ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു സുരക്ഷയൊരുക്കാൻ ജയിൽ വകുപ്പിനോടു നിർദേശിച്ച് കോടതി ഉത്തരവ്. തന്റെ ജീവനു ഭീഷണിയുണ്ടെന്നും ജയിലിൽ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടു സ്വപ്ന സമർപ്പിച്ച ഹർജിയിലാണു നടപടി. ഡോളർ കടത്ത് കേസിൽ ഇവർ ആവശ്യപ്പെട്ട പ്രകാരം നാലു ദിവസമായി തുടരുന്ന രഹസ്യമൊഴി രേഖപ്പെടുത്തലിനിടെയാണു ചൊവ്വാഴ്ച കോടതിയിൽ പ്രത്യേക അപേക്ഷയുമായി എത്തിയത്. നാലു പേർ ജയിലിൽ വന്നു കണ്ടതായും ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്നും അന്വേഷണ സംഘത്തോടു സഹകരിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടതായാണു സ്വപ്ന കോടതിയൽ അറിയിച്ചിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥരോ ജയിൽ ഉദ്യോഗസ്ഥരോ എന്നു സംശയിക്കുന്ന ചിലരാണു വന്നു കണ്ടത്. കഴിഞ്ഞ മാസം 25ന് ജയിലിൽ എത്തി പലതവണ ഭീഷണിപ്പെടുത്തി. ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തിയാൽ തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്നാണു ഭീഷണിപ്പെടുത്തിയത് എന്നും ഇവർ കോടതിയോടു പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിച്ച് അട്ടക്കുളങ്ങര ജയിലിലേയ്ക്കു പോകേണ്ട സാഹചര്യത്തിലാണു ജീവനു ഭീഷണിയെന്ന പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വപ്നയുടെ മൊഴി വായിച്ച്, അത് ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതികളുടെ ജീവനു ഭീഷണിയുണ്ടാകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സ്വപ്ന തന്നെ ഭീഷണിയുണ്ടെന്ന കാര്യം ഹർജിയായി കോടതിയിൽ അറിയിച്ചത്.

മാത്രമല്ല, സ്വപ്നയുടേത് എന്ന പേരിൽ പുറത്തുവന്ന മൊഴിയിലുള്ള കാര്യങ്ങൾക്കു വിരുദ്ധമായ കാര്യങ്ങളാണ് ഈ ഹർജിയിലുള്ളത്. ഉന്നതരുടെ പേരുകൾ പറയാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നു എന്നായിരുന്നു അന്നു മൊഴിയിലുണ്ടായിരുന്നത്. ഇതു തന്റെ ശബ്ദമാണെന്നും എപ്പോൾ റെക്കോർഡ് ചെയ്തതാണെന്ന് അറിയില്ലെന്നുമായിരുന്നു സ്വപ്ന ഇതേപ്പറ്റി വിശദീകരിച്ചിരുന്നത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് ഉന്നതന്റെ വിവരങ്ങൾ പുറത്തു വരുമ്പോഴാണു സ്വപ്നയുടെ ഹർജി എന്നതും പ്രധാനമാണ്. പ്രത്യേക പരിരക്ഷയുള്ള ഇദ്ദേഹം ഇരുപതിലേറെ തവണ ഔദ്യോഗിക, അനൗദ്യോഗിക ആവശ്യങ്ങൾക്കായി വിദേശയാത്ര നടത്തി എന്നാണു റിപ്പോർട്ടുകൾ. ഇദ്ദേഹം യുഎഇയിലേയ്ക്കു നാലു വർഷത്തിനിടെ 14 തവണ യാത്ര ചെയ്തെന്നും ഇതിൽ നാലു യാത്രകളിൽ സ്വപ്ന കൂടെയുണ്ടായിരുന്നെന്നും വാർത്തകളുണ്ട്. ഇത് ഏറ്റുപിടിച്ചു പ്രതിപക്ഷവും ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. 

English Summary: Swapna Suresh reveals she have life threatening in Gold Smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com