ADVERTISEMENT

ചെന്നൈ∙ പഞ്ചനക്ഷത്ര ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ജനപ്രിയ സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്ര വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന പ്രതിശ്രുത വരൻ ഹേംനാഥിന്റെ വാദം തള്ളി ചിത്രയുടെ അമ്മ വിജയ കാമരാജ്. മകളുടെ പണം കണ്ടാണു ഹേംനാഥ് അവളുമായി അടുത്തത്. ഓഗസ്റ്റിൽ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ, ഇരുവരും തമ്മിൽ റജിസ്റ്റർ വിവാഹം ചെയ്തുവെന്ന ഹേംനാഥിന്റെ വാദത്തെക്കുറിച്ച് അറിയില്ല. ചിത്രയ്ക്കു വിഷാദ രോഗമുണ്ടായിരുന്നുവെന്ന ഹേംനാഥിന്റെ മൊഴിയും വിജയ തള്ളി.

ഫെബ്രുവരിയിൽ വിവാഹം നടത്താനിരുന്നതാണ്. ഇതിനായി ഹേംനാഥിന്റെ മാതാപിതാക്കൾക്കൊപ്പം മണ്ഡപംവരെ നോക്കിവച്ചിരുന്നു. ചൊവ്വാഴ്ച മകൾ ഫോണിൽ സംസാരിച്ചിരുന്നുവെന്നും സാധാരണ രീതിയിലാണു സംസാരിച്ചതെന്നും വിജയ പറഞ്ഞു. മകളെ ഹേംനാഥ് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും വിജയ ആരോപിച്ചു. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു റിട്ട. എസ്ഐ കൂടിയായ പിതാവ് കാമരാജ് നസ്രത്ത്പെട്ട് പൊലീസിൽ പരാതി നൽകി. അതേസമയം, ഹേംനാഥിന്റെ മാതാപിതാക്കൾ ആരോപണം നിഷേധിച്ചു.

ചിത്ര ആത്മഹത്യ ചെയ്തതു തന്നെയെന്നു പൊലീസ് ഉറപ്പിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പൊലീസിന്റെ വെളിപ്പെടുത്തൽ. മുഖത്തു കാണപ്പെട്ട മുറിവുകൾ മരണ വെപ്രാളത്തിൽ ചിത്രയുടെ നഖങ്ങൾ കൊണ്ടുണ്ടായതാണെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. എന്നാൽ, ആത്മഹത്യയ്ക്കുള്ള കാരണം കണ്ടെത്താനായി പ്രതിശ്രുത വരൻ ഹേംനാഥ്, ഹോട്ടൽ ജീവനക്കാരൻ ഗണേഷ്, ചിത്രയുടെ ബന്ധുക്കൾ എന്നിവരെ ചോദ്യം ചെയ്തു.

ഫോൺ ഫൊറൻസിക് പരിശോധനയ്ക്കയച്ചു. ഹോട്ടലിലെ സിസിടിവി ക്യാമറകൾ പരിശോധനയ്ക്കായി ശേഖരിച്ചു. മൃതദേഹം ഇന്നലെ ഉച്ചയോടെ ബെസന്റ് നഗർ ശ്മശാനത്തിൽ സംസ്കരിച്ചു. മരണവുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തുന്ന പെരമ്പൂർ ആർഡിഒ കുടുംബാംഗങ്ങളോടും സഹ പ്രവർത്തകരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

ചൊവ്വാഴ്ച പകൽ ചിത്ര പലരോടും ഫോണിൽ സംസാരിച്ചിട്ടുണ്ട്. പിരിമുറുക്കം നിറഞ്ഞ മുഖത്തോടെ മരണത്തിനു മണിക്കൂറുകൾക്കു മുൻപ് താരം മൊബൈലിൽ സംസാരിക്കുന്നതിന്റെ വിഡിയോ സന്ദേശം പുറത്തുവന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെയാണു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. പ്രതിശ്രുത വരൻ ഹേംനാഥിനെ ഇന്നലെയും ചോദ്യം ചെയ്തു.

ചിത്ര വിളിച്ചിട്ടു കേൾക്കാതായപ്പോൾ മറ്റൊരു താക്കോൽ ഉപയോഗിച്ചു മുറി തുറക്കാൻ സഹായിച്ച ഹോട്ടൽ ജീവനക്കാരൻ ഗണേഷിനെയും പൊലീസ് ചോദ്യം ചെയ്തു. നസ്രത്ത്പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബുധനാഴ്ച പുലർച്ചെയാണു ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

1200-actress-chithra-vj

വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞു പുലർച്ചെ രണ്ടു മണിയോടെയാണു ചിത്രയും ഹേംനാഥും ഹോട്ടലിലെത്തിയത്. തന്നോട് പുറത്തു കാത്തിരിക്കാൻ പറഞ്ഞു കുളിക്കാൻ പോയ ചിത്രയെ കുറേനേരമായിട്ടും കണ്ടില്ല. വിളിച്ചിട്ടും പ്രതികരിക്കാത്തതിനാൽ ഹോട്ടൽ ജീവനക്കാരന്റെ സഹായത്തോടെ മറ്റൊരു താക്കോൽ ഉപയോഗിച്ചു തുറന്നപ്പോൾ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണു ഹേംനാഥിന്റെ മൊഴി.

ആയിരങ്ങളുടെ ആദരാഞ്ജലി

മിനി സ്ക്രീനിൽ നിന്നു ഹൃദയത്തിൽ കുടിയേറിയ പ്രിയപ്പെട്ട മുല്ലയ്ക്കു ആദരാഞ്ജലിയുമായി ആയിരങ്ങൾ. കിൽപോക് മെഡിക്കൽ കോളജിലും കോട്ടൂർപുരത്തെ വീട്ടിലും ആയിരക്കണക്കിനാളുകൾ പ്രിയ താരത്തിനു യാത്രാമൊഴി ചൊല്ലാനെത്തി. സീരിയലിലെ സഹതാരങ്ങൾ കണ്ണീരണിഞ്ഞാണു ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. ബെസന്റ് നഗർ ശ്മശാനത്തിൽ നടന്ന സംസ്കാരച്ചടങ്ങിലും ഒട്ടേറെ പേർ പങ്കെടുത്തു.

English Summary: VJ Chitra death: Police confirm suicide, family alleges violence by husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com