ADVERTISEMENT

ന്യൂഡൽഹി ∙ കാർഷിക മേഖലയിലെ പരിഷ്കാരങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കർഷകരായിരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കർഷകർ സമരം ശക്തമാക്കിയ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ പരാമർശം. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) 93–ാം വാർഷിക കൺവെൻഷൻ  വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‌‘ഞങ്ങൾ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ അനാവശ്യ ചട്ടക്കൂടുകളെല്ലാം നീക്കുകയാണ്. കാർഷിക മേഖല ഇതിനു മികച്ച ഉദാഹരണമാണ്. കാർഷിക പരിഷ്കാരങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കർഷകരായിരിക്കും. പരിഷ്കാരങ്ങൾ നടപ്പാവുന്നതോടെ പുതിയ വിപണികളിലേക്കും സാങ്കേതികവിദ്യയിലേക്കും കർഷകർക്കു പ്രവേശനം ലഭിക്കും. ഇന്ത്യയിൽ എത്തനോൾ ഉൽപാദനം ഞങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്; ഇതു വലിയ മാറ്റമുണ്ടാക്കും. കരിമ്പു കർഷകർക്ക് എത്തനോൾ ഉൽപാദനത്തിലൂടെ നല്ല ഗുണം കിട്ടും. രാജ്യത്തിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിന് (ഡിബിടി) ആഗോളതലത്തിൽ അംഗീകാരമുണ്ട്’– മോദി പറഞ്ഞു.

2020 എല്ലാവരെയും അമ്പരപ്പിച്ചു. രാജ്യവും ലോകവും വളരെയധികം ഉയർച്ച താഴ്ചകൾ കണ്ടു. കുറച്ചു വർഷങ്ങൾക്കുശേഷം കോവിഡ് കാലഘട്ടത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, ഒരുപക്ഷേ ഇതൊന്നും വിശ്വസിക്കാൻ കഴിയില്ല. എങ്കിലും കാര്യങ്ങൾ അതിവേഗം മെച്ചപ്പെടുന്നതു നല്ലതാണ്. ജീവൻ രക്ഷിക്കാനാണു നമ്മൾ മുൻഗണന നൽകിയത്. ലോകം ഇന്ത്യയുടെ ശ്രമങ്ങൾ കാണുന്നുണ്ട്. രോഗമുക്തി നിരക്ക് കൂടുന്നതിന് അനുസരിച്ചുള്ള സാമ്പത്തിക സൂചകങ്ങൾ പ്രതീക്ഷ പകരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ (എഫ്ഡിഐ) റെക്കോർഡ് വർധന സൂചിപ്പിക്കുന്നതു ലോകത്തിന് ഇന്ത്യയിലുള്ള ആത്മവിശ്വാസമാണ്. ആത്മനിർഭർ ഭാരത് അഭിയാൻ വിവിധ മേഖലകളിൽ കാര്യക്ഷമത വർധിപ്പിച്ചെന്നും മോദി പറഞ്ഞു.

English Summary: Agri reforms are part of govt's efforts to remove hindrances, says PM Modi at FICCI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com