ADVERTISEMENT

വാഷിങ്ടൻ ∙ പ്രഥമ വനിത എന്ന സ്ഥാനത്തോട് മെലനിയ ട്രംപിന് വിരക്തി തോന്നിത്തുടങ്ങിയതായും വീട്ടിലേക്കു മടങ്ങി പോകാൻ അവർ ആഗ്രഹിക്കുന്നതായും യുഎസ് മാധ്യമങ്ങൾ. ജോ ബൈഡന്റെ തിരഞ്ഞെടുപ്പു വിജയം അംഗീകരിക്കില്ലെന്നു  വാക്സീൻ ഉച്ചകോടിയിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീരവാദം മുഴക്കിയതിനു പിന്നാലെയാണ് വൈറ്റ് ഹൗസിൽ ഒരുനിമിഷം പോലും തുടരാൻ മെലനിയ ആഗ്രഹിക്കുന്നില്ലെന്ന വാർത്തകൾ പുറത്തു വരുന്നതും. 

പരസ്യമായി ട്രംപിന്റെ നിലപാടിനെ തള്ളിപ്പറയാൻ മുതിർന്നില്ലെങ്കിലും വൈറ്റ് ഹൗസിൽ നിന്ന് മാനസികമായി പടിയിറങ്ങാൻ അവർ തയാറായതായി  യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓഫിസ് ക്രമീകരണം, യാത്രാബത്ത തുടങ്ങിയ ഇനത്തിൽ മുൻപ്രസിഡന്റിന് ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും പ്രഥമ വനിതയെന്ന നിലയിൽ കാര്യമായ ആനുകൂല്യങ്ങൾ അനുവദിക്കാറില്ല. ഇത്തരം കാര്യങ്ങളെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരോട് ആരാഞ്ഞതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

വൈറ്റ് ഹൗസിലെ ജീവിതം അവസാനിപ്പിച്ചു പടിയിറങ്ങാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി അവസാനത്തെ ക്രിസ്മസ്  ട്രീ സ്വീകരണചടങ്ങ് മെലനിയയുടെ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ നടന്നിരുന്നു. പ്രസിഡന്റിന്റെ ഭാര്യ എന്ന നിലയ്ക്ക് മെലനിയയാണ് ട്രീ  സ്വീകരിച്ചത്.18.5 അടി നീളമുള്ള ക്രിസ്മസ് ട്രീ വെസ്റ്റ് വിര്‍ജീനിയയില്‍ നിന്നാണ് എത്തിച്ചത്. 

ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിനു പിന്നാലെ അദ്ദേഹത്തിൽനിന്ന് വിവാഹമോചനം നേടണമെന്ന ആലോചനയിലാണ് മെലനിയ എന്ന് നേരത്തെ ബ്രിട്ടിഷ് ടാബ്ലോയിഡായ ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2005ലാണ് മുൻ സ്ലൊവേനിയൻ മോഡലായ മെലനിയ ബിസിനസ്സുകാരനായ ഡോണൾഡ് ട്രംപിനെ വിവാഹം ചെയ്ത്.

2006ൽ അവർക്ക് ബാരൺ എന്ന മകൻ പിറന്നു. 2001 മുതൽ മെലനിയ യുഎസ് പൗരയാണ്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഈ പ്രഥമ ദമ്പതികളുടെ അസ്വാരസ്യങ്ങളെ കുറിച്ച് യുഎസിൽ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ട്രംപിന്റെ എല്ലാ പ്രസംഗവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന മെലാനിയയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാണാതിരുന്നതുതന്നെ സംശയങ്ങൾ വർധിപ്പിച്ചിരുന്നു.

English Summary:  US First Lady "Wants To Go Home" As Trump Refuses To Concede

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com