ADVERTISEMENT

വാഷിങ്ടന്‍∙ ഫൈസര്‍ വാക്‌സീന്‍ അമേരിക്കയിലും അടിയന്തര ഉപയോഗത്തിനുള്ള അനുമതിയിലേക്ക് അടുക്കുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ രൂപീകരിച്ച് വിദഗ്ധ സമിതി ഫൈസര്‍-ബയോണ്‍ടെക് കോവിഡ് വാക്‌സീന് അനുകൂലമായി വോട്ട് ചെയ്തു. സമിതിയില്‍ 17 പേര്‍ വാക്‌സീന് അനുകൂലമായി വോട്ട് ചെയ്തു. നാല് പേര്‍ എതിര്‍ത്തു. ഒരാള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. 

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 16 വയസിനും അതിനു മുകളിലുള്ളവര്‍ക്കും ഫൈസര്‍ വാക്‌സീന്‍ ദോഷഫലങ്ങളേക്കാള്‍ എത്രത്തോളം ഗുണങ്ങള്‍ ഉണ്ടാക്കുമെന്ന ചോദ്യത്തിനു മറുപടി നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടത്. പകര്‍ച്ചവ്യാധി വിദഗ്ധരും ബയോളജിസ്റ്റുകളും മറ്റു ഗവേഷകരും അടങ്ങിയ സ്വതന്ത്ര സമിതി നല്‍കിയ ശുപാര്‍ശകള്‍ എഫ്ഡിഎ നടപ്പാക്കുമെന്നാണു സൂചന. 

ലോകത്ത് ആദ്യമായി വ്യാപകമായ തോതില്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കിയ ഫൈസര്‍ വാക്‌സീന് ബ്രിട്ടന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കാനഡ എന്നീ രാജ്യങ്ങളും അംഗീകാരം നല്‍കിയിരുന്നു. 44,000 ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണങ്ങളുടെ അവസാന ഫലം വ്യാഴാഴ്ച ന്യൂ ഇംഗ്ലണ്ട് മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. വാക്‌സീന് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കൂടാതെ 95% ഫലപ്രാപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

അതേസമയം ബ്രിട്ടനില്‍ വാക്‌സീന്‍ സ്വീകരിച്ച ചിലര്‍ക്ക് അലര്‍ജി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. തുടക്കത്തില്‍ നേരിയ അലര്‍ജിയും അനുബന്ധ ബുദ്ധിമുട്ടുകളും മാത്രമായിരുന്നെങ്കില്‍ ചിലരില്‍ പിന്നീട് ഗുരുതര അലര്‍ജി ഉണ്ടായി. വിശദ പഠനത്തിനുശേഷം മാര്‍ഗരേഖ പുതുക്കുമെന്നു റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

ഇതിനിടെ, മുതിര്‍ന്നവരില്‍ 95% ഫലപ്രാപ്തിയുണ്ടെന്ന് അവകാശപ്പെടുന്ന മൊഡേണ വാക്‌സീന്‍ യുഎസില്‍ കൗമാരക്കാരിലും പരീക്ഷിച്ചു തുടങ്ങി. 12 - 18 വയസ്സുകാര്‍ക്കാണ് ട്രയല്‍. ഇന്ത്യയില്‍ വാക്‌സീന്‍ ട്രയലുകളില്‍ ഇതുവരെ 18 വയസ്സിനു താഴെയുള്ളവരെ പങ്കാളിയാക്കിയിട്ടില്ല. 

English Summary: Pfizer Covid Vaccine Gets US Experts' Nod For Emergency Use Approval

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com