ADVERTISEMENT

അതിരപ്പിള്ളി ∙ അതിരാവിലെ ക്ഷണിക്കാതെ വീട്ടുവാതിൽക്കൽ എത്തിയ അതിഥിയെ കണ്ടതിന്റെ ഞെട്ടൽ മാറിയിട്ടില്ല സാബു തച്ചേത്തിനും കുടുംബത്തിനും. പൂർണ വളർച്ചയെത്തിയ ഭീമൻ ചീങ്കണ്ണിയായിരുന്നു അതിഥി! പുലർച്ചെ രണ്ടു മണി മുതൽ വീടിന്റെ വരാന്തയിൽ തട്ടലുംമുട്ടലും കേട്ടാണ് അഞ്ചരയോടെ ഭാര്യ വാതിൽ തുറന്നു നോക്കിയത്.

കുരങ്ങും പട്ടിയുമൊക്കെ ഇടയ്ക്ക് ശല്യമുണ്ടാക്കാറുണ്ട് എന്നതിനാലാണ് നേരത്തെ വന്നു നോക്കാതിരുന്നതെന്ന് വീട്ടുകാർ പറയുന്നു. ചീങ്കണ്ണിയെ കണ്ട് ഭയന്ന് ഭർത്താവിനെയും മറ്റും വിളിച്ചുണർത്തി അതിനെ ഓടിച്ചുവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി അവരുടെ സഹായത്തോടെ ഓടിക്കാൻ ശ്രമിച്ചു. ഇതോടെ ചീങ്കണ്ണി സെറ്റിയുടെ അടിയിൽ കയറി ഒളിച്ചു.

അവിടെയുണ്ടായിരുന്ന പൈപ്പ് ഉപയോഗിച്ച് കുത്തി പുറത്തു ചാടിക്കാൻ നോക്കി. നടക്കാതെ വന്നതോടെ തീപ്പന്തമുണ്ടാക്കി പേടിപ്പിച്ചാണ് വീടിനു പുറത്തെത്തിച്ചത്. കുറച്ചു ദൂരം ഓടി തളർന്നു കിടന്ന ഇതിനെ നാട്ടുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ കയറുപയോഗിച്ച് കെട്ടിയശേഷം എടുത്ത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു താഴെ തുറന്നു വിട്ടു. രാവിലെ ആറുമണി മുതൽ മുതൽ എട്ടരവരെ നീണ്ട രക്ഷാ പ്രവർത്തനത്തിനു ശേഷമാണ് തുറന്നു വിടാനായത്.

സാബുവിന്റെ മകന്റെ രണ്ടു വയസ്സുള്ള കുഞ്ഞ് ഓടി നടക്കുന്ന വരാന്തയിൽ ചീങ്കണ്ണിയെത്തിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. വിനോദ സഞ്ചാരികളായി എത്തുന്നവർ വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രദേശത്ത് കുളിക്കാനിറങ്ങുന്നത് അപകടകരമാണെന്ന് പ്രദേശവാസികൾ മുന്നറിയിപ്പു നൽകുന്നുണ്ട്. എറണാകുളത്തുനിന്നും മറ്റു പ്രദേശങ്ങളിൽനിന്നും യുവാക്കളെത്തി ഇവിടെ കുളിക്കാൻ ഇറങ്ങി വെള്ളത്തിൽ മുങ്ങി അപകടമുണ്ടാകുന്നതും പതിവാണ്.

ഇതിനെതിരെ വനം ഉദ്യോസ്ഥരും പൊലീസും കടുത്ത മുന്നറിയിപ്പ് നൽകുന്നുണ്ട്. വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രദേശം ചീങ്കണ്ണികളുടെ ആവാസമേഖലയാണ്. ഇവിടെ ചില സമയങ്ങളിൽ ചീങ്കണ്ണികൾ വെയിലിൽ കിടന്നത് വിനോദ സഞ്ചാരികൾക്കുള്ള കാഴ്ചയായിട്ടുണ്ട്. എന്നാൽ കരയിൽ ജനവാസ മേഖലയിലേയ്ക്ക് കയറി വരുന്നത് പതിവല്ല. രണ്ട് മാസം മുൻപ് ചീങ്കണ്ണി കരയ്ക്ക് കയറിയ സംഭവം വാർത്തയായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രദേശത്ത് ചീങ്കണ്ണിയും 20ൽ അധികം കുഞ്ഞുങ്ങും കിടക്കുന്നത് കണ്ടിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥരും വിശദീകരിക്കുന്നു.

English Summary : Alligator came to a house in Athirappilly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com