ADVERTISEMENT

ബെംഗളൂരു ∙ കർണാടക ബിജെപിയിൽ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ പിൻഗാമി ആരാകണം എന്നതിനെക്കുറിച്ചു തല പുകയ്ക്കുകയാണ് പാർട്ടി കേന്ദ്ര നേതൃത്വം. നിലവിലെ സാഹചര്യത്തിൽ കർണാടക ബിജെപി എന്നാൽ ബിഎസ്‍വൈ (ബി.എസ്.യെഡിയൂരപ്പ) എന്നു തന്നെ.

2023ൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഈ പടക്കുതിരയ്ക്കു പ്രായം 80 കഴിയും. യെഡിയൂരപ്പയെയോ അത്രത്തോളം ശക്തനായ പിൻഗാമിയെയോ മുന്നിൽ നിർത്താതെ വീണ്ടും താമര വിരിയിക്കുക അത്ര സുഗമമാകില്ല. ഈ തിരിച്ചറിവിൽ നിന്നാണു യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു ഉടൻ നീക്കുമെന്ന അഭ്യൂഹം ഇടയ്ക്കിടെ സജീവമാകുന്നത്.  

കർണാടക ബിജെപി അധ്യക്ഷൻ നളിൻകുമാർ കട്ടീലും വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടറും ഉൾപ്പെടെ പാർട്ടിയിലെ ഒരു വിഭാഗം രഹസ്യ നീക്കങ്ങൾക്കിടയിലും, യെഡിയൂരപ്പയെ ഉടൻ മാറ്റുന്ന പ്രശ്നമില്ലെന്ന് പരസ്യപ്രസ്താവന നടത്തുന്നു. വടക്കൻ കർണാടകയിൽ നിന്നൊരു നേതാവിനെ പുതിയ മുഖ്യമന്ത്രിയാക്കുമെന്ന് ബിജെപി എംഎൽഎയായ ബസവനഗൗഡ പാട്ടീൽ യത്നൽ കഴിഞ്ഞ മാസം തുറന്നടിച്ചിരുന്നു. അതേസമയം, യെഡിയൂരപ്പയില്ലാതെ പോരാടിയ 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 40 സീറ്റിലൊതുങ്ങിയത് അത്ര പഴങ്കഥയുമായിട്ടില്ല.

യെഡിയൂരപ്പ എന്ന പടക്കുതിര

പ്രായോഗിക രാഷ്ട്രീയത്തിൽ അനുഭവ പാരമ്പര്യത്തിന്റെ കരുത്തിനൊപ്പം, തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് വീണ്ടുംവീണ്ടും അടിവരയിടുന്നു യെഡിയൂരപ്പ. കഴിഞ്ഞ മാസം ബെംഗളൂരുവിലെ രാജരാജേശ്വരി നഗർ, തുമക്കൂരുവിലെ സിറ നിയമസഭാ സീറ്റുകളിലേക്ക് നടന്ന  ഉപതിരഞ്ഞെടുപ്പിലും, 4 നിയമനിർമാണ കൗൺസിൽ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും 100 ശതമാനം വിജയം നേടിയാണ് തന്റെ രാഷ്ട്രീയ തന്ത്രജ്ഞതയ്ക്ക് അദ്ദേഹം അടിവരയിട്ടത്.

വൊക്കലിഗ വോട്ടർമാരുടെ കോട്ടയായ സിറയിൽ ആദ്യമായാണ് ബിജെപി ജയം. ജനതാദളിന്റെ സിറ്റിങ് സീറ്റിൽ അവർ മൂന്നാമതായി! വൊക്കലിഗ സമുദായക്കാരൻ കൂടിയായ പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ തന്ത്രങ്ങളും വിലപ്പോയില്ല. യെഡിയൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ.വിജയേന്ദ്രയായിരുന്നു സിറയിലെ വിജയശിൽപി. ഇതിന്റെ മാറ്റു കുറയ്ക്കാൻ വിജയേന്ദ്ര ഭരണകാര്യങ്ങളിൽ ഇടപെടുന്നു എന്ന ആരോപണവുമായി ബിജെപിയിലെ ഒരു വിഭാഗം രംഗത്തുണ്ട്.

2019 ജൂലൈയിൽ ജനതാദൾ എസ്- കോൺഗ്രസ് സഖ്യസർക്കാരിനെ അട്ടിമറിച്ച് ഭരണത്തിലേറിയതു മുതൽ യെഡിയൂരപ്പ മുന്നോട്ടു തന്നെ. കോൺഗ്രസിന്റെയും ദളിന്റെയും 17 എംഎൽഎമാരെ കൂറുമാറ്റിയാണ് അശ്വമേധത്തിനു തുടക്കമിട്ടത്. 2 തവണയായി നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലായി ഇതിൽ 12 പേരെ ബിജെപി ടിക്കറ്റിൽ വിജയിപ്പിച്ചു. 11 പേരെ മന്ത്രിയാക്കി. 3 പേരെ എംഎൽസിമാരാക്കി.

Yediyurappa-JPG

ഇവർക്കും മന്ത്രിസ്ഥാനം നൽകുമെന്നാണ് യെഡിയൂരപ്പയുടെ വാക്ക്. ഇതാണ് മന്ത്രിസ്ഥാന മോഹികളായ ബിജെപിയിലെ മുതിർന്ന ചില  നേതാക്കളെ യെഡിയൂരപ്പയുമായി കൂടുതൽ അകറ്റുന്നത്. ബീദറിലെ ബസവകല്യാൺ, റായ്ച്ചൂരിലെ മസ്കി നിയമസഭാ സീറ്റുകളിലാണ് ഇനിയും ഉപതിരഞ്ഞെടുപ്പു നടക്കാനുള്ളത്. ഇവയിൽ കൂടി വിജയം ഉറപ്പിച്ച് നായകൻ താൻതന്നെ എന്നുറപ്പിക്കാനുള്ള തയാറെടുപ്പിലാണ് യെഡിയൂരപ്പ.

മന്ത്രിസഭാ വികസനം തീരാസമസ്യ

കൂറുമാറിയവരിൽ ബാക്കിയുള്ളവരും ബിജെപിയിൽ അവസരം ലഭിക്കാതെ പോയവരും തമ്മിൽ മന്ത്രിസ്ഥാനത്തിനായി നടത്തുന്ന വടംവലിയാണ് യെഡിയൂരപ്പയുടെ തീരാതലവേദന. അധികാരത്തിലേറി 2 തവണ മന്ത്രിസഭ വികസിപ്പിച്ചപ്പോഴും അതൃപ്തിയുടെ ആഴവും പരപ്പും കൂടിയതേയുള്ളൂ. മുഖ്യമന്ത്രി ഉൾപ്പടെ 34 പേരെ ഉൾക്കൊള്ളാനാകുന്ന മന്ത്രിസഭയിൽ നിലവിൽ 7 ഒഴിവുകളാണുള്ളത്.

പ്രകടനം മോശമായ ചില മന്ത്രിമാരെ ഒഴിവാക്കി കൂടുതൽ പേർക്ക് അവസരം ഒരുക്കാൻ യെഡിയൂരപ്പ നടത്തിയ ശ്രമങ്ങൾക്കു പക്ഷെ ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ അനുമതി നൽകിയില്ല. മൂന്നാം ഘട്ടത്തിലെങ്കിലും മന്ത്രിസഭ പൂർണമായി വികസിപ്പിക്കാനുള്ള അവസരമാണ് ഇതോടെ അടഞ്ഞത്. രണ്ടോ മൂന്നോ സ്ഥാനങ്ങൾ ഒഴിച്ചിട്ടില്ലെങ്കിൽ സ്ഥാനമോഹികൾ വിമതനീക്കം ശക്തമാക്കും. 4 മന്ത്രിസ്ഥാനം മാത്രം നിറച്ച് താൽക്കാലിക പരിഹാരമുണ്ടാക്കുക മാത്രമാകും പോംവഴി. ഇതിനായുള്ള ഡൽഹി സന്ദർശനങ്ങൾ തുടരുന്നു.

വിഭാഗീയതയുടെ രാഷ്ട്രീയം

ജാതി, പ്രാദേശിക വേർതിരിവുകൾ വോട്ട്ബാങ്കുകളെ നിർണയിക്കുന്ന കർണാടകയിൽ ഈ വിഭാഗീയതയ്ക്കു വളംവച്ചു തന്നെയാണ് യെഡിയൂരപ്പ കരുനീക്കുന്നത്. ഉടൻ ചേരുന്ന സഭാ സമ്മേളനത്തിൽ വിവാഹത്തിനായുള്ള മതംമാറ്റം തടയുന്നതിനും, ഗോവധ നിരോധനത്തിനുമുള്ള ബില്ലുകൾ കൊണ്ടുവരുന്നത് വോട്ടുബാങ്കുകൾ ലക്ഷ്യമിട്ടു കൂടിയാണ്.

മറാഠ വികസന ബോർഡ്, വീരശൈവ ലിംഗായത്ത് വികസന കോർപറേഷൻ തുടങ്ങി സർക്കാരിന്റെ നീക്കങ്ങളും ഈ ദിശയിലുള്ളത്. മറാഠ സംസാരിക്കുന്നവർ ഏറെയുള്ള ബസവകല്യാണിലെ വോട്ടർമാരെ കൂടെ നിർത്താനാണു മറാഠ വികസന കോർപറേഷൻ. സംസ്ഥാനത്തെ പ്രമുഖ വോട്ട് ബാങ്കായ വീരശൈവ- ലിംഗായത്ത് സമുദായത്തെ കേന്ദ്രത്തിന്റെ മറ്റു പിന്നാക്ക സമുദായ വിഭാഗത്തിൽ (ഒബിസി) ഉൾപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കവും സജീവം.

കർണാടക പിസിസി അധ്യക്ഷനായി ഡി.കെ.ശിവകുമാർ സ്ഥാനമേറ്റതുമുതൽ, ദളിനൊപ്പം ശക്തമായി ഒരുകാലത്ത് നിലയുറപ്പിച്ചിരുന്ന വൊക്കലിഗ വോട്ടർമാരെ കോൺഗ്രസിലേക്ക് അടർത്തി മാറ്റാൻ ഒരുഭാഗത്ത് ശ്രമം നടക്കുന്നു. ഒരു പക്ഷെ വൊക്കലിഗ വികസന കോർപറേഷനു കൂടി അനുമതി നൽകിയാകും യെഡിയൂരപ്പ പ്രതിയോഗികളെ നിഷ്പ്രഭമാക്കുക. ഇങ്ങനെ വോട്ടുബാങ്കുകളെ കൃത്യമായി അളന്നുകുറിച്ചു നിർവചിച്ചു മുന്നേറുന്ന യെഡിയൂരപ്പയെ മാറ്റിനിർത്തി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി നേതൃത്വം എന്താണ് ആവനാഴിയിൽ കരുതിയിരിക്കുന്നതെന്ന് കർണാടക ഉറ്റുനോക്കുന്നു

Content Highlights: Karnataka BJP politics: Yediyurappa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com