ADVERTISEMENT

കൊച്ചി ∙ അടിച്ചോടിച്ചാലും ഭീഷണിപ്പെടുത്തിയാലും ജനങ്ങൾക്കിടയിൽ സ്വാധീനം കുറയുന്നില്ലെന്ന് തെളിയിച്ചിരിക്കുന്നു എറണാകുളം ജില്ലയിലെ ട്വന്റി ട്വന്റി. മാത്രമല്ല, കിഴക്കമ്പലത്തുനിന്ന് സമീപ പ്രദേശങ്ങളിലേക്കു വേരുപടർത്താനും കിറ്റക്സിന്റെ കീഴിലുള്ള ട്വന്റി ട്വന്റിക്കു സാധിച്ചു. കോർപറേറ്റുകൾ പഞ്ചായത്തുകൾ ഭരിക്കുന്നതിനെ തടയാൻ ഇറങ്ങിപ്പുറപ്പെട്ടവർക്ക് തക്ക മറുപടിയും കിട്ടി.

എൽഡിഎഫും യുഡിഎഫും ഒരേ സ്ഥാനാർഥിയെ പിന്തുണച്ച കുമ്മനോടു പോലും നേട്ടമുണ്ടാക്കാനായില്ല. വോട്ടു ചെയ്യാനെത്തിയ വയനാട് സ്വദേശിയെ, നാട്ടുകാരനല്ല എന്ന പേരിൽ വോട്ടു ചെയ്യാൻ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തി ഓടിച്ചുവിടാൻ ശ്രമിച്ചതും ഇവിടെത്തന്നെയായിരുന്നു. കഴിഞ്ഞ തവണ കിഴക്കമ്പലം പഞ്ചായത്തിൽ മാത്രം അധികാരം പിടിച്ച ട്വന്റി ട്വന്റി, ഇത്തവണ മൂന്നു പഞ്ചായത്തുകളിൽ കൂടി അധികാരം നേടുകയും ഒരിടത്തു വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്തു.

മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ കൂടിയാണ് കൈപ്പിടിയിലാക്കിയത്. വെങ്ങോല പഞ്ചായത്തിലാണ് 23ൽ 10 വാർഡുകളും ജയിച്ച് വലിയ ഒറ്റക്കക്ഷിയായത്. ഐക്കരനാട് പ്രതിപക്ഷമമില്ലാത്ത ഭരണം. 14 ൽ 14 വാർഡും നേടി. മഴുവന്നൂരിൽ 19 വാർഡിൽ 13 എണ്ണത്തിലും കുന്നത്തുനാട് പഞ്ചായത്തിൽ 18 വാർഡിൽ 11ലും ജയിച്ചു. 

കിഴക്കമ്പലത്ത് ഇത്തവണ ഒരേ ഒരംഗം മാത്രമാണ് ട്വന്റി ട്വന്റിയുടേതല്ലാതെ ഉള്ളത്. ഒരു സ്വതന്ത്ര സ്ഥാനാർഥി. കഴിഞ്ഞ തവണ 19ൽ 17 വാർഡുകളാണ് സ്വന്തമാക്കിയിരുന്നത്. കുന്നത്തുനാട് പഞ്ചായത്തിൽ യുഡിഎഫിന് ആറും എൽഡിഎഫിന് ഒന്നും വാർഡുകളെ ജയിക്കാനായുള്ളൂ. ട്വന്റി ട്വന്റി പത്തിടത്തു ജയിച്ച വെങ്ങോലയിൽ യുഡിഎഫ് എട്ടിടത്തും എൽഡിഎഫ് അഞ്ചിടത്തും ജയിച്ചിട്ടുണ്ട്.

കോലഞ്ചേരി, വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും വിജയിച്ച ഇവർ ഒൻപതു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും നേടി. വടവുകോട് ബ്ലോക്കിൽ യുഡിഎഫും ട്വന്റി ട്വന്റിയും അഞ്ച് ഡിവിഷൻ വീതം ജയിച്ചു തുല്യനിലയിലാണ്. ഇവിടെ എൽഡിഎഫിനു 3 ഡിവിഷനുകൾ കിട്ടി. വാഴക്കുളം ബ്ലോക്കിൽ 4 ഡിവിഷനിൽ ട്വന്റി ട്വന്റി ജയിച്ചു. വടവുകോട്ട് 2 ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തെത്താനും കൂട്ടായ്മയ്ക്കായി.

ഭരണനേട്ടം കൊണ്ട് ജനശ്രദ്ധയാകർഷിച്ച കിഴക്കമ്പലം മോഡൽ സമീപ പഞ്ചായത്തുകളെ കീഴടക്കിയതിന്റെ ഭീതിയിലാണ് ഇടതുവലതു മുന്നണികൾ. തിരഞ്ഞെടുപ്പിനിടെ ഭാര്യ ബ്രിജീത്തയ്ക്കൊപ്പം വോട്ടു ചെയ്യാനെത്തിയ വയനാട് സ്വദേശി പ്രിന്റുവിനെ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ സംഘം ചേർന്നു മർദിച്ചതു വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ 16 എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ കസ്റ്റഡിയിലാണ്.

കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുമായി ബന്ധമില്ലെങ്കിലും തീരദേശ പഞ്ചായത്തായ ചെല്ലാനത്ത് ഇതേ പേരിലുള്ള കൂട്ടായ്മയും നേട്ടമുണ്ടാക്കി. ഇവരായിരിക്കും പഞ്ചായത്തിലെ മുഖ്യ പ്രതിപക്ഷം. എൽഡിഎഫ്–9, ട്വന്റി ട്വന്റി –എട്ട്, യുഡിഎഫ്–4 എന്നിങ്ങനെയാണു കക്ഷിനില. കൊച്ചി കോർപറേഷനിൽ മത്സരിച്ച വിഫോർ കൂട്ടായ്മ 3 ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തെത്തി. പല പ്രമുഖരുടെയും തോൽവിക്കു കാരണമായത് വിഫോർ കൂട്ടായ്മയാണ്. ഇടതുവലതു മുന്നണികൾ വിഫോർ കൊച്ചിയെ ഗൗരവമായി എടുക്കാതിരുന്നത് തിരിച്ചടിക്ക് ആക്കം കൂട്ടി.

Content Highlights: Kerala Local Body Election 2020 Results Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com