനം വകുപ്പും തടഞ്ഞിരുന്നതിനാൽ ആളുകൾ അവിടവിടെ പുഴയിലിറങ്ങി കുളിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തിയിരുന്നു. 2 മരണങ്ങളാണ് ഇതിനിടെ അതിരപ്പിള്ളിയിൽ ഉണ്ടായത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിച്ചാൽ മാത്രമേ അപകടം ഇല്ലാതാക്കാൻ പറ്റൂ എന്നാണ് അതിരപ്പിള്ളി നിവാസികൾ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യം കൂടി പരിഗണിച്ചാണു വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാനുള്ള തീരുമാനം.

വെള്ളച്ചാട്ടം വ്യൂ പോയിന്റിൽ നിന്നു കാണാനുള്ള വിലക്കു കഴിഞ്ഞ ദിവസമാണു നീക്കിയത്. ഇതോടെ നൂറുകണക്കിനു സഞ്ചാരികളാണ് അതിരപ്പിള്ളി സന്ദർശിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. സന്ദർശകരെ സ്വീകരിക്കാനുള്ള തിരക്കിലാണ് ഹോട്ടൽ, വ്യാപാര സ്ഥാപന സംരംഭകർ. വഴിയോര കച്ചവടവും ചെറുകിട ഹോട്ടലുകളും ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്.

Athirappilly Water Falls
അതിരപ്പിള്ളി വെള്ളച്ചാട്ടം. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

സഞ്ചാരികളെ സ്വീകരിക്കാൻ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണവും അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. സഞ്ചാരികൾ എത്താത്തതിനാൽ പല ഭാഗങ്ങളും കാടു വളർന്നു കിടക്കുകയാണ്. ഇരിപ്പിടങ്ങളും വിശ്രമ കേന്ദ്രങ്ങളും പലതും നശിച്ചു തുടങ്ങി. അതിനാൽ നിരവധി ജോലികൾ ചെയ്തു തീർക്കാനുണ്ട്.

സഞ്ചാരികൾ എത്തുന്നതോടെ മേഖലയിലെ കൂടുതൽ റിസോർട്ടുകളും ഹോട്ടലുകളും തുറക്കും. നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായതിനാൽ സുരക്ഷാ പരിശോധനയ്ക്കു ശേഷമേ തുമ്പൂർമുഴി ഉദ്യാനം തുറക്കൂ.

പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് അതിരപ്പിള്ളി തുറക്കുക. എന്നാൽ ആദിവാസി മേഖലയായതിനാൽ മലക്കപ്പാറയിലേക്കു പോകാൻ സഞ്ചാരികളെ അനുവദിക്കില്ല. 10 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പ്രവേശനം ഉണ്ടാകില്ല. ഒരേസമയം 100 പേരെ മാത്രമേ വിനോദ സഞ്ചാര കേന്ദ്രത്തിനകത്തേക്കു പ്രവേശിപ്പിക്കൂ.

പുതിയ വെബ്സൈറ്റ് വഴി ഓൺലൈൻ ടോക്കൺ സംവിധാനം അടുത്ത ആഴ്ചയോടെ പ്രവർത്തന ക്ഷമമാകും. പ്രവേശന സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ആക്കി. സഞ്ചാരികൾക്ക് ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന സമയത്തെ വിനോദ സഞ്ചാര കേന്ദ്രത്തിൽ പ്രവേശിക്കാനാകൂ. വിനോദ സഞ്ചാര കേന്ദ്രത്തിനുള്ളിൽ പരമാവധി ഒരു മണിക്കൂറേ സമയം അനുവദിക്കൂ.

∙ സഞ്ചാരികൾ അറിയാൻ

Athirappilly Water Falls
അതിരപ്പിള്ളി വെള്ളച്ചാട്ടം. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

1. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുക.
2. പ്രവേശനം രാവിലെ 9 മുതൽ വൈകിട്ട് 4 വരെ മാത്രം.
3. ഹൃദയ സംബന്ധമായ അസുഖമുള്ളവരും മറ്റു ശാരീരിക അസ്വസ്ഥതകൾ ഉള്ളവരും വെള്ളച്ചാട്ടത്തിനു താഴേക്ക് ഇറങ്ങാൻ പാടില്ല.
4. പുഴയിൽ ഇറങ്ങുന്നതും കുളിക്കുന്നതും നിരോധിച്ചു.
5. ലഹരി വസ്തുക്കൾ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും ശിക്ഷാർഹം.
6. വിനോദ സഞ്ചാര കേന്ദ്രത്തിനകത്ത് ഭക്ഷണ പദാർഥങ്ങൾ, കുപ്പികൾ എന്നിവ വലിച്ചെറിയാതെ മാലിന്യമിടുന്നതിനായി വച്ചിരിക്കുന്ന ബിന്നുകളിൽ മാത്രമിടുക.
7. സഞ്ചാരികൾ ഫോറസ്റ്റ് പൊലീസ് ഉദ്യോഗസ്ഥരുടെയും വനസംരക്ഷണ സമിതി അംഗങ്ങളുടെയും നിർദേശങ്ങൾ അനുസരിക്കുക.

∙ വ്യാപാരികൾ പ്രതീക്ഷയിൽ

മാസങ്ങളായി കടകൾ അടഞ്ഞു കിടക്കുന്നതിനാൽ കനത്ത പ്രതിസന്ധിയിലായിരുന്നു അതിരപ്പിള്ളിയിലെ വ്യാപാരികൾ. ചാലക്കുടി മുതൽ അതിരപ്പിള്ളി വരെ നൂറ് കണക്കിന് ആളുകളാണ് വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്നത്. ടൂറിസം പ്രധാന വരുമാന മാർഗമായ മലയോര ഗ്രാമത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ മാസങ്ങളായി അടഞ്ഞ് കിടന്നതിനാലും സഞ്ചാരികൾ എത്താത്തതിനാലും വരുമാനമില്ലാതെ നാട്ടുകാർ ദുരിതത്തിലായിരുന്നു. പലരും വായ്പാ തിരിച്ചടവു പോലും മുടങ്ങിയ അവസ്ഥയിലാണ്.

വേനലവധി, ഓണം തുടങ്ങി ഏറ്റവും അധികം സന്ദർശകർ എത്തിയിരുന്ന സീസണുകൾ ഇക്കുറി നിശ്ചലമായിരുന്നതിനാൽ ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതം തന്നെ വഴി മുട്ടിയിരുന്നു. പലരും ലക്ഷക്കണക്കിനു രൂപ വായ്പ എടുത്താണു വിവിധ സംരംഭങ്ങൾ തുടങ്ങിയിരുന്നത്. സഞ്ചാരികൾ കുറഞ്ഞതിനാൽ വരുമാനം ഇല്ലാതായി. വൻ സാമ്പത്തിക ബാധ്യതയിലാണു ഭൂരിഭാഗം റിസോർട്ട് ഹോട്ടൽ ഉടമകളും. ഇനി പഴയ സ്ഥിതിയിലേക്ക് എത്താനാവുമെന്നും തിരിച്ചടവുകൾ പുനരാരംഭിക്കാനാവുമെന്നും വ്യാപാരികൾ പ്രതീക്ഷിക്കുന്നു.

∙ ആദിവാസികൾക്കും ആശ്വാസം

Athirappilly Water Falls
അതിരപ്പിള്ളി വെള്ളച്ചാട്ടം. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

അതിരപ്പിള്ളി, വാഴച്ചാൽ മേഖലകളിലെ ആദിവാസികളടക്കമുള്ള വനസംരക്ഷണ സമിതി പ്രവർത്തകരിൽ ഭൂരിഭാഗം പേർക്കും ജോലി ഉണ്ടായിരുന്നില്ല. വിനോദ സഞ്ചാരത്തിൽ നിന്നുള്ള വരുമാനം നിലച്ചതോടെ ആദിവാസികൾ പലരും വനവിഭവങ്ങൾ ശേഖരിക്കുക, മീൻ പിടിക്കുക തുടങ്ങി തങ്ങളുടെ പരമ്പരാഗത തൊഴിലിലേക്കു മാറിയിരുന്നു.
നേരത്തേ ഉണ്ടായിരുന്നതിന്റെ നാലിലൊന്നു വരുമാനം പോലും ആദിവാസികളിൽ പലർക്കും ഇല്ലായിരുന്നു കുറച്ചു മാസങ്ങളായി. നാലോ അ‍ഞ്ചോ ദിവസം കൂടുമ്പോഴാണു വന സംരക്ഷണ സമിതി പ്രവർത്തകരെ ജോലിക്കു നിയോഗിച്ചിരുന്നത്. സഞ്ചാരികൾ ഇല്ലാത്തതിനാൽ പരമ്പരാഗത വന ഉൽപന്നങ്ങളുടെ വിൽപനയും ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതോടെ ഏറെ പ്രതീക്ഷയിലാണു മലയോര ജനത.

∙ കോവിഡ് പ്രതിരോധം കർശനം

താരതമ്യേന കോവിഡ് കേസുകൾ വളരെ കുറഞ്ഞ മേഖലയാണ് അതിരപ്പിള്ളി. എന്നാൽ കോവിഡ് വ്യാപനം വളരെ കൂടിയിരിക്കുന്ന സമയത്തു വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതിനാൽ ചെറിയ ആശങ്കയും നാട്ടുകാർക്കുണ്ട്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും സഞ്ചാരികൾ എത്തുന്നതിനാൽ കോവിഡ് കേസുകൾ വർധിക്കുമോ എന്ന ഭീതിയുണ്ട്. അതിനാലാണ് ആദിവാസികൾ ഏറെയുള്ള മലക്കപ്പാറ മേഖലയിലേക്കു സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കാത്തത്.

കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രങ്ങളിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറുകളിലും പ്രവേശന കവാടങ്ങളിലും അണു നശീകരണ സംവിധാനങ്ങൾ ഉണ്ടാവും.വനപാലകർക്കും വനസംരക്ഷണ സമിതി പ്രവർത്തകർക്കും മുഖാവരണം, മാസ്‌ക്, കയ്യുറ, ഓരോരുത്തർക്കും സാനിറ്റൈസറുകൾ തുടങ്ങി സുരക്ഷാ സംവിധാനങ്ങൾ നൽകും. പ്രവേശന കവാടങ്ങളും ശുചിമുറികളും ഇടയ്ക്കിടെ അണുവിമുക്തമാക്കും. 65 വയസ്സിൽ കൂടുതലുള്ള വനസംരക്ഷണ സമിതി പ്രവർത്തകരെ ജോലിക്കു നിയോഗിക്കില്ല. അവധി ദിവസങ്ങളിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ മറ്റു സ്ഥലങ്ങളിലും പാർക്കിങ് സൗകര്യങ്ങൾ ഒരുക്കും. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള സൗഹർദമാണു സഞ്ചാരികളുമായി വേണ്ടതെന്നു കച്ചവടക്കാർക്കും വന സംരക്ഷണ സമിതി അംഗങ്ങൾക്കും ബോധവൽക്കരണം നൽകുന്നുണ്ട്.

English Summary: Athirappilly Waterfalls open for tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com