ADVERTISEMENT

25 വർഷത്തെ ഇടതുഭരണത്തിൽനിന്ന് 2018ൽ ത്രിപുര പിടിച്ചെടുത്തപ്പോൾ ബിപ്ലബ് കുമാർ ദേബിന് താര പരിവേഷമായിരുന്നു. രണ്ടു വർഷങ്ങൾക്കിപ്പുറം സംസ്ഥാന ബിജെപിയിൽനിന്നുതന്നെ വിപ്ലവം നേരിടുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ബിപ്ലബിന്റെ പേരിൽത്തന്നെയുണ്ട് വിപ്ലവം. ബംഗാളിയിൽ വിപ്ലവം എന്നർഥം വരുന്ന പദമാണ് ബിപ്ലബ്. ഇടതുകോട്ടയിൽനിന്ന് കാവിയിലേക്കു സംസ്ഥാനത്തെ മാറ്റിയതിൽ നിർണായക ഘടകമായ ബിപ്ലബിനെ കാത്തിരിക്കുന്നത് ‘ബിപ്ലബിനെ മാറ്റൂ, ബിജെപിയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവും സംസ്ഥാന ബിജെപിയിലെ അസ്വാരസ്യങ്ങളും.

മഹാഭാരതത്തിൽ ഇന്റർനെറ്റിനെക്കുറിച്ച് പരാമർശമുണ്ടെന്നും സർക്കാർ ജോലിക്കായി കാത്തിരിക്കാതെ പശുവിനെ വളർത്തണമെന്നും മറ്റുമുള്ള പ്രസ്താവനകളിലൂടെ പരിഹാസപാത്രമായി മാറിയ മുഖ്യമന്ത്രിയാണ് ബിപ്ലബ് കുമാർ ദേബ്. 25 വർഷം നീണ്ട ഇടതു സർക്കാർ ഭരണത്തിൽനിന്ന് ബിപ്ലബിന്റെ നേതൃത്വത്തിൽ വൻപ്രചാരണം നടത്തിയാണ് 2018ൽ ത്രിപുരയിൽ അധികാരം പിടിച്ചെടുത്തത്.

നിൽക്കണോ, പോണോ?

താൻ മാറിനിൽക്കണമെന്ന സ്വന്തം പാർട്ടിക്കാരുടെ ആവശ്യം ബിപ്ലബിനെ ‘വേദനിപ്പിച്ചു’വെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. താൻ നിൽക്കണോ അതോ പോകണോ എന്നതിൽ ജനങ്ങൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് അദ്ദേഹം. ഇതിനായി 13ന് ജനഹിതം ആരായും. ജനങ്ങളെ സേവിക്കാനായി താൻ സമർപ്പിക്കപ്പെട്ടു.ത്രിപുരയുടെ വികസനമായിരുന്നു സ്വപ്നം. അതുകൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾക്കിടയിൽ ജനഹിതം തേടാൻ തീരുമാനിച്ചതെന്നും ബിപ്ലബ് അറിയിച്ചു.

ഈ 13ന് തലസ്ഥാന നഗരമായ അഗർത്തലയിലെ വിവേകാനന്ദ സ്റ്റേഡിയത്തിനു സമീപമുള്ള അസ്താബൽ മൈതാനത്ത് ഉച്ചയ്ക്ക് രണ്ടുമണിക്കായിരിക്കും ജനഹിതം ആരായുക. സംസ്ഥാനത്തെ 37 ലക്ഷം ജനങ്ങളിൽ ആർക്കു വേണമെങ്കിലും വരാമെന്നും താൻ തുടരണോ വേണ്ടയോ എന്നതിൽ അഭിപ്രായം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. ജനഹിതം അറിഞ്ഞശേഷം അതനുസരിച്ച് തീരുമാനം എടുക്കുമെന്നും ബിപ്ലബ് കൂട്ടിച്ചേർത്തു. അതേസമയം, ബിപ്ലബ് അധികാരത്തിൽ തുടരുമെന്നും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മുതിർന്ന നേതാക്കൾ ഇടപെട്ട് പരിഹരിക്കുമെന്നും സംസ്ഥാന ബിജെപിയുടെ ചുമതതല വഹിക്കുന്ന വിനോദ് സോൻകർ പറഞ്ഞു.

Biplab Kumar Deb
ബിപ്ലബ് കുമാർ ദേബ്

‘ബിപ്ലബിനെ മാറ്റു, ബിജെപിയെ രക്ഷിക്കൂ’

ബംഗാളിലെ നിർണായക തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളി ഭാഷയിൽ സംസാരിക്കുന്നവർ കൂടുതലുള്ള ത്രിപുരയിലെ പ്രശ്നങ്ങൾ ബിജെപി കേന്ദ്ര നേതൃത്വത്തിനും തലവേദനയായിരിക്കുകയാണ്. ഇതേത്തുടർന്നാണ് യുപിയിലെ കൗഷാംബിയിൽനിന്നുള്ള എംപിയായ സോൻകറിനെ കേന്ദ്രനേതൃത്വം പ്രശ്നപരിഹാരത്തിനായി ത്രിപുരയിലേക്ക് അയച്ചത്.

ത്രിപുര ഗസ്റ്റ് ഹൗസിൽ സംസ്ഥാന നേതാക്കന്മാരുമായി ഡിസംബർ ആറിന് സോൻകർ ചർച്ച നടത്തിയപ്പോൾ പുറത്ത് ബിപ്ലബിനെ മാറ്റു, ബിജെപിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി വൻജനക്കൂട്ടമാണ് അണിനിരന്നത്. ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ (ഐപിഎംഫ്ടി) നേതാക്കൻമാരും പ്രവർത്തകരുമാണ് മുദ്രാവാക്യം വിളികളുമായി എത്തിയത്.

പാർട്ടി നേതാക്കന്മാരെ ഒറ്റയ്ക്കൊറ്റയ്ക്കു കാണുമെന്നും പ്രശ്നങ്ങൾ ആഭ്യന്തരമായി പരിഹരിക്കണമെന്നും സോൻകൻ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും ബിപ്ലബുമായും അദ്ദേഹം ചർച്ച നടത്തി. ഇതിനുശേഷമാണ് ബിപ്ലബ് തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

ബിപ്ലബ് കുമാർ ദേബ് (Image Courtesy – @BjpBiplab)
ബിപ്ലബ് കുമാർ ദേബ് (Image Courtesy – @BjpBiplab)

ശക്തനായ ബർമൻ, മുട്ടുമടക്കാതെ ബിപ്ലബ്

സംസ്ഥാന ബിജെപിയിലെ ശക്തനും മുതിർന്ന നേതാവുമായ സുദീപ് ദേവ് ബർമനുമായുള്ള അസ്വാരസ്യങ്ങളാണ് ബിപ്ലബിന്റെ മേൽ ഇപ്പോഴത്തെ എതിർപ്പുകളുടെ കാരണം. എംഎൽഎ കൂടിയായ ബർമനുമായി മാസങ്ങളായി ബിപ്ലബിന് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതോടെ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയായിരുന്നു. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സമീർ രഞ്ജൻ ബർമന്റെ മകനാണ് മന്ത്രികൂടിയായിരുന്ന സുദീബ് ദേവ് ബർമൻ.

ത്രിപുരയിൽ വൻ സ്വാധീനമുള്ള ബർമന്റെ കൈയിൽനിന്ന് പാർട്ടി–വിരുദ്ധ പ്രവർത്തനം ആരോപിച്ച് എല്ലാ വകുപ്പുകളും കഴിഞ്ഞ വർഷം തിരികെവാങ്ങിയിരുന്നു. പിഡബ്ല്യുഡി, ആരോഗ്യം കുടുംബക്ഷേമം, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി, വ്യവസായം വാണിജ്യം വകുപ്പുകളാണ് എടുത്തുമാറ്റിയത്. ഇതു മുഖ്യമന്ത്രി ബിപ്ലബും ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമയുമാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.

Biplab Kumar Deb
ബിപ്ലബ് കുമാർ ദേബ്

പിതാവിന്റെ പാത പിൻതുടർന്ന് രാഷ്ട്രീയത്തിലിറങ്ങിയ ബർമൻ ആദ്യം കോൺഗ്രസിലാണ് ചേർന്നത്. പിന്നീട് തൃണമൂലിലേക്കു ചാടി. 2017ൽ ബിജെപിയിലും എത്തി. ബർമന്റെ ഒറ്റ ഉറപ്പിലാണ് മുൻ തൃണമൂൽ എംഎൽഎമാരായ ഏഴുപേർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. മാത്രമല്ല, ഐപിഎഫ്ടിയുമായി ബിജെപിയുടെ സഖ്യത്തിന് ചുക്കാൻ പിടിച്ചതും ബർമൻ ആണ്. ഐപിഎഫ്ടി – ബിജെപി സഖ്യത്തിന് നിയമസഭയിൽ 60ൽ 44 സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നു. ബിപ്ലബിനെതിരെ ബർമനൊപ്പം 10 എംഎൽഎമാർ ഉണ്ടെന്നാണു സൂചന.

അസ്വാസര്യങ്ങൾക്ക് മറ്റൊരു മാനം നൽകി ബർമാൻ ഒക്ടോബറിൽ ഡൽഹിയിൽ ബിജെപി കേന്ദ്രനേതൃത്വത്തെ കണ്ടിരുന്നു. ബർമനും സംഘവും ബിപ്ലബിന്റെ ഭരണത്തെക്കുറിച്ചുള്ള വിമർശനവും പരാതികളും അറിയിക്കുകയും ചെയ്തു. 60 അംഗ നിയമസഭയിൽ 25 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്.

ബിപ്ലബിന്റേത് രാഷ്ട്രീയ ശക്തിപ്രകടനം?

മുഖ്യമന്ത്രിപദത്തിൽ തുടരണോ വേണ്ടയോ എന്നതിൽ ഹിതപരിശോധ നടത്തുന്നത് രാഷ്ട്രീയ ശക്തിപ്രകടനം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. തന്റെ അനുയായികളോട് അസ്താബൽ മൈതാനത്ത് എത്താനും ബിപ്ലബ് ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കുള്ള ശക്തി ഒരേസമയം, സംസ്ഥാന, ദേശീയ ബിജെപി നേതാക്കന്മാരെ അറിയിക്കാനുള്ള പുറപ്പാടായും ഈ നീക്കം വിലയിരുത്തപ്പെടുന്നു.

ബിപ്ലബിനെതിരെ പടപ്പുറപ്പാടുമായി രംഗത്തിറങ്ങിയിരിക്കുന്നത് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി പാർട്ടി മാറിയെത്തിയവരാണ്. ഈ വിമത സംഘത്തിനു മുന്നിൽ ബിജെപിയിൽ അടിയുറച്ചുനിന്ന ബിപ്ലബിനെ പോലെയുള്ളവരെ പാർട്ടി കൈവിടില്ലെന്ന പ്രതീക്ഷയാണ് ബിപ്ലബ് അനുയായികൾക്കുള്ളത്. വിഷയം രമ്യമായി പരിഹരിക്കാൻ കേന്ദ്ര നേതൃത്വം ആളെ അയച്ചെങ്കിലും മുഖ്യമന്ത്രിക്കസേരയിൽ ബിപ്ലബിന്റെ ഇരിപ്പിന് എത്രനാൾ ആയുസ്സ് ഉണ്ടാകുമെന്ന് കണ്ടറിയേണ്ടതുണ്ട്.

English Summary: Rebellion in Tripura BJP, referendum on Biplab Kumar Deb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com