ADVERTISEMENT

കോട്ടയം ∙ കോവിഡ് കാലത്ത് ആരെയും കാണാതെ, അസ്വസ്ഥതകളും വിഹ്വലതകളുമായി ആശുപത്രിയിൽ അഡ്മിറ്റ്‌ ആയ, സെറിബ്രൽ പാൾസിയുടെ വിഷമതകൾ അനുഭവിക്കുന്ന പെണ്‍കുട്ടിക്ക് കരുതലായി സഹപാഠികൾ. ഭക്ഷണം കഴിക്കാതെ, ആരോടും ഒന്നും മിണ്ടാതെയിരുന്ന അവൾക്ക് വിഡിയോ കോളിൽ വന്നു കൂട്ടിരിക്കുകയാണ് സുഹൃത്തുക്കൾ. അധ്യാപകനായ രഞ്ജിത് ലീല രവീന്ദ്രനാണ് ഹൃദയാർദ്രമായ കഥ സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ പങ്കുവച്ചത്.

കുറിപ്പിന്റെ പൂർണരൂപം:

‘ഞാൻ മുൻപ് പഠിപ്പിച്ച കോളജുകളിലൊന്നിൽ മുൻ ബെഞ്ചിലിരുന്ന പെൺകുട്ടിയെ ഓർമയുണ്ട്. മറ്റുള്ളവരുടെ സഹായമില്ലാതെ നടക്കാൻ സാധിക്കാത്ത, സെറിബ്രൽ പാൾസിയുടെ ചില വിഷമതകൾ അനുഭവിക്കുന്ന കുട്ടിയായിരുന്നു അവൾ. പക്ഷേ ‘ടീച്ചേഴ്സ് ഡിലൈറ്റ്’ എന്നു വിളിക്കാവുന്നൊരു വിദ്യാർഥിനി കൂടിയായിരുന്നവൾ. നമ്മൾ പറയുന്ന ഓരോ വാക്കും പിടിച്ചെടുക്കുന്നത് പോലെ ആളിരിക്കും.

കെ.എസ്.ചിത്ര ചിരിക്കുന്നതു പോലെ വിശാലമായി, സ്നേഹത്തോടെ ചിരിക്കും. ചോദ്യങ്ങൾക്കുള്ള ഉത്തരം ചാടിക്കയറി പറയും. ക്ലാസ്സിലെ കുട്ടികൾക്കും അവളെ വളരെ ഇഷ്ടമാണ്. ക്ലാസ് തുടങ്ങിയിട്ടാണ് അവളുമായി വരുന്ന ഓട്ടോറിക്ഷ ക്ലാസ് മുറിക്ക് മുന്നിൽ വന്നു നിൽക്കുന്നതെങ്കിൽ അവളെ ക്ലാസ്സിലേക്ക് പിടിച്ചു നടത്താനായി കൂട്ടുകാർ ചാടിയിറങ്ങി ഓടിപ്പോകുന്നത് കാണാമായിരുന്നു.

എന്നും ചിരി നിറഞ്ഞ മുഖത്തിൽ ഒരു ദിവസം മാത്രം സങ്കടക്കടൽ ഞാൻ കണ്ടു. കണ്ണുനീർ ധാരധാരയായി ഒഴുകുന്നത്, ആ കുഞ്ഞ് വിതുമ്പി കരയുകയായിരുന്നു. ഇന്റേണൽ പരീക്ഷയുടെ പേപ്പർ കൊടുത്ത ദിവസമായിരുന്നന്ന്. ഉത്തരകടലാസ്സിൽ രണ്ട് ചോദ്യങ്ങൾ പകർത്തി വച്ചതല്ലാതെ  മറ്റൊന്നും എഴുതിയിട്ടുണ്ടായിരുന്നില്ല. മാർക്ക്‌ ഇടാത്ത ആൻസർ ഷീറ്റ് അവൾക്ക് നൽകി, എല്ലാവർക്കും ഉത്തരക്കടലാസ് നൽകി എത്തിയപ്പോളാണ് അവളുടെ കരച്ചിൽ കാണുന്നത്.

എന്തിനാണ് മോളെ നീ ഇങ്ങനെ കരയുന്നത് എന്ന് ചോദിച്ചപ്പോൾ എനിക്ക് പരീക്ഷ നന്നായി എഴുതാൻ പറ്റിയില്ല എന്നും പറഞ്ഞു കരച്ചിൽ തുടർന്നു. എത്രയോ പേർക്ക് പരീക്ഷ നന്നായി എഴുതാൻ പറ്റിയില്ലെന്നും ഇനി അടുത്ത പരീക്ഷയിൽ നന്നായി എഴുതാൻ പറ്റുമല്ലോ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു, വലിയ ഫലമുണ്ടായതായി തോന്നിയില്ല.

പക്ഷേ അടുത്ത ദിവസങ്ങളിൽ അവൾ വീണ്ടും പഴയ ചിരിയോടെ, ഉത്തരങ്ങൾ ചാടിക്കയറി പറഞ്ഞു ക്ലാസ് മുറിയെ ചലിപ്പിച്ചു കൊണ്ടേയിരുന്നു. എനിക്ക് അവിടെനിന്നും സ്ഥലം മാറ്റമായി. കൊറോണ കാലത്തെ അടച്ചിരിപ്പിലാണു പഴയ വിദ്യാർഥികൾ വിളിക്കുന്നത്. വിശേഷങ്ങൾ പറയുന്നതിനിടെ ഞാൻ അവരോട് അവളെ കുറിച്ചന്വേഷിച്ചു. ആരെയും കാണാതെ, കോളജില്ലാതെ, കൂട്ടുകാരില്ലാതെ അവളുടെ ജീവിതത്തിന്റെ നിറം മങ്ങിയെന്നും, അസ്വസ്ഥതകളും വിഹ്വലതകളുമായി ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ്‌ ആണെന്നും അവർ പറഞ്ഞു.

അവരിൽനിന്നും കിട്ടിയ അവളുടെ അമ്മയുടെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ കാര്യം അത്ര ലളിതമല്ലെന്നും, മാസങ്ങളുടെ ഒറ്റപ്പെടൽ ആ പെൺകുട്ടിയിൽ വരുത്തിയ മാറ്റങ്ങളെ പറ്റിയും അറിയുന്നത്. ഭക്ഷണം കഴിക്കാതെ ഒരേ ഇരിപ്പ് മണിക്കൂറുകളോളം ഇരുന്ന്, ഉറക്കമില്ലാതെ, പേടിപ്പിക്കുന്ന സ്വപ്‌നങ്ങൾ കണ്ട്, ആരോടും ഒന്നും മിണ്ടാതെ. കൂട്ടുകാർ ഫോണിൽ വിളിച്ചാലും എടുക്കാതെ ഇരിക്കുക. ഒന്നും മിണ്ടാതെ അമ്മ ചോദിക്കുന്ന ചോദ്യങ്ങൾ മാത്രം തിരിച്ചു അവരോട് ഫോണിൽ ചോദിക്കുക. ഇങ്ങനെയായിരുന്നു അവളിൽ കോവിഡ് കാലമുണ്ടാക്കിയ മാറ്റം.

അവൾ വീട്ടിൽ തന്നെയിരിക്കുന്നത് കൊണ്ട് ആരോടും മിണ്ടാതെ ഇരിക്കുമായിരിക്കുമല്ലോ എന്ന് വിചാരിച്ചു എന്നുമവളെ വിളിക്കുന്ന ക്ലാസ്സിലെ കുട്ടികൾ, അവൾക്ക് കത്തുകളയക്കുന്നവർ, നിന്റെ പേടികൾ ഞങ്ങളോട് കൂടി പറയുവെന്ന് പറയുന്നവർ. നിരന്തരമായുള്ള അവളുടെ ഫോൺ എടുക്കാതിരിക്കലും, സംസാരിക്കാനുള്ള വിമുഖത കാണിക്കലിലും പിൻവാങ്ങാതെ അമ്മയുടെ ഫോണിൽ വിളിച്ച് എന്നും കാര്യം തിരക്കുന്നവർ.

ഇവളെ ഇങ്ങനെ സ്നേഹിക്കാൻ ഇതുപോലുള്ള കൂട്ടുകാർ ഇല്ലായിരുന്നെങ്കിൽ ഞാൻ വല്ലാതെ ഒറ്റപ്പെട്ടു പോകുമായിരുന്നു എന്നാണ് വിധവയായ, രണ്ടു പെൺകുട്ടികളുടെ ആ അമ്മ പറഞ്ഞത്. ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തപ്പോൾ അവളെ ഭക്ഷണം കഴിപ്പിക്കാൻ മൊബൈൽ ഫോണിൽ വിഡിയോ കോളിൽ വന്നു കൂട്ടിരിക്കുന്ന കുട്ടികൾ, എത്ര സമയം എന്റെ മോൾക്ക്‌ വേണ്ടി അവർ മാറ്റി വയ്ക്കുന്നു. അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

എന്റെ ക്ലാസ്സിലിരുന്ന മഹാരാജാസിലെ ബിഎ പൊളിറ്റിക്കൽ സയൻസിലെ കുട്ടികളെക്കുറിച്ചോർത്തു എനിക്ക് അഭിമാനം തോന്നുന്നുണ്ട്. നിങ്ങളിപ്പോൾ കാണിക്കുന്ന കരുതലും സ്നേഹവും മാനവികതയും കോളജിലെ ഒരു സിലബസിലും ഇല്ലാത്തതായിരുന്നു. എത്ര പെട്ടെന്നാണ് മറ്റൊരാളിന്റെ ദുഃഖവും വിഷമവും നിങ്ങളുടേത് കൂടിയാക്കി മാറ്റാൻ നിങ്ങൾക്ക് പറ്റിയത്. അതിനുമെല്ലാമപ്പുറം എത്ര സാധാരണമായാണ് നിങ്ങൾ അസാധാരണ കാര്യങ്ങൾ ചെയ്യുന്നത്.

Content Highlight: Rejith Leela Reveendran's facebook post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com