ADVERTISEMENT

‘സ്വപ്ന സുരേഷുമായി നടത്തിയ ഇന്ററാക്‌ഷനു ശേഷം മുന്നോട്ട് പോകാമെന്ന് നിങ്ങൾ പറഞ്ഞതുകൊണ്ട് അവരെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ ഞങ്ങൾ അന്തിമമാക്കുകയാണ്. 2019 ഒക്ടോബർ 21ന് അവരെ നിങ്ങളുടെ തിരുവനന്തപുരത്തെ ഓഫിസിൽ നിയോഗിക്കാമെന്ന് പ്രതീക്ഷിക്കുന്നു’- ഒക്ടോബർ 17ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) അസോഷ്യേറ്റ് ഡയറക്ടർ സി.പ്രതാപ് മോഹൻ നായർ സ്പേസ് പാർക്കിന്റെ ചുമതലയുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) എംഡി ജയശങ്കർ പ്രസാദിന് അയച്ച ഇമെയിൽ ഇങ്ങനെയായിരുന്നു. 

ഏറ്റവും ഒടുവിൽ ഒരു വരി കൂടിയുണ്ടായിരുന്നു– 'Looking forward to having a long standing and mutually association with Space Park, ICT Academy and KSITIL'. ദീർഘകാല സഹകരണം പ്രതീക്ഷിച്ചു തുടങ്ങിയ ഈ ഡീൽ പാതിവഴിയിൽ പിഡബ്ല്യുസിയെയും കേരള സർക്കാരിനെയും തമ്മിൽ വലിയ ശത്രുക്കളാക്കി മാറ്റിയത് മറ്റൊരു വിരോധാഭാസം.

ഏതൊരു കൺസൽറ്റന്റിനെയും നിയോഗിക്കുമ്പോൾ അതത് കൺസൽറ്റൻസി സ്ഥാപനം അയയ്ക്കുന്ന സാധാരണ ഒരു ഇമെയിൽ മാത്രമായി ഇതും ഒതുങ്ങുമായിരുന്നു. എന്നാൽ ആ ഇമെയിലിൽ തുടങ്ങിയ ഇടപാട് വെളിച്ചത്തുകൊണ്ടുവന്നത് പ്രമുഖ കൺസൽറ്റൻസി സ്ഥാപനങ്ങളും സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ആഴത്തിലുള്ള അടയാളങ്ങൾ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി പ്രതിമാസം 3.18 ലക്ഷം രൂപ ചെലവിൽ നിയമിച്ചതിനു പിന്നിൽ നടന്നത് വമ്പൻ കളികൾ. 

സർക്കാരിലെ ഉന്നതരുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിച്ച പിഡബ്ല്യുസി ഒടുവിൽ വന്നു വീണത് ഊരാക്കുടുക്കിലേക്ക്. ഒരു കൺസൽറ്റൻസി സ്ഥാപനം ഒരിക്കലും എങ്ങനെ ആയിരിക്കരുതെന്ന പാഠപുസ്തകം കൂടിയായി മാറി പി‍ഡബ്ല്യുസിയുടെ ദയനീയമായ പതനം. ഇഷ്ടക്കാരെ കൺസൽറ്റൻസി സ്ഥാപനത്തിന്റെ മറവിൽ ചീഫ് സെക്രട്ടറിയേക്കാൾ ശമ്പളത്തിനു നിയമിക്കുന്ന റിവേഴ്സ് റഫറൽ തട്ടിപ്പിന്റെ ആഴങ്ങളിലേക്ക് ഒരു അന്വേഷണം. സ്വപ്നയുടെ നിയമനത്തിനു പിന്നിൽ നടന്നതെന്തെന്ന് മാസങ്ങൾ നീണ്ട അന്വേഷണത്തിനു ശേഷം രേഖകൾ സഹിതം വിശദീകരിക്കുന്നു. 

screenshot1
സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് പിഡബ്ല്യുസി കെഎസ്ഐടിഐഎല്ലിന് ഒക്ടോബർ 17ന് അയച്ച ഇമെയിൽ

കെപിഎംജിയെ രക്ഷിച്ച 'NO'! 

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനു പകരം കെപിഎംജിക്കായിരുന്നു സ്പേസ് പാർക്കിലേക്ക് സ്വപ്നയെ നിയമിക്കാനുള്ള ഓഫർ കെഎസ്ഐടിഐഎൽ ആദ്യം നൽകിയത്. സ്വപ്നയെ നിയമിക്കുന്ന കാര്യത്തിൽ 24 മണിക്കൂറിൽ തീരുമാനം അറിയിക്കണമെന്ന 'ഉന്നതതല നിർദേശം' കെപിഎംജി നിരസിച്ചതോടെയാണ് പന്ത് പിഡബ്ല്യുസിയുടെ കോർട്ടിലേക്ക് നീങ്ങിയത്. പിന്നീടുള്ള വിവാദങ്ങളിൽ കെപിഎംജി രക്ഷപ്പെട്ടുവെന്നു മാത്രമല്ല മുഖ്യഎതിരാളിയായ പിഡബ്ല്യുസി പെടുകയും ചെയ്തു.

സ്പേസ് പാർക്ക് സ്പെഷൽ ഓഫിസർ സന്തോഷ് കുറുപ്പ് സെപ്റ്റംബർ 24, 25 തീയതികളിൽ കെപിഎംജിയുടെ ഉന്നതന് കൺസൽറ്റന്റുകളെ ആവശ്യപ്പെട്ട് രണ്ട് മെയിലുകൾ അയച്ചു. പുതിയൊരു കരാർ ലഭിക്കുന്ന കാര്യമായിട്ടു പോലും കെപിഎംജി ഒരക്ഷരം പോലും മറുപടി നൽകിയതേയില്ലെന്ന് കെഎസ്ഐടിഐഎൽ നൽകിയ വിവരാവകാശ മറുപടി തന്നെ വ്യക്തമാക്കുന്നു. കെപിഎംജിയുടെ ആ നിശബ്ദതയുടെ പിന്നിലെ കാരണം സ്വപ്ന തന്നെയായിരുന്നു. 

screenshot2
സ്പേസ് പാർക്കിലെ കൺസൽറ്റന്റിനെ ആവശ്യപ്പെട്ട് സ്പേസ് പാർക്ക് സ്പെഷൽ ഓഫിസർ കെപിഎംജിക്ക് അയച്ച കത്ത്

സെക്‌ഷൻ ഓഫിസറുടെ ഫയൽ നോട്ട് 

സ്വപ്നയുടെ അറസ്റ്റിനു രണ്ടു മാസത്തിനു ശേഷം ഐടി വകുപ്പിലെ സെക്‌ഷൻ ഓഫിസറായ മാത്യു ജോൺ ഇതു സംബന്ധിച്ച ഫയലിൽ എഴുതിയതിങ്ങനെ–'പിഡബ്ല്യുസി വഴി സ്വപ്നയുടെ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് നിയമിച്ചത് സംബന്ധിച്ച് സർക്കാരിൽനിന്ന് ഒരു ഘട്ടത്തിലും അനുമതിയോ ഉപദേശമോ തേടിയിട്ടില്ല. പിഡബ്ല്യുസിയെ ഉൾപ്പെടുത്തിയ കാര്യമടക്കം ഇതുവരെ കെഎസ്ഐടിഐഎൽ സർക്കാരിനെ അറിയിച്ചിട്ടില്ല, അതുകൊണ്ടുതന്നെ തുടർനടപടികളിലും സർക്കാരിന്റെ ഉപദേശം ആവശ്യമില്ല'.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന്റെ ശുപാർശയിൽ നടന്ന ഇടപാടുകൾ അദ്ദേഹത്തിനു കീഴിലുണ്ടായിരുന്ന സെക്‌ഷൻ ഓഫിസറോ ഐടി വകുപ്പോ അറിഞ്ഞിരുന്നില്ലെന്ന വാദം ശരിയെങ്കിൽ ഗൂഢാലോചന എത്രയോ ശക്തമായിരുന്നുവെന്നു വ്യക്തം. രഹസ്യമായ ഈ ഗൂഢാലോചനയിൽ കീഴുദ്യോഗസ്ഥരായ തങ്ങൾക്കു പങ്കില്ലെന്ന തുറന്നുപറച്ചിൽ കൂടിയായിരുന്നു മേൽപ്പറഞ്ഞ ഫയൽനോട്ട്.

screenshot3
സെക്‌ഷൻ ഓഫിസറുടെ ഫയൽ നോട്ട്

ഒക്ടോബർ 21ന് നിയമിച്ച സ്വപ്നയുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടതാകട്ടെ 2020 ജനുവരി ഒന്നിന്. കരാർ ഒപ്പിട്ടത് കെഎസ്ഐടിഐഎൽ എംഡിയും പിഡബ്ല്യുസി പാർട്ണർ ശ്രീറാം അനന്തശയനവും തമ്മിൽ. സാക്ഷികളായത് കെഎസ്ഐടിഐഎൽ കമ്പനി സെക്രട്ടറിയും കെ–ഫോണിലെ പിഡബ്ല്യുസി കൺസൽറ്റന്റും. 

screenshot4
സ്വപ്നയുടെ സേവനം സംബന്ധിച്ച് പിഡബ്ല്യുസിയും കെഎസ്ഐടിഐഎല്ലും തമ്മിലുള്ള കരാർ

സാങ്കേതിക സർവകലാശാലയിൽ ബികോം ഉണ്ടോ?

നമ്മുടെ എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയ്ക്ക് സമാനമായ മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്ന് ബികോം എടുത്തുവെന്ന് സ്വപ്ന പറഞ്ഞിട്ടും സ്പേസ് പാർക്ക് അധികൃതർക്ക് സംശയത്തിന്റെ ലാഞ്ചന പോലും തോന്നാതിരുന്നത് എന്തുകൊണ്ട്? ഈ കള്ള സർട്ടിഫിക്കറ്റ് ആധികാരിക രേഖയായി സാക്ഷ്യപ്പെടുത്തിയതാകട്ടെ പിഡബ്ല്യുസി, വിഷൻ ടെക്നോളജി, സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി അവർ ഏർപ്പെടുത്തിയ നോവൈ എന്നീ മൂന്ന് ഏജൻസികൾ. ഇതിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തിയ നോവൈ സ്വപ്നയ്ക്ക് ക്ലീൻ ചിറ്റ് നൽകിയതെങ്ങനെയെന്ന ചോദ്യത്തിന് ഇനിയുമുത്തരമില്ല.

നോവൈയുടെ ഡയറക്ടർ വിജയ്പാൽ സിങ്ങിനെ പലതവണ ഫോണിൽ വിളിച്ചിട്ടും ചോദ്യത്തിൽ നിന്നൊഴിഞ്ഞു മാറുകയായിരുന്നു. വിഷൻ ടെക്നോളജി ഒരു തവണ പോലും പ്രതികരിക്കാൻ തയാറായിട്ടില്ല. ഒറ്റനോട്ടത്തിൽ തട്ടിപ്പെന്നു മനസ്സിലാകുമായിരുന്നിട്ടും സർട്ടിഫിക്കറ്റ് കാര്യം ശ്രദ്ധയിൽപ്പെടാതിരുന്നത് തികച്ചും ദുരൂഹമാണ്. സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കെഎസ്ഐടിഐഎൽ കണ്ടിട്ടുപോലുമില്ല. ആകെയുള്ളത് പിഡ‍ിഎഫ് ആയി അയച്ചുനൽകിയ തട്ടിപ്പുരേഖ മാത്രം. വള്ളിയും പുള്ളിയും തെറ്റിയെന്നു പറഞ്ഞ് നിയമനപ്രക്രിയയിൽനിന്ന് യുവാക്കളെ പുറത്താക്കുന്ന നാട്ടിലാണ് ഈ സൗകര്യപൂർവമായ 'കണ്ണടയ്ക്കൽ' എന്നോർക്കണം.

screenshot9
സ്വപ്നയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്

സ്വപ്നയെത്തി, രണ്ടാം മാസം രണ്ടാം വർക് ഓർഡർ

സ്വപ്ന സുരേഷിനെ നിയമിച്ച് 2 മാസത്തിനുള്ളിൽ സ്പേസ് പാർക്ക് പദ്ധതിയിൽ തന്നെ 17.65 ലക്ഷം രൂപയുടെ മറ്റൊരു കരാർ കെഎസ്ഐടിഐഎൽ കൂടി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനു സർക്കാർ നൽകി. സ്പേസ് പാർക്കിലേക്ക് ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് കോർപറേഷനിൽനിന്നു നിക്ഷേപം ആകർഷിക്കാനായി സാധ്യതാ റിപ്പോർട്ടും മാർക്കറ്റ് റിപ്പോർട്ടും തയാറാക്കുകയായിരുന്നു ദൗത്യം. 17.65 ലക്ഷം രൂപയിൽ 10.41 ലക്ഷം പിഡബ്ല്യുസിക്ക് നൽകി.

ഇതിനിടെ വിവാദങ്ങൾ എത്തിയതോടെ ബാക്കി തുക പിഡബ്ല്യുസിക്ക് ലഭിച്ചില്ല. ചുരുക്കത്തിൽ സ്വപ്ന സുരേഷിന്റെ കൺസൽറ്റൻസി ചാർജ് ആയ 19.06 ലക്ഷം രൂപയും റിപ്പോർട്ട് തയാറാക്കൽ കരാറും ചേർത്ത് 29.47 ലക്ഷം രൂപയാണ് പിഡബ്ല്യുസിക്ക് സ്പേസ് പാർക്ക് വഴി മാത്രം ലഭിച്ചത്. രണ്ടാമത്തെ കരാറിലെ മൊത്തം തുകയും ലഭിച്ചിരുന്നെങ്കിൽ ഇത് 36 ലക്ഷം കടക്കുമായിരുന്നു. സ്വപ്നയ്ക്ക് പകരം സ്പേസ് സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ള കൺസൽറ്റന്റാണ് എത്തിയിരുന്നെങ്കിൽ റിപ്പോർട്ട് തയാറാക്കാനായി ഇവരുടെ സഹായം വേണ്ടി വരില്ലായിരുന്നു.

മേയ് മാസയോഗത്തിലെ മലക്കംമറിച്ചിൽ

മേയ് 22ന് നടന്ന സ്പേസ് പാർക്ക് അവലോകന യോഗത്തിൽ വിചിത്രമായ ഒരു മലക്കംമറിച്ചിലുണ്ടായി. യുഎഇയിൽ നിന്നുവരെ നിക്ഷേപം ആകർഷിക്കാൻ കെൽപ്പുള്ള വ്യക്തിയെന്ന് എം.ശിവശങ്കർ ഉൾപ്പെടെ പറഞ്ഞ സ്വപ്നയെ ഒരു സുപ്രഭാതത്തിൽ കഴിവു പോരായെന്ന കാരണത്താൽ ഒഴിവാക്കണമെന്നായിരുന്നു യോഗതീരുമാനം. ഈ തീരുമാനം നടപ്പായതേയില്ല. ഒടുവിൽ കള്ളക്കടത്ത് കേസിൽ പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് സ്വപ്നയെ കെഎസ്ഐടിഐഎൽ കൈവിട്ടത്. എൻജിനീയറിങ് മികവുള്ള ആളെയാണ് ഈ തസ്തികയ്ക്ക് ആവശ്യമെന്നായിരുന്നു ആ യോഗത്തിലെ കണ്ടെത്തൽ. അപ്പോൾ സ്വപ്നയെ നിയമിച്ചപ്പോൾ ഇതോർക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനും ഉത്തരമില്ല. 

screenshot5
മേയ് 22ന് നടന്ന യോഗത്തിന്റെ മിനിറ്റ്സിൽ സ്വപ്നയുടെ കഴിവ് പോരായെന്ന് ചൂണ്ടിക്കാട്ടുന്ന ഭാഗം

നിയമവകുപ്പിലെ ബ്ലാക്ഹോൾ!

സ്വപ്നയുടെ നിയമനം വിവാദമായ ശേഷം ഐടി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സഞ്ജയ് എം.കൗൾ ജൂലൈ 23ന് ഒരു ഫയൽ നോട്ടെഴുതി– 'ക്രിമിനൽ പശ്ചാത്തലമുള്ള ഒരു വ്യക്തിയെ നിയമിച്ച കാരണത്താൽ കെ–ഫോണിലെ പിഡബ്ല്യുസി കരാറും റദ്ദാക്കാവുന്നതാണ്'. കൃത്യം ഒരു മണിക്കൂർ കഴിഞ്ഞ് ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് തൊട്ടുതാഴെ എഴുതി– 'May Agree'. രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ ഫയൽ നോട്ടുകൾ കണ്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ ചൂണ്ടിക്കാട്ടി–'നിയമവകുപ്പ് കണ്ട് ചീഫ് സെക്രട്ടറിയുടെ അഭിപ്രായത്തോടെ സമർപ്പിക്കുക.' 

നിയമവകുപ്പിലേക്ക് പോയ ആ ഫയൽ പിന്നീട് പൊങ്ങിയത് 5 മാസത്തിനു ശേഷമാണ്. കെ–ഫോൺ കരാർ തീരുന്നതിനു വെറും 3 ദിവസം മുൻപ് പിഡബ്ല്യുസിയെ വിലക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി. ചുരുക്കത്തിൽ പുറത്താക്കിയെന്ന ദുഷ്പേരില്ലാതെ പിഡബ്ല്യുസിക്ക് പുറത്തേക്കു പോകാനുള്ള വഴി സർക്കാർ തന്നെ ഒരുക്കിക്കൊടുത്തു.

screenshot6
സഞ്ജയ് എം കൗൾ, ആർ.കെ.സിങ്, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ ഫയൽനോട്ടുകൾ

‘കെ–ഫോണിൽ സ്വപ്നയുണ്ടോ?’

ഓഗസ്റ്റ് എട്ടിന് ഐടി സെക്രട്ടറിക്കു വേണ്ടി അണ്ടർ സെക്രട്ടറി എൻ.സി.സന്തോഷ് കെഎസ്ഐടിഐഎല്ലിന് അയച്ച കത്ത് വിചിത്രമാണ്. കെ–ഫോൺ പദ്ധതിയുടെ ഏതെങ്കിലും ഘട്ടത്തിൽ സ്വപ്ന ഇടപെട്ടിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഐടിഐഎൽ ഓഗസ്റ്റ് 17ന് മറുപടിയും നൽകി. ഏതെങ്കിലും ഘട്ടത്തിൽ കെ–ഫോണിൽ സ്വപ്ന ഇടപെട്ടിട്ടുണ്ടെന്ന വന്നാൽ ഐടി വകുപ്പിന് തലയൂരാൻ ഈ മറുപടി ധാരാളമായിരുന്നു. 

screenshot7
സ്വപ്ന സുരേഷ് കെ–ഫോൺ പദ്ധതിയിൽ ഇടപെട്ടിട്ടുണ്ടോയെന്ന് ചോദിച്ച് ഐടി വകുപ്പ് കെഎസ്ഐടിഐഎല്ലിന് അയച്ച കത്ത്

അമർചന്ദ് മംഗൾദാസ് ഗ്രൂപ്പ് അഭിഭാഷകന്റെ മറുപടി

നിയമനവിവാദം ആളിപ്പടർന്നപ്പോൾ പാപഭാരം മുഴുവൻ പിഡബ്ല്യുസിയുടെ ചുമലിൽ വച്ചൊഴിയാൻ കെഎസ്ഐടിഐഎൽ ശ്രമം നടത്തി. ജൂലൈ 13ന് കരാർ അവസാനിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ ലെക്സ് എക്സ്പേർട്ട്സ് ഗ്ലോബലിന്റെ അഭിഭാഷകരായ കെ.എ.അബ്ദുൽ സലാം, സുനിൽ വി.മുഹമ്മദ് എന്നിവർ മുഖേന പിഡബ്ല്യുസിക്ക് ആദ്യ വക്കീൽ നോട്ടിസ്. 24ന് ഷാർദുൽ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പിന്റെ വൈറ്റ് കോളർ ഡിഫൻസ് ലോയർ അനുജ് ബെറി നൽകിയ മറുപടി കെഎസ്ഐടിഐഎൽ എംഡിയെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. പിഡബ്ല്യുസി അവർക്കെതിരെ നിരത്തിയ എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞു. നിയമന ശുപാർശ എത്തിയത് സർക്കാരിൽനിന്നു തന്നെയാണെന്നും അറിയിച്ചു.

ഇതിൽ നീരസം പൂണ്ട് കെഎസ്ഐടിഐഎൽ എംഡി സർക്കാരിന് അയച്ച കത്തിലെ ഒരു വരിയിങ്ങനെ–'Amazingly,in the Reply Notice the consultant (PwC) has come up with untrue facts and personal imputations on the KSITIL MD and the office of KSITIL without any proof, except bald statement. It is enough to conclude that the consultant has acted in gross violation of the generally accepted professional standards and practices.' പിഡബ്ല്യുസിയും കെഎസ്ഐടിഐഎല്ലും തമ്മിലുള്ള കത്തിടപാടുകൾ വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടു പോലും നിഷേധിച്ചു. അന്വേഷണപരിധിയിലിരിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ഡയറക്ടർ ബോർഡ് യോഗത്തിന്റെ മിനിറ്റ്സ് പോലും നൽകിയില്ല.

അപേക്ഷ നിരസിച്ചത് ചോദ്യം ചെയ്തുള്ള അപ്പീലും അപ്പീൽ അധികാരി കൂടിയായ കെഎസ്ഐടിഐഎൽ എംഡി തള്ളി. ഈ കത്തിന് പിന്നാലെ കെഎസ്ഐടിഐഎല്ലും പിഡബ്ല്യുസിയും തമ്മിലുള്ള യുദ്ധം നേർക്കുനേർ ആയി മാറി. ഒടുവിൽ വിലക്ക് ഉത്തരവിനുശേഷം ഈ പോര് കോടതി കയറി. സർക്കാർ നിർദേശിച്ചിട്ടാണ് സ്വപ്നയെ നിയമിച്ചതെന്ന സത്യം പിഡബ്ല്യുസി ആദ്യമായി പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു.

screenshot8
പിഡബ്ല്യുസിയുടെ അഭിഭാഷകൻ നൽകിയ മറുപടിയെക്കുറിച്ച് കെഎസ്ഐടിഐഎൽ എംഡി പറയുന്നത്

വല്ലാത്തൊരു കുരുക്ക്!

രണ്ടുപേർ ചേർന്നു നടത്തിയ ഒരു തിരിമറി പിടിക്കപ്പെടുമ്പോൾ ഒരുവൻ മറ്റവനെ പ്രതിയാക്കി രക്ഷപ്പെടുന്ന രീതിയാണ് സർക്കാർ ഈ കേസിൽ നടത്തിയ ഇടപെടൽ. സ്വപ്നയുടെ നിയമനത്തിൽ ഒരു വിജിലൻസ് പ്രാഥമിക അന്വേഷണത്തിനു പോലും ഉത്തരവിടാൻ 5 മാസം വേണ്ടി വന്നു സർക്കാരിന്. സർക്കാർ ശുപാർശയോടെ നടത്തിയ ഒരു നിയമനത്തിൽ പിഡബ്ല്യുസി മാത്രം കുറ്റക്കാരാവുന്നതിന്റെ ഔചിത്യമില്ലായ്മയാണ് അവർ കോടതിയിൽ ഉയർത്തിയത്.

ജൂലൈയിൽ സ്വർണക്കടത്ത് പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഈ സമയം കൊണ്ട് സ്വപ്നയ്ക്കു വേണ്ടി സർക്കാർ ചെലവാക്കുമായിരുന്നത് 38.16 ലക്ഷം രൂപയാണ്. ധനനഷ്ടത്തേക്കാളുപരി അധികാര ഇടനാഴികളിൽ നടക്കുന്ന കൊടുക്കൽ വാങ്ങലുകളുടെ വ്യാപ്തിയിലേക്കു കൂടിയാണു സ്വർണക്കടത്ത് കേസ് വാതിൽ തുറന്നിട്ടത്.

English Summary: How Kerala government, PWC, IT Department involved in appointment of Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com