ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വർണക്കടത്തിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയും ഓഫിസുമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

മുഖ്യമന്ത്രിയും ഭരണഘടന പദവിയിലിരിക്കുന്ന മറ്റ് ആരോപണവിധേയരും രാജിവയ്ക്കണം. വിദേശത്ത് പോകുമ്പോഴും മടങ്ങിവരുമ്പോഴും ഹവാല ഇടപാടിന് സഹായിച്ചു. സ്വപ്നയേയും സംഘത്തെയും സഹായിച്ചത് ആരൊക്കെയെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.

രാജ്യത്ത് ഒരിടത്തും കേട്ടുകേൾവിയില്ലാത്ത തരത്തിൽ കേരളത്തിൽ ജനാധിപത്യത്തിന്റെ ശ്രീകോവിലുകൾ കളങ്കപ്പെടുകയാണ്. സ്വർണക്കള്ളക്കടത്തിൽ പ്രതികൾ നൽകിയ രഹസ്യമൊഴി ഭരണഘടനാപദവിയിലിരിക്കുന്ന ഉന്നതരിലേക്കാണ് വിരൽ ചൂണ്ടുന്നത്. സർക്കാർ സംവിധാനം ദുരുപയോഗിച്ചാണ് കള്ളക്കടത്ത് സംഘം പ്രവർത്തിച്ചതെന്ന ബിജെപിയുടെ ആരോപണം ശരി വയ്ക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ.

ഭരണ സംവിധാനമാകെ സ്വർണക്കടത്തിന് കൂട്ടുനിന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സീൽ വച്ച കവറിൽ കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചത്. പ്രതികളുടെ രഹസ്യമൊഴി പുറത്തു വരുമ്പോൾ മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും ഭരണഘടനയുടെ തലപ്പത്തിരിക്കുന്നവർക്കും രാജിവയ്ക്കേണ്ടി വരും. ഒരു ഭരണ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് രാജ്യാന്തര സ്വർണക്കടത്ത് നടത്തിയത്. ഗ്രീൻ ചാനൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഉൾപ്പെടെ ഹവാലയും റിവേഴ്സ് ഹവാലയും നടത്താൻ കള്ളക്കടത്തുകാരെ സഹായിച്ചത്.

ഇതു സംബന്ധിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും ഉത്തരം നൽകുന്നില്ല. സിപിഎം കേന്ദ്ര നേതൃത്വത്തിനും കുറ്റകരമായ മൗനമാണ്. ഇതിൽ നിന്നും ശ്രദ്ധതിരിച്ചുവിടാനാണ് വർഗീയ പ്രീണനം നടത്തുന്നത്. മുഖ്യമന്ത്രി ഇനിയെങ്കിലും തെറ്റ് സമ്മതിക്കണം. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയം തീർക്കാനാണ് മുഖ്യമന്ത്രി ധർമ്മടത്തേക്ക് പോയത്. സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യും മുൻപ് അദ്ദേഹം ധർമ്മടത്ത് പോയത് പലതും ഒതുക്കിതീർക്കാനാണ്.

തിരുവനന്തപുരം കോർപറേഷനിൽ മൂന്നിൽ രണ്ടു സീറ്റുകൾ എൻഡിഎ നേടും. ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ സഹായിച്ചത് കോൺഗ്രസായിരുന്നു. മൻമോഹൻസിങ്ങിന്റെ ഉപദേശകനായിരുന്ന ടി.കെ.നായരും എ.കെ ആന്റണിയുമായിരുന്നു കേസ് ഒഴിവാക്കി കൊടുത്തതെന്ന് എല്ലാവർക്കും അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran against Pinarayi Vijayan in gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com