ആന്തൂരും കല്യാശേരിയും അടക്കിവാണ് സിപിഎം; രണ്ടിടത്തും പ്രതിപക്ഷമില്ല
Mail This Article
കണ്ണൂർ∙ ആന്തൂർ നഗരസഭയിൽ ഇത്തവണയും പ്രതിപക്ഷമില്ലാതെ ഇടതുപക്ഷം ഭരിക്കും. ആകെയുള്ള 28സീറ്റിലും എൽഡിഎഫ് വിജയിച്ചു. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയും ആന്തൂരിലേതാണ്. തളിപ്പറമ്പ് നഗരസഭയിൽനിന്ന് വേർപ്പെടുത്തി രൂപീകരിച്ച ആന്തൂറിൽ മോറാഴ വില്ലേജും ഉൾപ്പെടുന്നു.
നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ ആറു സീറ്റുകളിൽ ഇടതുമുന്നണിക്ക് എതിരുണ്ടായിരുന്നില്ല. 2, 3, 10, 11, 16, 24 വാർഡുകളിലാണ് ഇടതുമുന്നണി എതിരില്ലാതെ വിജയിച്ചിരിക്കുന്നത്. യുഡിഎഫ് ഇവിടെ 22 സീറ്റുകളിൽ മത്സരിച്ചിരുന്നു. ബിജെപി 15 സീറ്റുകളിലും.
വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇടതു ഭരണസമിതി കടുത്ത ആരോപണങ്ങൾ നേരിട്ടിരുന്നു. ഇതു രാഷ്ട്രീയമായി ഉപയോഗിക്കാൻ യുഡിഎഫ് പരമാവധി ശ്രമിച്ചെങ്കിലും തരിമ്പും ഏശിയില്ലെന്നാണ് വ്യക്തമാകുന്നത്. വിവാദങ്ങളെ പിന്നിലാക്കിയാണ് എൽഡിഎഫ് മിന്നും വിജയം കരസ്ഥമാക്കിയത്. 2015ലാണ് ആന്തൂർ നഗരസഭ രൂപമെടുക്കുന്നത്. അന്നും മുഴുവൻ സീറ്റുകളും ഇടതിനായിരുന്നു.
കല്യാശ്ശേരി പഞ്ചായത്തിൽ 18 സീറ്റും എൽഡിഎഫിന്. ഇവിടെയും പ്രതിപക്ഷമില്ലാതെ ഇടതുമുന്നണിക്ക് ഭരിക്കാം. പഞ്ചായത്തിലെ 18ാം വാർഡിൽ യുഡിഎഫിനു സ്ഥാനാർഥി ഉണ്ടായിരുന്നില്ല. പകരം വെൽഫെയർ പാർട്ടിയുമായി സഖ്യത്തിലാണ് മൽസരിച്ചത്.
English Summary: LDF won in Anthur Municipality, Kalyassery Panchayat with no opposition