ADVERTISEMENT

അഗര്‍ത്തല ∙ സുപ്രീം കോടതി വിധിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ട ത്രിപുരയിലെ ആയിരക്കണക്കിന് അധ്യാപകരുടെ അനിശ്ചിതകാല പ്രതിഷേധം ഏഴാം ദിവസത്തിലേക്ക്. ജോലിയില്‍നിന്നു പുറത്താക്കപ്പെട്ട  10,323 അധ്യാപകരാണ് അഗര്‍ത്തലയിൽ പ്രതിഷേധിക്കുന്നത്. പുറത്താക്കിയ അധ്യാപകരെ ഉടന്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ത്രിപുര മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സർക്കാർ രംഗത്തെത്തി.

2011, 2014, 2017 വര്‍ഷങ്ങളിൽ അധ്യാപകരെ സുപ്രീംകോടതി പുറത്താക്കിയതിനെ തുടര്‍ന്ന് അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ ഈ 10,323 അധ്യാപകർക്കായി 13,000 തസ്തികകള്‍ സൃഷ്ടിച്ചിരുന്നെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. പ്രക്ഷോഭത്തിനു പകരം, വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുള്ള 9,000 തസ്തികകളിലേക്ക് അപേക്ഷിക്കണമെന്ന മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ നിര്‍ദേശം അധ്യാപകര്‍ നിരസിച്ചു.

നിയമനത്തിൽ ക്രമക്കേട്

2010ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ 10,323 അധ്യാപകരെ റിക്രൂട്ട് ചെയ്തിരുന്നു. നിയമനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി 10,323 അധ്യാപകരെ ജോലിയില്‍നിന്നും പുറത്താക്കാന്‍ ത്രിപുര ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിനെ ചോദ്യം ചെയ്ത് അധ്യാപകരും സര്‍ക്കാരും സുപ്രീം കോടതിയില്‍ പ്രത്യേക അവധി അപേക്ഷ നല്‍കി.

എന്നാല്‍ 2017 ല്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. 2018 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍, പുറത്താക്കിയ അധ്യാപകരെ നിയമ ഭേദഗതിയിലൂടെ വീണ്ടും നിയമിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.

∙ കുത്തിയിരുന്ന് പ്രതിഷേധം

പുറത്താക്കപ്പെട്ട അധ്യാപകര്‍ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. അഗര്‍ത്തലയിലെ സിറ്റി സെന്ററിനു മുന്നിലാണു പ്രതിഷേധം. അധ്യാപകരുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ട്. ജസ്റ്റിസ് ഫോര്‍ 10323, അമ്ര 10323, ഓള്‍ ത്രിപുര അഡ്ഹോക് ടീച്ചേഴ്‌സ് അസോസിയേഷന്‍ എന്നിങ്ങനെ വ്യത്യസ്ത സംഘടനകള്‍ അടങ്ങിയ ജോയിന്റ് മൂവ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

മൂന്ന് സംഘടനകളിലെയും അംഗങ്ങള്‍ ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി ബിപ്ലബിനെ സന്ദര്‍ശിച്ചിരുന്നു. രണ്ടു മാസത്തിനുള്ളില്‍ അധ്യാപകരുടെ പരാതികള്‍ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. കഴിഞ്ഞ 2 മാസമായി സംസ്ഥാന സര്‍ക്കാര്‍ പരാതികള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അധ്യാപകര്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

‘രണ്ട് മാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനാല്‍ പ്രക്ഷോഭം ആരംഭിക്കേണ്ടിവന്നു. ഞങ്ങള്‍ ഇനി അവരുടെ വാക്കുകള്‍ വിശ്വസിക്കില്ല. ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി രേഖാമൂലം ഉറപ്പ് നല്‍കണം. ഞങ്ങളുടെ വീട്ടുചെലവുകള്‍ക്കു പോലും ബുദ്ധിമുട്ടുണ്ട്. സ്ഥിരം ജോലി നല്‍കുന്നതുവരെ പ്രതിഷേധിക്കും’– പ്രതിഷേധക്കാരിൽ ഒരാളായ ഡാലിയ ദാസ് പറഞ്ഞു.

വാഗ്ദാനം നിറവേറ്റൂ

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. 10,323 അധ്യാപകരില്‍ 8,000 ത്തിലധികം പേരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ വീണ്ടും നിയമിച്ചെങ്കിലും അതിന്റെ കാലാവധി കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു.

9,700 ഗ്രൂപ്പ് സി നോണ്‍-ടെക്‌നിക്കല്‍ തസ്തികകളില്‍ അപേക്ഷിക്കാനുള്ള അവസരം ഈ അധ്യാപകര്‍ക്ക് നല്‍കുന്നതിനായി സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കാണിച്ച് ജോയിന്റ് മൂവ്മെന്റ് കമ്മിറ്റി നിര്‍ദേശം നിരസിച്ചു. ജോലി പുനഃസ്ഥാപിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് അധ്യാപകരുടെ നിലപാട്.

English Summary: Tripura's sacked teachers on indefinite strike, demand their jobs back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com